ആയിരം കണ്ണുമായ് കാത്തിരുന്ന വസന്തം... രണ്ടു പതിറ്റാ ണ്ടിന്റെ ഇടവേളയ്‌ക്കു ശേഷം ജെറി അമല്‍ദേവ് ഒരു മലയാള സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മലയാളസിനിമയില്‍ 35 വര്‍ഷം തികയ്‌ക്കുന്ന ജെറി അമല്‍ ദേവ്...
ആയിരം കണ്ണുമായി ജെറി അമല്‍ദേവിനെ കാത്തിരിക്കുകയായിരുന്നു മലയാളികള്‍.1995 ല്‍ നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്‌ളൂര്‍ നോര്‍ത്ത് എന്ന ചിത്രത്തിനുശേഷം 20 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മലയാള സിനിമയുടെ സംഗീത ലോകത്തെ അവിസ്‌മരണീയമാക്കാന്‍ ജെറി അമല്‍ദേവ് തിരിച്ചുവന്നിരിക്കുന്നു.
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഈണങ്ങള്‍ വീണ്ടും കേട്ടത്. 70 ചിത്രങ്ങള്‍, മുന്നൂറിലേറെ ഗാനങ്ങള്‍, മൂന്ന് സ്‌റ്റേറ്റ് അവാര്‍ഡുകള്‍ ഇവയൊക്കെ സ്വന്തമാക്കിയ ഈ പ്രതിഭയെ മലയാള സിനിമാ ലോകം എന്തുകൊണ്ടാണ് ഒഴിവാക്കിയത്?
തികഞ്ഞ ലാളിത്യവും കൃത്യനിഷ്‌ഠയും സത്യസന്ധതയും കൈമുതലായുള്ള ഇദ്ദേഹം സംഗീതത്തെക്കുറിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്.
പാശ്‌ചാത്യ സംഗീതത്തിന്റെ അനന്ത സാധ്യത സിനിമാരംഗത്ത് കൊണ്ടുവന്ന, 78 വയസുകാരനായ ജെറി അമല്‍ ദേവിന് സംഗീതം ജീവവായുവാണ്. വരികള്‍ക്ക് ഈണം പകരുന്ന മാസ്‌മരവിദ്യ വിരല്‍തുമ്പിലും നാവിന്‍തുമ്പിലും എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ജെറി അമല്‍ദേവെന്ന അനുഗ്രഹീത കലാകാരനോടൊപ്പം.....
20 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമാ രംഗത്തേക്ക..്?
തിരിച്ചുവരവിലൊന്നും വിശ്വസിക്കുന്ന ആളല്ല ഞാന്‍. കുറേ സിനിമകളില്‍ സംഗീതം കൊടുത്തു. പിന്നെ ഒരു സമയത്ത് ആരും വിളിക്കാതെയായി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍വന്നു വിളിച്ചു. ഞാന്‍ ആ സിനിമയ്‌ക്ക് സംഗീതം ചെയ്‌തു അത്രമാത്രം.
മൂന്ന് തവണ സ്‌റ്റേറ്റ് അവാര്‍ഡ് നേടിയ പ്രതിഭയെ ആരും വിളിച്ചില്ലെന്ന് പറഞ്ഞാല്‍ ..?
ഈ സിനിമക്കാരാരും എന്നെ വിളിക്കാത്തതെന്താണെന്ന് തോന്നിയിരുന്നു. അല്ലാതെ എന്നെപ്പറ്റിയോ എന്റെ കഴിവുകളെപ്പറ്റിയോ എനിക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല. എങ്കിലും ഒരു സിനിമയിലും അവസരം തരാതിരുന്നത് എന്താണെന്നതിന് മറുപടിയില്ല.
