'മനുഷ്യക്കടത്ത്' എന്ന മനുഷ്യത്വരഹിതമായ ഏര്‍പ്പാടിനെതിരെ പ്രവര്‍ത്തിച്ചതിന് അമേരിക്കന്‍ പ്രസിഡന്റിന്റെ പുരസ്‌കാരത്തിനുള്ള സാധ്യതാപട്ടികയില്‍ ഇടംപിടിച്ച ഒരാള്‍ : കോഴിക്കോട്ടുകാരി സിന്ധു കവിന്നമണ്ണില്‍. തനിക്ക് ലഭിച്ച അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സിന്ധു മറുപടി പറയുന്നു
ആരിഫ്ജാന്‍ പട്ടാളക്യാമ്പിലെ കാറ്റില്‍ ഉയര്‍ന്നുപൊങ്ങിയ മണല്‍ത്തരികള്‍ കനല്‍ച്ചീളുകള്‍ പോലെ തിളങ്ങി. കുവൈത്തില്‍ അക്കൊല്ലം ചൂട് കൂടുതലായിരുന്നു. ജൂണ്‍മാസത്തിലെ നട്ടുച്ചയില്‍ ഉഷ്ണമാപിനി 52 ഡിഗ്രി രേഖപ്പെടുത്തി. യുദ്ധം എന്നേ തീര്‍ന്നിരുന്നു.
പക്ഷേ, ബോംബും ഷെല്ലും വെടിയുണ്ടകളും പണി അവസാനിപ്പിച്ചിരുന്നില്ല. ചുടുകാറ്റില്‍ ആകൃതിമാറ്റി ആള്‍മാറാട്ടം കളിക്കുന്ന
മണല്‍ത്തിട്ടകളില്‍ അവിടവിടെ ചെറുകൂടാരങ്ങള്‍ ...
അപ്പോഴാണ് മണല്‍ക്കുന്നുകളുടെ നെറ്റിയില്‍ ഒരു വാഹനം പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ അതിസുരക്ഷാ ട്രക്ക്. കുറച്ചപ്പുറത്തെ മണല്‍ത്തിട്ടയാണ് ആ വാഹനത്തിന്റെ ലക്ഷ്യം. അവിടെ വലിയൊരു ആള്‍ക്കൂട്ടം. സ്വന്തം നിഴലുകള്‍പോലും തണല്‍ തരാത്ത വെയിലില്‍, വരിവരിയായി നിര്‍ത്തിയ നൂറ്റമ്പതോളം തൊഴിലാളികള്‍. പ്രത്യേക യൂണിഫോം ധരിച്ച കുറച്ചുപേര്‍ കൈയിലുള്ള ഉരുളന്‍ വടികൊണ്ട് ആ പേക്കോലങ്ങളെ പ്രഹരിക്കുകയാണ്.
ഓരോവട്ടവും വടി ഉയര്‍ന്നുതാഴുമ്പോള്‍ അവിടെ നിസ്സഹായമായ നിലവിളികള്‍ പൊട്ടുന്നു.
അവര്‍ക്കിടയിലേക്കാണ് ആ ട്രക്ക് വന്നുനിന്നത്. ഒപ്പമുണ്ടായിരുന്ന ആണുങ്ങളുടെ എതിര്‍പ്പിനെ വകവെക്കാതെ ഒരു സ്ത്രീ
അതില്‍നിന്ന് ചാടിയിറങ്ങി. അടിക്കാനോങ്ങി നിന്നവന്റെ കൈയില്‍നിന്ന് അവള്‍ വടി പിടിച്ചുവാങ്ങി. ഓര്‍ക്കാപ്പുറത്തുണ്ടായ സംഭവത്തില്‍ സ്തബ്ധരായിപ്പോയ മര്‍ദകര്‍ അതോടെ പ്രഹരം നിര്‍ത്തി.
