മലയാളത്തിന്റെ ഗന്ധർവ കവി വയലാർ രാമവർമ്മ അനശ്വരതയുടെ ആകാശപ്പൊയ്കയിലെത്തിയിട്ട് നാല് ദശകമാവുകയാണ്. ആ മധുര ഗാനങ്ങളില്ലാതെ ഒരു ദിവസംപോലുമില്ല മലയാളിയുടെ ജീവിതത്തിൽ. പ്രണയവും വിരഹവും സന്തോഷവും സങ്കടവുമായി അവ പെയ്തിറങ്ങുന്നു.
കവിതയുടെ ലോകത്തുനിന്നും 1955 ൽ 'കൂടപ്പിറപ്പ് ' എന്ന സിനിമയ്ക്ക് പാട്ടെഴുതിക്കൊണ്ട് സിനിമാരംഗത്തെത്തി.
'തുമ്പീ, തുമ്പീ, വാവാ - ഈ
തുമ്പത്തണലിൽ വാവാ...'
ഇരുപതു വർഷംകൊണ്ട് മൂവായിരത്തിലേറെ ഗാനങ്ങൾ രചിച്ച വയലാർ മലയാളഭാഷയിൽ വസന്ത പുഷ്പാഭരണം ചാർത്തി സ്വർണ്ണച്ചാമരം വീശിനിൽക്കുന്നു. കവിതയെ ഗാനമാക്കിയും ഗാനത്തെ കവിതയാക്കിയും പ്രേമം, ഭക്തി, വിപ്ലവം, ശോകം, ദേശഭക്തി, ഹാസ്യം എല്ലാ മേഖലകളിലും സംസ്കൃതപദങ്ങളും മലയാളപദങ്ങളും കൂട്ടിയിണക്കി എഴുതിയ ഗാനങ്ങളെല്ലാം സ്വർണ്ണമരാളങ്ങളായിരുന്നു. മലയാളിയുടെ മനസ്സിൽമായാത്ത മഴവില്ലായി ഇന്ദ്രധനുസിൽ തൂവൽ പോലെയുള്ള നിത്യഹരിത ഗാനങ്ങൾ മരണമില്ലാതെ ഇന്നും കേട്ടുകൊണ്ടിരിക്കുന്നു.
'ഉറങ്ങാത്ത സുന്ദരി' സിനിമയിലെഴുതിയ വരികൾ.
''ചന്ദനക്കല്ലിലുരച്ചാലെ
സ്വർണ്ണത്തിൻ മാറ്ററിയൂ
കാറ്റിൻ ചോലയിൽ അലിഞ്ഞാലേ
കൈതപ്പൂവിൻ മണമറിയൂ
കവിതകൾ തൻ ചിറകിലുയർന്നാലേ
ഗാനത്തിൻ അഴകറിയൂ.''
കാല്പനിക പദാവലികളാൽ ആശയങ്ങൾ കൊണ്ട് ഭാവഗീതങ്ങളായിരുന്നു വയലറിന്റെ ഓരോ ഗാനങ്ങളും. ചലച്ചിത്ര ഗാനരംഗത്തെ ചക്രവർത്തിയായിരുന്നു അദ്ദേഹം. ഗാനങ്ങളുടെ ഗ്രാമ്യപദാവലികളും, ശില്പലാവണ്യവും കൊണ്ട് ഗാനശാഖയെ പുഷ്ടിപ്പെടുത്തിയപ്പോൾ എൻ.വി.കൃഷ്ണവാരിയർ ഇങ്ങനെ എഴുതി, കവിതയ്ക്ക് നഷ്ടപ്പെടാത്തതെന്തോ അത് ഗാനത്തിനു നേട്ടമായിത്തീർന്നു. ഗാനങ്ങളെ അദ്ദേഹം കവിതകളാക്കി മാറ്റി. ശബ്ദസൗകുമാര്യത്തോടൊപ്പം ആശയസൗന്ദര്യവും അവയിൽ നിറച്ചു. വയലാറിനെ കേരളത്തിലെ ഏറ്റവും ജനപ്രിയനായ കവിയാക്കിയത് ഒരു പക്ഷേ കവിതകളേക്കാളേറെ അദ്ദേഹത്തിന്റെ ഗാനങ്ങളായിരുന്നു.
1974-ൽ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ 'അച്ഛനും ബാപ്പയും' സിനിമയ്ക്ക് എഴുതിയ ഗാനത്തിനായിരുന്നു. സമകാലീന സംഭവങ്ങൾ പരിശോധിക്കുമ്പോൾ ഈ വരികളുടെ ആശയസന്ദേശം ഇന്ത്യയ്ക്ക് മാതൃകയാണ്. കവിയുടെ ക്രാന്തദർശിത്വം കാലം പിന്നിടുമ്പോഴും പ്രസക്തി ഏറി വരുന്നു. മതത്തിന്റെ, ജാതിയുടെ, ആഹാരം കഴിക്കുന്നതിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്നവരോട്
''മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വെച്ചൂ
മനസ്സു പങ്ക് വെച്ചൂ.''
മാനവികതയുടെ ശംഖൊലി മുഴക്കുന്ന ഈ വരികൾ വർഗ്ഗീയവാദികൾക്കെതിരെ അഗ്നിജ്വാലയാണ് തെളിയിച്ചത്.എക്കാലവും മനുഷ്യമനസ്സിൽ കാൽപ്പനികത പൂത്തുലഞ്ഞ് പ്രേമസങ്കൽപ്പങ്ങളുടെ മധുരവികാരം തുളുമ്പി നിൽക്കുന്ന പ്രണയഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 'ചെമ്പരത്തി' സിനിമയിൽ
''ചക്രവർത്തിനി നിനക്ക് ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്ത് വയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...''