നമ്മുടെ സിനിമ ഇന്‍ഡസ്‌ട്രി നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ ഒരു സിസ്‌റ്റമാറ്റിക് ഇന്‍ഡസ്‌ട്രിയല്ല. പണമുള്ളതുകൊണ്ട് സിനിമ പിടിക്കാനിറങ്ങിയ കുറേ ആളുകള്‍. ഒരാള്‍ പറയുകയാണ് "മ്യൂസിക്‌് ഡയറക്‌ടര്‍ ജെറി അമല്‍ദേവുണ്ട് അയാളെ വിളിച്ചാലോ" എന്ന്.
അപ്പോള്‍ മറ്റൊരാള്‍ പറയും "അയാള്‍ വേണ്ട അയാള്‍ പ്രശ്‌നക്കാരനാണ്." ഇത്രയൊക്കെയേ ഉള്ളൂ. അല്ലാതെ ആരും നല്ല പാട്ട് എഴുതുന്നുണ്ടോ, ഇല്ലയോ എന്ന് നോക്കുന്നില്ല . അങ്ങനെ വലിയ പ്രസ്‌ഥാനമൊന്നും അല്ല നമ്മുടെ സിനിമ.
പാട്ടുകാരനാകാനാഗ്രഹിച്ച് സംഗീത സംവിധായകനായി?
ഞാന്‍ എറണാകുളംകാരനാണ്. 1939ലാണ് ജനിച്ചത്. എന്റെ വീട്ടില്‍ ഗ്രാമഫോണ്‍ ഉണ്ടായിരുന്നു. റേഡിയോ ഇല്ലാത്ത സമയമാണല്ലോ? ഈ പാട്ടുപെട്ടിയില്‍കൂടി ധാരാളം പാട്ട് കേള്‍ക്കും. ഞങ്ങളുടെ കാലത്തു മലയാള സിനിമകള്‍ ഇല്ല.
ഉണ്ടെങ്കില്‍തന്നെ അഞ്ചോ പേത്താ കൊല്ലം കൂടുമ്പോള്‍ ഒരെണ്ണം അതായിരുന്നു കണക്ക്.. തമിഴ്, ഹിന്ദി സിനിമകളാണ് പിന്നെയും ഉണ്ടായിരുന്നത്.
എനിക്ക് തമിഴ് സിനിമയോട് വലിയ താല്‍പര്യം തോന്നിയിരുന്നില്ല. ഹിന്ദി പാട്ടുകള്‍് വലിയ ഇഷ്‌ടമായിരുന്നു. എന്റെ അമ്മാവന്‍മാര്‍ക്കൊക്കെ വലിയ താല്‍പര്യമായിരുന്നു ഹിന്ദി പാട്ടുകള്‍.
പഴയ ഹിന്ദി പാട്ടുകള്‍ എന്നുപറയുമ്പോള്‍ സൈഗളിനെ ഓര്‍മ വരും. സൈഗളിന്റെ പാട്ടുകള്‍ യേശുദാസിന്റെ അച്‌ഛന്‍ അഗസ്‌റ്റിന്‍ ജോസഫ് പാടുമായിരുന്നു. ഞാനന്ന് കൊച്ചുകുട്ടിയാണ്. വീട്ടില്‍ അമ്മൂമ്മയും അമ്മയും പാടുമായിരുന്നു. അത് കേട്ട് ഞാന്‍ പാടാന്‍ ശീലിച്ചു.
ഭാഷ അറിയില്ലങ്കിലും പള്ളിയില്‍ ലത്തീന്‍ പാട്ട് പാടിയിരുന്നു. അര്‍ഥമറിയാതെ ഹിന്ദി പാട്ടുകളും പാടി. യേശുദാസൊക്കെ അറിയപ്പെട്ട പാട്ടുകാരനാകുന്നതിന് മുന്‍പ് ഞാന്‍ പാടുമായിരുന്നു.