അപ്പോള്‍, അടിയേറ്റ് മരുമണലില്‍ വീണു കിടന്നവരിലൊരാള്‍ എഴുന്നേറ്റുവന്ന് അവളുടെ മുന്നില്‍ കൈകൂപ്പി: ''ഒരു മണിക്കൂറായി ഞങ്ങള്‍ ഒരു കവിള്‍ കഞ്ഞിക്കും പരിപ്പിനും വേണ്ടി വരിനില്‍ക്കുന്നു'' അവശമായ സ്വരത്തില്‍ അയാള്‍ പറഞ്ഞു: ''എന്തെങ്കിലുമൊന്ന് കിട്ടാന്‍ മൂന്നുമണിക്കൂറെങ്കിലും ഇങ്ങനെ കാത്തുനില്‍ക്കണം. പ്രതിഷേധിച്ചാല്‍ ഇവര്‍ അടിച്ച് പുറംപൊളിക്കും. നല്ല ജോലിക്കെന്ന് പറഞ്ഞാണ് നാട്ടില്‍നിന്ന് വിമാനം കയറിയത്. കഴിഞ്ഞ നാലുമാസമായി ഇതാണ് ഞങ്ങളുടെ അവസ്ഥ.''
ആ സംഭവം വലിയൊരു സത്യത്തിലേക്കുള്ള വഴിതുറക്കലായിരുന്നു. ഗള്‍ഫ് നാടുകളിലെ മനുഷ്യക്കടത്തിന്റെ ഭീകരതകളിലേക്കുള്ള വഴി. ട്രക്കില്‍ നിന്നിറങ്ങി അക്രമത്തിനെതിരെ ശബ്ദിച്ചവള്‍ ഒരു മലയാളിയായിരുന്നു-കോഴിക്കോട്ടുകാരി സിന്ധു കവിന്നമണ്ണില്‍. അമേരിക്കന്‍ സര്‍ട്ടിഫിക്കറ്റുള്ള 'ഫ്രോഡ് എക്‌സാമിനറാ'ണ് 38-കാരിയായ സിന്ധു. കുവൈത്തില്‍ അമേരിക്ക നടത്തുന്ന
പുനര്‍നിര്‍മാണപ്രവൃത്തികളുടെ മറവിലുള്ള മനുഷ്യക്കടത്തിന്റെ ഉള്ളുകളികള്‍ ലോകത്തിന്
മുന്നില്‍ മലര്‍ക്കെ തുറന്നിട്ട ധീര.
സിന്ധുവിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ മനുഷ്യക്കടത്തിനെതിരായ നിയമനിര്‍മാണം നടന്നത് വാര്‍ത്തയായിരുന്നു. ഏഷ്യന്‍ രാജ്യങ്ങില്‍ നിന്നുള്ള തൊഴിലാളികളെ അടിമവേല ചെയ്യിക്കുന്നതിനെതിരെ ശബ്ദിച്ച സിന്ധു ഇന്ന് മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുരസ്‌കാരത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തിരഞ്ഞെടുത്ത അവസാന സാധ്യതാപട്ടികയിലെ അഞ്ചുപേരില്‍ ഒരാളാണ്!
മലയാളിസ്ത്രീയുടെ പോരാട്ടവീര്യം അമേരിക്കന്‍ പ്രസിഡന്റിനെ വരെ ബോധ്യപ്പെടുത്തിയ സിന്ധുവുമായുള്ള അഭിമുഖത്തില്‍നിന്ന്:
ആദ്യമേ ചോദിക്കട്ടെ, താങ്കളെ സംബന്ധിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സെല്‍ഫ് പ്രമോഷന്‍ എന്നും മറ്റും. എങ്ങനെ പ്രതികരിക്കുന്നു
അത്തരം വിമര്‍ശനങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്. പലരും ഉന്നയിക്കുന്ന ചോദ്യം ഇതില്‍ എനിക്കുള്ള ലാഭം എന്താണെന്നതാണ്.