ഗാനദേവതയുടെ സാലഭഞ്ജികകളുടെ മൺചെരാതുകളിൽ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. ഭൂമിദേവിയെ ചുംബിച്ചുണർത്തിക്കൊണ്ട് പ്രകൃതിയേയും കാലത്തേയും കൂട്ടിയിണക്കി മനുഷ്യസംസ്ക്കാരത്തിന്റെ പരമ്പരാഗത ഭൂമിയിൽ നിന്നുകൊണ്ട് പാടി.
'നദി' സിനിമയിൽ
''പുഴകൾ മലകൾ പൂവനങ്ങൾ
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന
ചന്ദനശീതള മണൽപ്പുറങ്ങൾ...''
അദ്ധ്വാനവർഗത്തിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് നിസ്വരായ ജനങ്ങൾ സംഘടിച്ചേ മതിയാവൂ, സമരകാഹളം മുഴക്കി വിപ്ലവത്തിന്റെ തത്ത്വശാസ്ത്രം ലളിതമായി പാടിയിരിക്കുന്നു. ' ഓരോ വരികളും കേൾക്കുന്ന തൊഴിലാളിക്ക് ഉദ്ബോധന സന്ദേശങ്ങളാണ്'
''സർവ്വരാജ്യത്തൊഴിലാളികളേ
സംഘടിക്കുവിൻ
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ''
ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ഈ വസുന്ധരയിൽ കൊതിതീരുംവരെ ജീവിക്കാതെ ദേവലോകത്തേയ്ക്ക് പറന്നുപോയ രാജഹംസം. മനുഷ്യന്റെ അടിസ്ഥാന വികാരമായപ്രണയവും രതിയും ഇഴ ചേർത്ത് മധുരവികാരത്തിന്റെ മാംസളമായ കാമോപാസനയുടെ ആഴങ്ങളിലേയ്ക്ക് അചുംബിതമായ ഗീതങ്ങൾ. ഹൃദയാവർജ്ജകമായി ശ്രീപാർവ്വതിയുടെ അഴകിനെ മഹാകവി കാളിദാസൻ കുമാരസംഭവത്തിൽ വർണ്ണിക്കുമ്പോൾ വയലാർ ഭൂമിദേവി പുഷ്പിണിയായി എന്ന സിനിമയിൽ കാളിദാസന്റെ സംസ്കൃതത്തിനു തത്തുല്യമായിരിക്കുന്ന വരികൾ
''കൺപീലികളിൽ തങ്ങി - ചുണ്ടിലെ
കമലക്കൂമ്പുകൾ നുള്ളി
മാറിൽപൊട്ടിത്തകർന്നു ചിതറി
മൃദുരോമങ്ങളിടറി
പൊക്കിൾകൊടിയൊരു തടാകമാക്കിയ
പവിഴമഴത്തുള്ളി''
മലയാളപദങ്ങൾക്ക് സൗന്ദര്യവും സുഗന്ധവുമുണ്ടെന്ന് അനുഭവിപ്പിച്ച എത്രയെത്ര പാട്ടുകൾ,
സംഗീതത്തിന്റെ രാജശില്പിയായ ജി.ദേവരാജൻ മാസ്റ്ററുടെ ഈണസൗകുമാര്യം കൊണ്ട് മലയാളിയുടെ ചുണ്ടുകൾ ഇന്നും പാടി ആസ്വദിക്കുന്നു. കൂടപ്പിറപ്പിലെ തുമ്പീ വാ- ചലച്ചിത്രഗാനത്തിൽ തുടങ്ങി എന്റെ പൊന്നു തമ്പുരാൻ വരെ 223 സിനിമകൾക്ക് സുവർണകാവ്യങ്ങളെഴുതിയ വയലാർ ചരിത്രത്തിൽ ഒരാൾ മാത്രം. മരണത്തിന്റെ മുഖത്ത് നോക്കി അദ്ദേഹം പാടി പോകൂ മരണമേ പോകൂ.
വയലാർ രാമവർമ്മ അന്തരിച്ച ദിവസം കേരളത്തിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചത് മലയാളസാഹിത്യ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. മലയാള ഭാഷയുള്ളിടത്തോളം കാലം എനിക്കു മരണമില്ല എന്നു പ്രഖ്യാപിച്ച വയലാർ രാമവർമ്മയെക്കുറിച്ച് ഒരിക്കൽ വയലാർ അവാർഡ് ദാന ചടങ്ങിൽ പ്രസംഗിച്ച ഡോ.സുകുമാർ അഴീക്കോട് പറഞ്ഞതാണ് മഹാസത്യം.
''മരിച്ചവരെ ജീവിപ്പിക്കുന്ന എന്തോ മരുന്നൊക്കെ സയൻസ് കണ്ടുപിടിക്കാൻ പോകുന്നെന്നു പറയുന്നു. വാർത്ത വായിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത്. മരിച്ചിട്ടും ജീവിച്ചിരിക്കുന്നതിനേക്കാൾ ഓജസ്സോടെ വയലാർ ജീവിക്കുന്നത് ഈ ശാസ്ത്രജ്ഞന്മാർ കാണുന്നില്ലേ. വയലാറിനെ പഠിച്ചാൽ മതി മരിച്ചാലും ജീവിക്കാനുള്ള മരുന്നിനുള്ള ഫോർമുല കിട്ടും.''
-- KeralaKaumudi