ജെറി എന്ന പയ്യന്‍ നന്നായി പാടുമെന്ന് ആള്‍ക്കാര്‍ക്കറിയാമായിരുന്നു. പക്ഷേ എന്റെ ചിന്ത പാട്ടുകാരെക്കുറിച്ചായിരുന്നില്ല. ഈ പാട്ട് പാടാന്‍ പാകത്തില്‍ ചിട്ടപെടുത്തിയതും ആ ഈണങ്ങള്‍ പാട്ടുകാരെക്കൊണ്ട് പാടിക്കുന്ന ആളുകളെക്കുറിച്ചുമായിരുന്നു. എനിക്കാ ആളാവാനായിരുന്നു ആഗ്രഹം.
സൈഗളിന്റെ പാട്ടുകളൊക്കെ ഉണ്ടാക്കുന്നത് ഹേംചന്ദ് പ്രകാശ് എന്ന ആളാണ്, അല്ലെങ്കില്‍ ആര്‍.സി ബോറാള്‍, തേജ് മല്ലിക. ബോംബെയില്‍ നൗഷാദ് ഉണ്ട്. ഞാന്‍ ഇങ്ങനെയുള്ള ആളുകളുടെ പേര് നോട്ട് ചെയ്യാന്‍ തുടങ്ങി.
മ്യൂസിക് ഡയറക്‌ടറാവണം അതിലാണ് കഴമ്പിരിക്കുന്നത.് അല്ലാതെ മറ്റൊരാള്‍ പാടിത്തരുന്നത് പാടുന്നതില്ല. പിന്നെ പാടാന്‍ നല്ല ശബ്‌ദം വേണം. അതൊരു അനുഗ്രഹമാണ്. റാഫി സാബിനും യേശുദാസിനും ഒക്കെ നല്ല ശബ്‌ദമാണ്.
സിനിമാരംഗത്തെ അതികായനായിരുന്ന നൗഷാദ് സാഹിബിനോടൊപ്പമായിരുന്നല്ലോ തുടക്കം?
നൗഷാദാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ച സംവിധായകന്‍. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഞാന്‍ കുറേ പാടിയിട്ടുണ്ട്. ഒരിക്കല്‍ ചാന്‍സ് കിട്ടിയപ്പോള്‍ ഞാന്‍ ബോംബെയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു.
വാതിലില്‍ മുട്ടി. അന്നെനിക്ക് 23 വയസ്. ഞാന്‍ പ്രതീക്ഷിച്ചില്ല നൗഷാദിനെ കാണാന്‍ സാധിക്കുമെന്ന്. പക്ഷേ അദ്ദേഹമാണ് വാതില്‍ തുറന്നത്! അന്നദ്ദേഹത്തിന് കുറച്ച് ഒഴിവുണ്ടായിരുന്നതുകൊണ്ട് ഒരു ചായയൊക്കെ തന്ന് സംസാരിക്കാന്‍ തയാറായി..
"എന്താ വന്നതെന്ന്" ചോദിച്ചു. ഞാന്‍ പറഞ്ഞു, "ഞാന്‍ സാറിന്റെ പാട്ടുകള്‍ പാടാറുണ്ട്."
ഏത് പാട്ടാണെന്ന് ചോദിച്ചു. ഞാന്‍ ഒന്നുരണ്ട് പാട്ടുകള്‍ പാടി കേള്‍പ്പിച്ചു. അദ്ദേഹത്തിന് അതിശയമായി. കേരളത്തില്‍നിന്നുള്ളയാള്‍ ഉര്‍ദു പാട്ടൊക്കെ പാടുമോ?ഞാന്‍ ചോദിച്ചു "ഇത് ഹിന്ദിയല്ലേ?"
"ഹിന്ദിയല്ല ഹിന്ദുസ്‌ഥാനിയാണ്."
ഞാന്‍ പറഞ്ഞു: "എനിക്കതേക്കുറിച്ചൊന്നുമറിയില്ല റെക്കോര്‍ഡില്‍ കേള്‍ക്കുന്നത് പാടുന്നു അത്ര മാത്രം."