അമേരിക്കയില്‍ നിന്ന് ഗ്രാന്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്റെ ബിസിനസ് നടത്തിപ്പിനും മറ്റും പണമുണ്ടാക്കാനും പ്രശസ്തിക്കും വേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്ന് ആരോപിക്കുന്നവരുമുണ്ട്. എന്നാല്‍ എനിക്കിതില്‍ നിന്ന് ഒരു ലാഭവുമില്ല. മാന്യമായ തൊഴിലും അതിനനുസരിച്ച് കൂലിയും ലഭിക്കാന്‍ അര്‍ഹതയുള്ള ആയിരക്കണക്കിന് പാവങ്ങള്‍ ചൂഷണത്തിലും ചതിയിലും പെട്ടുപോകുന്നത് കണ്ടു നില്‍ക്കാനായില്ല. അവരുടെ ചെലവില്‍ കമ്പനികള്‍ ലാഭമുണ്ടാക്കുന്നതും ഞെട്ടിക്കുന്നതായിരുന്നു.
ഏഴു വര്‍ഷമായി ഞാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ ഇത് വലിയ ചര്‍ച്ചാവിഷയമായി. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ഇന്നിതിനെ ഗൗരവത്തോടെ കാണുന്നു. ഒരു വിദേശ ചാനലിന്റെ ഡോക്യുമെന്ററിക്കുവേണ്ടി അവരോടൊപ്പം ദക്ഷിണേന്ത്യയിലെ പല ഗ്രാമങ്ങളിലും ഞാന്‍ യാത്രചെയ്തിരുന്നു. എന്നെ വിമര്‍ശിക്കുന്നവരില്‍ മലയാളികളാണ് കൂടുതല്‍ എന്നതു പോട്ടെ. ഒരുപാട് മലയാളികള്‍ ഇതിന് ഇരയാകുന്നുണ്ടെങ്കിലും കേരളത്തില്‍ മാത്രം ഇതിനെതിരെ വേണ്ടത്ര ബോധവത്കരണം നടക്കുന്നില്ല എന്നതാണ് സങ്കടകരം. വന്‍കിട കമ്പനികളോട് യുദ്ധം ചെയ്തപ്പോള്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങളുടെ മറ്റൊരു രൂപമാണിത്. എന്നാല്‍ ഒരു നല്ല കാര്യത്തിന് വേണ്ടിയാണ് എന്നതിനാല്‍ ഞാനതിനെയൊന്നും കാര്യമായി എടുക്കുന്നില്ല.
മലയാളികള്‍ക്ക് സ്വപ്നംപോലും കാണാന്‍ കഴിയാത്ത മേഖലയിലാണല്ലോ സിന്ധു പ്രവര്‍ത്തിച്ച് വിജയിച്ചത്. എങ്ങനെയാണ് ഈ മേഖലയില്‍ എത്തിച്ചേര്‍ന്നത്
ഇംഗ്ലീഷ് എം.എ. പാസായി അധ്യാപികയായാണ് ഞാന്‍ കുവൈത്തിലെത്തുന്നത്. കടല്‍ കടന്നുപോകുമ്പോള്‍ എനിക്ക്
വലിയ സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കൈവിട്ടുപോകുമെന്ന് തോന്നിച്ച എന്റെ കുടുംബത്തെ കരയ്ക്കടുപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഉത്തരവാദിത്വമില്ലാതെ പ്രവാസജീവിതം ആഘോഷിച്ചിരുന്ന ഭര്‍ത്താവിനെ തിരിച്ചുകൊണ്ടുവരാന്‍ വീട്ടുകാര്‍ കണ്ട
