പാക്കിസ്താനിൽ സ്വാത്ത് ജില്ലയിൽപെട്ട മിങ്കോരയിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയാണ് മലാല യൂസഫ്സായ്. പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിക്ഷേധത്തിന്റേയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് മലാല അറിയപ്പെടുന്നത് സ്വാത്ത് താഴ്വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009-ൽ പതിനൊന്നു വയസ്സുള്ളപ്പോൾ ബി.ബി.സിക്കു വേണ്ടി എഴുതാൻ തുടങ്ങിയ ബ്ലോഗാണ് അവളെ ആദ്യം ശ്രദ്ധയിൽ കൊണ്ടുവന്നത്. പിന്നീട് പല പുരസ്കാരങ്ങൾക്കും നാമനിർദ്ദേശം ചെയ്യപ്പെട്ട മലാല പാക്കിസ്ഥാന്റെ ആദ്യത്തെ ദേശീയസമാധാന പുരസ്കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. 2015-ഓടെ ലോകത്തെ എല്ലാ പെൺകുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ഇതാണ്: 'ഞാനും മലാല'.
2012 ഒക്ടോബർ 9-നു നടന്ന ഒരു വധശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു. സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു. വധശ്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാൻ വക്താവ്, മലാലയെ "അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരദ്ധ്യായം" (a new chapter in obscenity) എന്നു വിശേഷിപ്പിച്ചു. പാകിസ്താനിലെ 50 ഇസ്ലാമിക പുരോഹിതന്മാർ മാലാലയെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ ഒരു ഫത്വാ ഇറക്കി .
ജീവിതരേഖ
പാക്കിസ്താൻ താലിബാന്റെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയാണ് മലാലയുടെ ജന്മദേശം. വിദ്യാഭ്യാസ, യുവജന, വനിതാവകാശപ്രവർത്തകനും സ്കൂൾ ഉടമയും കവിയുമായ സിയവുദ്ദീൻ യൂസഫാണ് പിതാവ്. പഷ്‌തൂൺ കവിയും പോരാളിയുമായ മലാലായി ഓഫ് മായിവന്ദിനോടുള്ള ഇഷ്ടമാണ് മലാലയ്ക്ക് പിതാവ് ആ പേരിടാൻ കാരണം. ഖുഷാൽ പബ്ലിക് സ്കൂൾ എന്ന പേരിൽ ഒരുനിര സ്കൂളുകൾ നടത്തുന്നുണ്ട് അദ്ദേഹം
.
അച്ഛൻ വളർത്തിയ കുട്ടിയായിരുന്നു മലാല. അദ്ദേഹത്തിന്റെ പ്രവർത്തനചതുരതയും ധൈര്യവും പകർന്നു കിട്ടിയ കുട്ടി. വിദ്യാഭ്യാസ അവകാശപ്രവർത്തകയായി അവളെമാറ്റിയതും അദ്ദേഹമായിരുന്നു. 2008 സെപ്തംബറിലാണ് വിദ്യാഭ്യാസ അവ്കാശത്തെക്കുറിച്ച് മലാല പൊതുവേദിയിൽ സംസാരിച്ചുതുടങ്ങിയത്. പെൺകുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്ന താലിബാനെതിരെ സംസാരിക്കാൻ പെഷവാറിലെ പ്രസ്സ്ക്ലബ്ബിൽ അവളെ കൊണ്ടുപോയത് പിതാവാണ്.
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. താലിബാൻ തീവ്രവാദികളും പട്ടാളഹെലികോപ്റ്ററുകളുമായിരുന്നു സ്വപ്നത്തിൽ സ്വാത്തിൽ പട്ടാളനടപടി ആരംഭിച്ചതുമുതൽ ഇത്തരം സ്വപ്നങ്ങൾ പതിവാണ്. സ്കൂളിൽ പോകാൻ എനിക്കു പേടിയുണ്ട്. പെൺകുട്ടികൾ സ്കൂളിൽ പോകരുതെന്ന് താലിബാൻ വിലക്കിയിട്ടുണ്ട്... ക്ലാസ്സിലെ 27 കുട്ടീകളിൽ 11 പേരേ എത്തിയിട്ടുള്ളൂ.. താലിബാൻ പേടി തന്നെ കാരണം.
2007 ഒടുവിലാണ് സ്വാത് ജില്ലയുടെ നിയന്ത്രണത്തിനു വേണ്ടി പാക്കിസ്താനും താലിബാനും യുദ്ധം തുടങ്ങിയത്. ഒന്നാം സ്വാത് യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വാത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ താലിബാൻ സ്വാത് വാലിയിൽ ടെലിവിഷനും സംഗീതവും പെൺകുട്ടികളുടെ വിദ്യാഭ്യാസവും നിരോധിച്ചു. സ്ത്രീകൾ സാധനങ്ങൾ വാങ്ങാൻ പോകുന്നത് വിലക്കി.