അവസാനം അദ്ദേഹം എനിക്ക് ഫോ ണ്‍ നമ്പര്‍ തന്നു. "ഇടയ്‌ക്ക് എന്നെ വിളിക്കൂ" എന്നു പറഞ്ഞു. അങ്ങനെ വിളിച്ചു വിളിച്ച്, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ശിഷ്യനായി സ്വീകരിച്ചു.
65 മുതല്‍ 69 വരെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ആദ്‌മി, പല്‍ക്കി, രാം ഓര്‍ ശ്യാം, സംഘര്‍ഷ്, ദില്‍ ദിയ ദര്‍ദ് ലിയ, സാഥി തുടങ്ങിയ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ലഭിച്ചു.
അച്ചന്‍പട്ടത്തിന് പഠിക്കാന്‍ പോയിരുന്നല്ലോ?
പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ വൈദികനാകാന്‍ പഠിക്കാന്‍ പോയ ആളാണ്. വടക്കേ ഇന്ത്യയില്‍ പാവപ്പെട്ട ആളുകളുടെയും, ആദിവാസികളുടെയും ഇടയിലൊക്കെ പ്രവര്‍ത്തിച്ച് അവരെയും ക്രിസ്‌ത്യാനികളാക്കാം എന്ന ആശയത്തിലൊക്കെ പോയതാണ്.
ലോകത്തിന് എന്തെങ്കിലും നന്‍മ ചെയ്യണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. അമ്മയുടെ ആങ്ങള അച്ചനായിരുന്നു. അദ്ദേഹം വരുമ്പോള്‍ എല്ലാവര്‍ക്കും ബഹുമാനവും പരിഗണനയും ഒക്കെയാണ്.
അച്ചനായാല്‍ എനിക്കും അങ്ങനെയൊക്കെ കിട്ടുമല്ലോ എന്ന തോന്നലിലാണ് അങ്ങനെ ഒരു ആശയം തോന്നിയത്. 12 വര്‍ഷം പഠിച്ചു. കുറേ കഴിഞ്ഞപ്പോഴാണ് മനസിലായത് കത്തോലിക്ക അച്ചന്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ പാടില്ല, സ്‌ത്രീകളുമായി ബന്ധം പാടില്ല എന്നൊക്കെ.
വളര്‍ന്നുവന്നപ്പോള്‍ എനിക്ക് തോന്നി സ്‌ത്രീകള്‍ വളരെ സൗന്ദര്യമുള്ളവരാണ്. അവരെ നോക്കിയാല്‍ എന്താ തെറ്റ്? ഒരു മനോഹരമായ സൂര്യോദയം കണ്ട് ദൈവത്തെ സ്‌തുതിക്കണം എന്നു പറയുന്നുണ്ട്.
അങ്ങനെയാണെങ്കില്‍ മനോഹരിയായ പെണ്ണിനെ കാണുമ്പോള്‍ നോക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. മനസില്‍ സംശയം കയറിക്കൂടി. അച്ചനാകണ്ട എന്നങ്ങു തീരുമാനിച്ചു. നാട്ടിലേക്ക് തിരിച്ചുപോന്നു.
യേശുദാസുമായുള്ള സൗഹൃദം?
സൗഹൃദം എന്ന വാക്കിന് എന്റെ ജീവിത്തില്‍ അത്ര പ്രസക്‌തിയില്ല. പ്രത്യേകിച്ച് സിനിമാരംഗത്ത്. ഞാനും യേശുദാസും ഒരേ നാട്ടുകാരാണ്, ഫോര്‍ട്ട് കൊച്ചിക്കാര്‍. യേശുദാസ് എന്നെക്കാള്‍ ആറ് മാസം ഇളയതാണ്.
ഞങ്ങളുടെ അപ്പന്‍മാര്‍ കൂട്ടുകാരായിരുന്നു. എങ്കിലും ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ലായിരുന്നു. ആദ്യമായി കാണുന്നത്. 78ല്‍ ന്യൂയോര്‍ക്കില്‍ വച്ചാണ്. ആ സമയത്താണ് ആത്മാ കി ആവാസ് എന്ന ആല്‍ബം ഞങ്ങള്‍ ചെയ്യുന്നത്.