വഴിയായിരുന്നു എന്നെയും കുവൈത്തിലേക്ക് അയയ്ക്കുക എന്നത്. പക്ഷേ, അദ്ദേഹത്തോടൊപ്പം ജീവിക്കുക ദുസ്സഹമായി രുന്നു. കുവൈത്തിലെ ഒരു സ്‌കൂളില്‍ ജോലി ശരിയാക്കിയിട്ടാണ് ഞാന്‍ ചെന്നത്. പക്ഷേ, സ്‌കൂളിലെ ജോലി രാജിവെച്ച്, ഭര്‍ത്താവ് ജോലിചെയ്യുന്ന അജിലിറ്റി ലോജിസ്റ്റിക് കമ്പനിയില്‍ ചേരാന്‍ എന്നെ അദ്ദേഹം നിര്‍ബന്ധിച്ചു. അത് എന്നോടുള്ള സ്‌നേഹം കൊണ്ടൊന്നുമായിരുന്നില്ല എന്ന് എനിക്ക് മനസ്സിലായത് പിന്നീടാണ്. എന്നാല്‍, ആ കമ്പനിയിലെ ജോലി എനിക്കുമുന്നില്‍ തുറന്നത് പുതിയൊരു ലോകമാണ്. ഞങ്ങള്‍ ബന്ധം വേര്‍പെടുത്തിയെങ്കിലും എന്റെ മുന്‍ ഭര്‍ത്താവിനോട് എനിക്ക് ഇക്കാര്യത്തില്‍ നന്ദിയുണ്ട്. ആ
കമ്പനിയില്‍ ചേര്‍ന്നതുകൊണ്ടാണ് ഞാന്‍ വെറുമൊരു സിന്ധുവില്‍നിന്ന് 'ഫ്രോഡ് എക്‌സാമിനറും' അറിയപ്പെടുന്ന 'കംപ്ലയന്‍സ് കണ്‍സല്‍ട്ടന്റു'മൊക്കയായി വളര്‍ന്നത്. വാഷിങ്ടണ്‍ ഡി.സി.യിലും മുംബൈയിലും കോഴിക്കോട്ടും എനിക്കിപ്പോള്‍ കംപ്ലയന്‍സ് കണ്‍സല്‍ട്ടേഷനുള്ള ഓഫീസുകളുണ്ട്.
എങ്ങനെയാണ് തൊഴില്‍തട്ടിപ്പില്‍പ്പെട്ട ആളുകളിലേക്ക് എത്തിച്ചേര്‍ന്നത്
അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ കരാറുകള്‍ ഏറ്റെടുക്കുന്ന 'അജിലിറ്റി ലോജിസ്റ്റിക്‌സി'ല്‍ ജോലിചെയ്യുമ്പോഴാണ് ഇറാഖിലും കുവൈത്തിലുമായി ജോലിതട്ടിപ്പിനിരയായ ആയിരക്കണക്കിന് നിസ്സഹായ മുഖങ്ങളെ നേരില്‍ കാണുന്നത്. നിരന്തര പീഡനങ്ങള്‍ സഹിച്ച് വരണ്ടുണങ്ങിയ പാവം മനുഷ്യര്‍. അവരെനിക്ക് വലിയ സങ്കടമാണ് സമ്മാനിച്ചത്. ആ പാവങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മനസ്സുപറഞ്ഞു. ലോകത്തിലെ ഏറ്റവും ഭീകര കുറ്റകൃത്യങ്ങളില്‍ ഒന്നാണ് മനുഷ്യക്കടത്ത് എന്നറിയാമല്ലോ. അതിന്റെ ഞെട്ടിക്കുന്ന കഥകളാണ് ഞാന്‍ നടത്തിയ അന്വേഷണത്തില്‍ വെളിച്ചത്തുവന്നത്. എന്റെ കൂട്ടുകാരനും അമേരിക്കന്‍ പൗരനുമായ സാം മക്കഹനും ഇക്കാര്യത്തില്‍ എനിക്ക് തുണനിന്നു. ഞങ്ങള്‍ ആ തൊഴിലാളികളുടെ ദുരവസ്ഥ അമേരിക്കന്‍ ജനറല്‍ കൗണ്‍സില്‍ മുമ്പാകെ ബോധിപ്പിക്കുന്നതില്‍ വിജയിച്ചു.