സ്വാത്തിലെ സ്ഥിതി ഇതായിരിക്കുമ്പോൾ 2009-ന്റെ തുടക്കത്തിൽ ബി.ബി.സി. യുടെ ഉറുദു വിഭാഗം മലാലയുടെ പിതാവ് സിയാവുദ്ദീനെ സമീപിച്ചു. അദ്ദേഹത്തിന്റെ സ്കൂളിലെ ഏതെങ്കിലും കുട്ടിയെക്കൊണ്ട് താലിബാൻ നിയന്ത്രണത്തിലെ സ്വാത്തിനെപ്പറ്റി എഴുതിക്കാമോ എന്ന് ചോദിച്ചു. അയിഷ എന്ന കുട്ടി ഡയറി എഴുതാൻ സമ്മതിച്ചു. എന്നാൽ താലിബാൻ തിരിച്ചടി ഭയന്ന അയിഷയുടെ മാതാപിതാക്കൾ അത് നിർത്തിച്ചു. പിന്നെ സിയാവുദ്ദീന് മുന്നിൽ സ്വന്തം മകളാണ് ഉണ്ടായിരുന്നത്. അങ്ങനെ മലാല ഡയറി എഴുതിത്തുടങ്ങി.
2009 ജനുവരി 3-ന് ബി.ബി.സി.ഉറുദു ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട മലാലയുടെ ആദ്യ ബ്ലോഗ് അവളെ പ്രശസ്തയാക്കി. നോട്ട് കൈകൊണ്ടെഴുതി ഒരു റിപ്പോർട്ടർക്ക് കൈമാറുകയാണ് മലാല ചെയ്തിരുന്നത്. അദ്ദേഹം അത് സ്കാൻ ചെയ്ത് മെയിൽ ചെയ്യുകയായിരുന്നു.
മലാലയ്ക്കു വെടിയേറ്റതോടെ അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. പാക്കിസ്താനിലെ കുട്ടികൾ ഉണർന്നു. ഒക്ടോബർ 12-ന് പാക്കിസ്താനിലെ 50 ഇസ്ലാമിക പുരോഹിതർ ചേർന്ന് മലാലയെ ആക്രമിച്ച താലിബാൻ കൊലയാളികൾക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ആക്രമികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാക്ക് അധികൃതർ ഒരു കോടി പാക്കിസ്താൻ രൂപ സമ്മാനമായി പ്രഖ്യാപിച്ചു.
മലാലയ്ക്ക് വെടിയേറ്റ ദിവസം ലോസ് ആഞ്ചെലെസിൽനടന്ന സംഗീത പരിപാടിയിൽ പാടിയ 'ഹ്യൂമൻ നാച്വർ' എന്ന പാട്ട് അവൾക്ക് സമർപ്പിച്ചാണ് പോപ്പ് ഗായിക മഡോണ പ്രതികരിച്ചത്. ഹോളിവുഡ് താരം ആഞ്ജലീന ജോളി മലാല സംഭവത്തെക്കുറിച്ച് ലേഖനമെഴുതി. പാക്കിസ്താനിലേയും അഫ്ഗാനിസ്താനിലേയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജോളിയും മാധ്യമ പ്രവർത്തകയായ ടിന ബ്രൗണും "വിമൻ ഇൻ ദി വേൾഡ് ഫൗണ്ടേഷൻ" എന്ന സംഘടനയിലൂടെ ധനസമാഹരണം തുടങ്ങി. യു.എസ് മുൻ പ്രഥമ വനിത ലോറ ബുഷ് "വാഷിങ്ടൺ പോസ്റ്റ്" പത്രത്തിൽ മലാലയെ ആൻ ഫ്രാങ്കുമായി താരതമ്യപ്പെടുത്തി ലേഖനങ്ങളെഴുതി.
യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമ, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ, യു.എൻ. സെക്രട്ടറി ബാൻ കി മൂൺ എന്നിവരെല്ലാം മലാലയ്ക്കു നേരെയുണ്ടായ അക്രമണത്തെ അപലപിച്ചു.
മലാലയ്ക്കു സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്നാണ് ഏറ്റവും ഒടുവിൽ ഉയർന്ന ആവശ്യം
മലാല സംഭവം അമേരിക്കൻ ചാര സംഘടന സി.ഐ.എ ഇടപെട്ട് നടത്തിയ ഒരു നാടകമാണ് എന്ന ഒരു വാദവും നിലവിൽ ഉണ്ട്
കടപ്പാട് : വിക്കി