ചുക്കില്ലാത്ത കഷായം ഇല്ലെന്ന് പറയും പോലെയാണ് അക്കാലത്ത് യേശുദാസും സിനിമകളും. അദ്ദേഹം എന്റെ സ്‌ഥിരം പാട്ടുകാരനായി. ഇടയ്‌ക്കൊക്കെ കാണാനോ സൗഹൃദം പുതുക്കാനോ ഒന്നും സമയില്ലാത്ത കാലം.
എന്നെന്നും കണ്ണേട്ടന്റെ സിനിമയിലെ ദേവ ദുന്ദുഭി എന്ന പാട്ട് പാടാന്‍ യേശുദാസ് മദ്രാസില്‍ വന്നത് രാത്രി ഒന്‍പതു മണിക്കാണ്. ഞാന്‍ പാട്ടൊന്ന് മൂളിത്തുടങ്ങിയപ്പോള്‍, "കാലത്തുമുതല്‍ 11 പാട്ട് പാടിയിട്ട് വരികയാണ് ഇത് പന്ത്രണ്ടാമത്തെ പാട്ടാണ്."
എന്നദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. അതുകൊണ്ട് സൗഹൃദം പങ്കുവയ്‌ക്കാനോ വീട്ടില്‍ സമാധാനത്തോടെയിരുന്ന് ചോറും കറിയും കഴിക്കാനോ ഒന്നും സമയമില്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ് എന്നതില്‍ കൂടുതല്‍ ആഴത്തിലുള്ള സൗഹൃദമൊന്നുമില്ല.
വെസ്‌റ്റേണ്‍ മ്യൂസിക്കിന്റെ ഉസ്‌താദാണല്ലോ താങ്കള്‍?
അമേരിക്കയില്‍ കുറേക്കാലം വെസേ്‌റ്റണ്‍ മ്യൂസിക് പഠിക്കാന്‍ പോയിരുന്നു. 1969 കാലഘട്ടമായിരുന്നു അത്. ഏറ്റവും മൂത്ത ജേഷ്‌ഠന്‍ അന്ന് അമേരിക്കയില്‍ ഉണ്ടായിരുന്നു.
സംഗീതത്തില്‍ ബിരുദ പഠനത്തിനായി ലൂസിയാനയിലെ ന്യൂ ഓര്‍ലിയന്‍സില്‍ സേവ്യര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ഞാന്‍ അവിടെത്തുന്ന ആദ്യകാല മലയാളികളിലൊരാളാണ്. 75 ല്‍ ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ മാസ്‌റ്റര്‍ ബിരുദം ചെയ്‌തു. മാസ്‌റ്റര്‍ ഓഫ് ഫൈനാര്‍ട്‌്സ്..
അങ്ങനെ സംഗീതം മനസില്‍ ഇട്ടുകൊണ്ടുള്ള യാത്രയായിരുന്നു ഇക്കാലമത്രയും. സിനിമാ സംഗീതത്തില്‍ വെസേ്‌റ്റണ്‍ ഇല്ലെങ്കില്‍ അതിന് പറയത്തക്ക ഭംഗിയുണ്ടാവില്ല.
തംബുരു, തബല, ഓടക്കുഴല്‍ വയലിന്‍ ഇങ്ങനെയുള്ള ഉപകരണങ്ങളെ കൂടുതല്‍ പൊലിപ്പിക്കാന്‍ വെസ്‌റ്റേണ്‍ സംഗീതത്തിന് കഴിയും. ആ ഹാര്‍മണി വന്നതോടു കൂടിയാണ് നമ്മുടെ സിനിമാ ഗാനങ്ങള്‍ കൂടുതല്‍ ജനപ്രീതി നേടിയത്.
നവോദയ അപ്പച്ചന്‍ വഴി സിനിമാ രംഗത്ത് എത്തി?