കരാറുപണിയുടെ മറവില്‍ വന്‍തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിത്തന്ന എന്തെങ്കിലും പ്രത്യേക സംഭവം ഓര്‍ക്കാമോ
ഒരുദിവസം ബഹളംവെച്ചുകൊണ്ട് ഒരു സ്ത്രീ ഞങ്ങളുടെ ഓഫീസിലേക്ക് കയറിവന്നു. അന്നാണ് കോടികള്‍മറിയുന്ന ഈ മേഖലയിലെ തട്ടിപ്പിന്റെ ആഴം ഞാന്‍ മനസ്സിലാക്കുന്നത്. അവര്‍ മനുഷ്യക്കടത്തിന്റെ ഒരു ഏജന്റായിരുന്നു. ഇടനിലക്കാരി എന്നനിലയ്ക്ക് തന്റെ കമ്മീഷന്‍ കിട്ടാത്തതായിരുന്നു അവരുടെ പ്രശ്‌നം. കൊള്ളപ്പലിശയ്ക്ക് പണം കടംവാങ്ങിയും ആകെയുള്ള വീട് ഈടുനല്‍കിയും ഭാര്യയുടെ ഇത്തിരിപ്പോന്ന സ്വര്‍ണം തൂക്കിവിറ്റുമൊക്കെയാണ് പാവപ്പെട്ട തൊഴിലാളികള്‍ ഏജന്റുമാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കി പുറംനാട്ടിലെത്തുന്നത്. ജീവിതം പച്ചപിടിക്കണമെന്ന സ്വപ്നവുമായി മരുഭൂമിയില്‍ എത്തുന്ന ഇവരെ കാത്തിരിക്കുന്നത് കൂലിയില്ലാജോലിയും പീഡനങ്ങളുമാണ്. ആദ്യം ഞാന്‍ ഇടപെട്ടപ്പോള്‍ ഏഷ്യക്കാരിയായ എനിക്ക് നാട്ടുകാരോടുള്ള താത്പര്യമാണെന്ന് പറഞ്ഞ് അധികൃതര്‍ വിഷയം തള്ളിക്കളഞ്ഞു. എന്നാല്‍, ഞാന്‍ വിട്ടുകൊടുത്തില്ല.
എങ്ങനെയാണ് ഇവര്‍ തൊഴിലാളികളെ എത്തിച്ചിരുന്നത്
ഇറാഖ് ഭരണം പിടിച്ചെടുത്ത അമേരിക്കന്‍ സേനയ്ക്ക് സഹായത്തിനായാണ് തൊഴിലാളികളെ കൊണ്ടുവന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള മനുഷ്യക്കടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ ഇതുവഴി കോടികളുടെ തട്ടിപ്പാണ് നടത്തുന്നത്.
കെട്ടിട നിര്‍മാണം, ഭക്ഷണം പാകംചെയ്യല്‍, തുണിയലക്കല്‍, മുടിവെട്ടല്‍, മാലിന്യസംസ്‌കരണം, ശുചീകരണ ജോലികള്‍ എന്നിവയ്ക്കാണ് തൊഴിലാളികളെ നിയമിക്കുന്നത്. ഇതിനുള്ള കരാര്‍ അമേരിക്കന്‍ പ്രതിരോധവകുപ്പില്‍നിന്ന് അവിടത്തെ വന്‍കിട കമ്പനികള്‍ കരസ്ഥമാക്കും. ഈ കമ്പനികള്‍ ഗള്‍ഫ് നാടുകളിലെ തദ്ദേശ കമ്പനികള്‍ക്ക് നിയമനത്തിനുള്ള സബ് കരാറുകള്‍ നല്‍കും. ഇവര്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ള ഏജന്റുമാര്‍ വഴി തൊഴിലാളികളെ ജോലിക്കെടുക്കുന്നു. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്താണ് മിക്കവരെയും ജോലിക്കെടുക്കുന്നത്. ആറുമാസം കൂലിയില്ലാതെ പണിയെടുപ്പിച്ച് അവരെ തിരിച്ചയച്ച് അടുത്ത ആറുമാസത്തേക്ക് വീണ്ടും പുതിയ തൊഴിലാളികളെ കൊണ്ടുവരുന്ന ക്രൂരതയാണ്
അവിടെ അരങ്ങേറുന്നത്.