പഠന ശേഷം തിരിച്ചുവന്നപ്പോള്‍ നവോദയ അപ്പച്ചന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്നൊരു സിനിമ എടുക്കുന്നെന്ന് കേട്ടു. എന്റെ ഒരു സുഹൃത്തുവഴി അദ്ദേഹത്തെ പോയി കണ്ടു. അദ്ദേഹം സംഗീത സംവിധാനം എന്ന വലിയ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിക്കുകയായിരുന്നു.
പുതിയ ആളുകള്‍ക്ക് ചാന്‍സ് കിട്ടാനൊക്കെ വലിയ പ്രയാസമായിരുന്ന കാ ലം. എന്തോ ഭാഗ്യം കൊണ്ട് എനിക്കങ്ങനെ ഒരു അവസരം ലഭിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ബിച്ചുതിരുമലയുടെ വരികള്‍ക്ക് ഈണം പകര്‍ന്നു. ആ ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സ്‌റ്റേറ്റ് അവാര്‍ഡ് ലഭിച്ചു.
ആദ്യ സിനിമയിലെ ഓര്‍മകള്‍?
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ഗാനം ചിട്ടപ്പെടുത്താന്‍ ഞാനും ബിച്ചുതിരുമലയും ആലപ്പുഴയില്‍ ഗവ. ഗസ്‌ററ് ഹൗസിലാണ് കൂടിയത്. അവിടെവച്ച് ഫാസില്‍ കഥപറഞ്ഞു.
നായകന്‍ ജീപ്പ് ഓടിച്ചുകൊണ്ട് പോകുമ്പോള്‍ പുറകില്‍നിന്ന് ഒരു പെണ്‍കുട്ടി തന്നെ വിളിക്കുന്നതുപോലെ അയാള്‍ക്ക് തോന്നും. അങ്ങനത്തെ ഒരു പാട്ട് വേണം.
"മുക്കുറ്റിപ്പൂവേ...." അങ്ങനെ എന്തെങ്കിലും...
ഞാന്‍ "മുക്കിറ്റിപ്പൂവേ... എന്റെ മുക്കുറ്റിപ്പൂവേ.." എന്നിങ്ങനെ വെറുതെ ഒരു ഈണം പാടി. ഇതുമതിയോ എന്നു ചോദിച്ചു.
അപ്പോള്‍ ബിച്ചുതിരുമല പറഞ്ഞു മുക്കുറ്റിപ്പൂവൊന്നും നമുക്ക് വേണ്ട "മഞ്ഞണിക്കൊമ്പില്‍..."എന്നു മതിയെന്ന.് അങ്ങനെയാണ് ഞങ്ങള്‍ ആ ഗാനം ചിട്ടപ്പെടുത്തിയത്.
ഇതിനിടയില്‍ വിവാഹം?
അമേരിക്കയില്‍ പോയി പഠിച്ചുവന്ന് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ ചെയ്യും മുന്‍പായിരുന്നു വിവാഹം. പെണ്ണിനെ അനേ്വഷിച്ച് പോയി പോയി പൂഞ്ഞാര്‍ വരെ പോയി. ജോലിയെന്താണെന്ന് ചോദിച്ചപ്പോള്‍ മ്യൂസിക് ഡയറക്‌ടറാണെന്നു പറഞ്ഞു.
അവര്‍ക്കറിയില്ല എന്താണ് മ്യൂസിക്‌ഡയറക്ഷന്‍ എന്ന്. എത്ര ഏക്കര്‍ റബ്ബറുണ്ടെന്നാണ് അവര്‍ ചോദിച്ചത്. ഞാന്‍ ഇന്നാന്ന് പറഞ്ഞ് ഒരു കഷണം റബ്ബര്‍ എടുത്ത് കാണിച്ചുകൊടുത്തു. ജോളിയെ കല്യാണം കഴിക്കുന്നതങ്ങനെയാണ്. വിവാഹം കഴിഞ്ഞാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്‌തത്.