ഇത്തരം തൊഴിലാളികളുടെ സുരക്ഷയ്ക്കായി അമേരിക്കയില്‍ നിയമങ്ങളുണ്ടാകുമല്ലോ. അത് വേണ്ടവിധം പാലിക്കപ്പെടുന്നില്ല എന്നാണോ
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവരുന്ന ഒരു തൊഴിലാളിക്ക് ദിവസം 3000 രൂപ ശമ്പളം നല്‍കുന്നുണ്ട് എന്നാണ് അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ കണക്ക്. കൂടാതെ, അവരുടെ യാത്രാച്ചെലവ്, മെഡിക്കല്‍ ചെക്കപ്പ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേറെയും പണം അനുവദിക്കണം. എന്നാല്‍, ഈ പണമെല്ലാം കരാര്‍കമ്പനികളാണ് കൈപ്പറ്റുന്നത്. ഇത്തരത്തിലുള്ള ഒരു കമ്പനിയുടെ വാര്‍ഷിക ലാഭം 300 കോടി രൂപയാണ് എന്നറിയുമ്പോഴാണ് നാം നടുങ്ങുക.
ഞങ്ങള്‍ കണക്കുകള്‍ സഹിതം വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി നേരേ അമേരിക്കന്‍ ഇന്റലിജന്‍സ് ഐ.ജി.ക്ക് അയച്ചുകൊടുത്തു. അടിമത്തത്തിന് എതിരായ നിലപാട് സൂക്ഷിക്കുന്ന അമേരിക്കന്‍ നികുതിദാതാക്കളുടെ പണം ഗള്‍ഫ് രാജ്യങ്ങളില്‍ അടിമക്കച്ചവടത്തിനാണ്
ഉപയോഗിക്കുന്നത് എന്നത് അമേരിക്കയില്‍ വലിയ വാര്‍ത്തയായി. അമേരിക്കന്‍ ജനറല്‍ കൗണ്‍സിലിലേക്ക് ഞങ്ങളെ വിളിപ്പിച്ച് അവര്‍ ഇതിന്റെ വിശദാംശങ്ങള്‍ തേടി. കാര്യങ്ങള്‍കേട്ട് അധികൃതര്‍ ഞെട്ടി. ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിപ്പിച്ചു. ഇത്രയുംകാലം
എന്തുകൊണ്ട് ഇക്കാര്യം അറിയിച്ചില്ല എന്നായിരുന്നു ആദ്യ ചോദ്യം. പ്രശ്‌നങ്ങള്‍ വിളിച്ചുപറയാന്‍ തൊഴിലാളികള്‍ക്ക് ഹോട്ട്‌ലൈന്‍ നമ്പര്‍ നല്‍കിയിട്ടുണ്ട് എന്നായിരുന്നു കമ്പനികളുടെ വാദം. എന്നാല്‍, ആ നമ്പര്‍ എത്രയോ കാലമായി പ്രവര്‍ത്തനക്ഷമമല്ലായിരുന്നു.
അതോടെ തൊഴിലാളികളുടെ കാര്യത്തിലുള്ള അനാസ്ഥയുടെ മുഖം അധികൃതര്‍ക്ക് കൂടുതല്‍ ബോധ്യമായി.