അധ്യാപന ജീവിതം
ഞാന്‍ ഒരു അധ്യാപകനാണ്. പാട്ട് പാടിക്കൊടുത്ത് പഠിപ്പിക്കുന്ന വിദ്യ ചെറുപ്പം മുതലേ എനിക്ക് താല്‍പര്യമുളള കാര്യമാണ്. ബോസ്‌കോ കലാ സമിതിയില്‍ ഉണ്ടായിരുന്നതുകൊണ്ട്.
ഹാര്‍മോണിയം വായിക്കാനും പാട്ട് പാടാനും ഒക്കെ ചെറുപ്പത്തിലേ സൗകര്യം കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ സിനിമയില്ലാത്ത കാലത്തത്രയും ഞാന്‍ വെറുതെയിരിക്കുകയല്ലായിരുന്നു. സംഗീതാധ്യാപകനായി ജോലിചെയ്യുകയായിരുന്നു...
ആക്ഷന്‍ ഹീറോ ബിജുവിലെ ഗാനങ്ങള്‍?
ഒരു ദിവസം എബ്രിഡ് ഷൈന്‍ കയറിവന്ന്, "സാര്‍ നമുക്കൊരു സിനിമ ചെയ്യാമെന്ന്" പറഞ്ഞു. ഞാന്‍ 20 കൊല്ലം സിനിമ ചെയ്‌തിട്ടില്ല. ഇപ്പോഴത്തെ സിനിമാ പാട്ട് പോലെയൊന്നും ചെയ്യാന്‍ എനിക്കറിയില്ല. ഷൈന്‍ പറഞ്ഞു.
"എനിക്ക് ഇപ്പോഴത്തെ പാട്ടല്ല വേണ്ടത്." ഞാന്‍ ചോദിച്ചു, "താന്‍ ഒരു ചെറുപ്പക്കാരനല്ലേ. തനിക്കെങ്ങനെ ഇങ്ങനെ പറയാന്‍ പറ്റുന്നു?" ഞാന്‍ പിന്നെയും ഇല്ലന്ന് പറഞ്ഞ് ഒഴിഞ്ഞു.
വീണ്ടും അവര്‍ എന്നെ തേടി വന്നു. അങ്ങനെയാണ് ആ ചിത്രം ചെയ്യാന്‍ തയാറായത്. എബ്രിഡ് ഷൈന് സംഗീതത്തെക്കുറിച്ച് വ്യക്‌തമായ ചില കാഴ്‌ചപ്പാടുണ്ട്. പാട്ടിന് അതിന്റെ ആശയം വേണം. വാക്കുകളാണ് പാട്ടിന് പ്രധാനം. അല്ലാതെ ഓര്‍ക്കസ്‌ട്രയല്ല.
ജെറിഅമല്‍ ദേവിന്റെ സൂപ്പര്‍ഹിറ്റുകള്‍
മഞ്ഞണിക്കൊമ്പില്‍ - നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
ദേവ ദുന്ദുഭീ - എന്നെന്നും കണ്ണേട്ടന്റെ
പൂവല്ല പൂന്തളിരല്ല... - കാട്ടുപോത്ത്
പെണ്ണിന്റെ ചെഞ്ചുണ്ടില്‍ - ഗുരുജി ഒരു വാക്ക്‌്
ആളൊരുങ്ങി അരങ്ങൊരുങ്ങി - എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്
ആയിരം കണ്ണുമായ് - നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
മിഴിയോരം നനഞ്ഞൊഴുകും - മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
പവിഴമല്ലി പൂത്തുലഞ്ഞ - സന്‍മനസുള്ളവര്‍ക്കു സമാധാനം
പൊന്നമ്പിളി പൊട്ടും തൊട്ട് - നമ്പര്‍ വണ്‍ സ്‌നേഹതീരം
പൂക്കള്‍ പനിനീര്‍ പൂക്കള്‍ - ആക്ഷന്‍ ഹീറോ ബിജു