ഇക്കാര്യമറിയുമ്പോള്‍ സ്വാഭാവികമായും കമ്പനികള്‍ പ്രതികാരബുദ്ധി കാണിച്ചിരിക്കുമല്ലോ
വെറും പ്രതികാരബുദ്ധിയല്ല. എന്റെ നീക്കമറിഞ്ഞ് കമ്പനികള്‍ എനിക്കെതിരെ വധഭീഷണിയാണ് മുഴക്കിയത്. എന്നോട്
സംസാരിക്കുന്നതില്‍നിന്ന് തൊഴിലാളികളെ അവര്‍ വിലക്കി. ഇറാഖ് യുദ്ധം കഴിഞ്ഞ ഉടനെയായിരുന്നതുകൊണ്ട് അക്കാലത്ത് സ്ത്രീകളും കുട്ടികളും പുറത്തിറങ്ങരുത് എന്നുണ്ടായിരുന്നു. അതുകൊണ്ട് രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം ഞാന്‍ പതുക്കെ പുറത്തുകടക്കും. തൊഴിലാളികളെ നേരിട്ടുകണ്ട് അവരുടെ പ്രശ്‌നങ്ങള്‍ കുറിച്ചെടുക്കും. അങ്ങനെ ഏതാണ്ട് 7,000 തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ടു. അതില്‍ മലയാളികളും തമിഴരും ഉണ്ടായിരുന്നു. കമ്പനികളും അവരുടെ ഏജന്റുമാരും ആ സമയത്തൊക്കെ എന്നെ
പിന്തുടരുന്നുണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോയില്ലെങ്കില്‍ വധിക്കുമെന്ന് തുടരെ ഭീഷണിവന്നു. പക്ഷേ, തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരില്‍ ചിലരെ പിടികൂടി ജയിലില്‍ ഇടുവിക്കാന്‍ എനിക്കുകഴിഞ്ഞു.
കുടുംബം
ഭര്‍ത്താവില്‍നിന്ന് ഞാന്‍ 2008-ല്‍ വിവാഹമോചനം നേടി. നിയമവഴിയില്‍ കൂട്ടുനിന്ന സാം മക്കഹന്‍ ഇപ്പോഴെനിക്ക് ജീവിതത്തിലും കൂട്ടായുണ്ട്. ആദ്യ ബന്ധത്തില്‍ ഒരു മകന്‍: യശ്വന്ത്. കടുത്ത അപസ്മാരമുള്ള കുട്ടി. ഒരു മകളുമുണ്ട് -ഒമ്പതുവയസ്സുകാരി ഗായത്രി. ഇവിടെ കോഴിക്കോട്ട് നാലാംക്ലാസില്‍ പഠിക്കുന്നു.
വന്‍കിട കമ്പനികളോട് പൊരുതിജയിക്കാന്‍ തനിക്ക് ബലംതന്നത് വ്യക്തിജീവിതത്തിലെ കടുത്ത യാഥാര്‍ഥ്യങ്ങളാണ് എന്ന് സിന്ധുവിന് അറിയാം. എന്നാലും തന്റെ ശ്രമങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെവരെ ശ്രദ്ധയിലെത്തി എന്നത് അവര്‍ക്ക് ഇന്നും വിസ്മയം. അടിമവ്യാപാരത്തിന് അന്ത്യം കുറിച്ച എബ്രഹാം ലിങ്കണെക്കുറിച്ച് ഈ കൊച്ചു കേരളത്തിലിരുന്ന് വായിച്ചുപഠിച്ച ആ പെണ്‍കുട്ടി തന്നെയാണ് ഇന്ന് അമേരിക്കയുടെ കണ്ണുതുറപ്പിച്ചുകൊണ്ട് കുറച്ചുപേരുടെയെങ്കിലും അടിമത്തത്തിന് അന്ത്യം കുറിക്കാന്‍ നിമിത്തമായത് എന്നോര്‍ക്കുമ്പോള്‍ നമ്മിലേക്കും ആ വിസ്മയം പടരുന്നു.