ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹം ചെയ്യുകയായിരുന്നുവെന്നാണല്ലോ നിലവിലുണ്ടായിരുന്ന ഒരു ഭാഷാപ്രയോഗം. വിവാഹത്തോടെ പ്രണയം അവസാനിക്കുകയാണ് എന്ന ഒരു വ്യാകരണപരമായ പ്രശ്‌നമുള്ളതുകൊണ്ട് പത്രഭാഷയിലെ എഡിറ്റിങ്ങില്‍ പലപ്പോഴും അതു മാറ്റാറുണ്ട്.
പക്ഷേ ജീവിതത്തില്‍ പലപ്പോഴും ആ എഡിറ്റിങ് സാധ്യമല്ലാത്തതുകൊണ്ട് വിവാഹത്തോടെ പ്രണയം ചിലപ്പോഴെല്ലാം അവസാനിക്കാറുണ്ട്.
സമീപകാലത്തെ കുറേയേറെ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രഹകനായിരുന്ന സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ജയിംസ് ആന്‍ഡ് ആലീസ് എന്ന സിനിമയുടെ കഥാപരിസരവും ഇതാണ്, പ്രണയശേഷയുള്ള വിവാഹജീവിതത്തിലെ യാഥാര്‍ഥ്യം.
എന്നാല്‍ രണ്ടേമുക്കാല്‍ മണിക്കൂറിലേറെ(2.48 മണിക്കൂര്‍) ദൈര്‍ഘ്യമുള്ള ഈ സിനിമയും വിവാഹശേഷമുള്ള പ്രണയം പോലെ തന്നെ വിരസമാണ്. വേണ്ടായിരുന്നു എന്നു തോന്നിപ്പിക്കും.
ഡാര്‍വിന്റെ പരിണാമത്തിനുശേഷം പൃഥ്വിരാജിന്റേതായി പുറത്തുവരുന്ന ചിത്രമാണ് ജയിംസ് ആന്‍ഡ് ആലീസ്. തന്റെ സിനിമകളുടെ സ്‌ക്രിപ്‌റ്റ് തെരഞ്ഞെടുപ്പിനെപ്പറ്റി അങ്ങേയറ്റം വാചാലനാകുന്ന പൃഥ്വിയുടെ അപക്വമായ തെരഞ്ഞെടുപ്പാണ് പറഞ്ഞുപഴകിയ ഈ പ്രമേയം എന്ന് ഒരു സംശയവുമില്ലാതെ പറയാം.
ദൃശ്യങ്ങളുടെ ചാരുതയില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടുള്ള ജയിംസ് ആന്‍ഡ് ആലീസ് മലയാള സിനിമയെ ഒരു 20 വര്‍ഷമെങ്കിലും പുറകോട്ടടിക്കുന്ന ആഖ്യാനശൈലിക്ക് ഉദാഹരണമാണ്.
അല്ലെങ്കില്‍ വിവാഹമോചന കൗണ്‍സലിങ്ങിനുചെല്ലുന്ന ദമ്പതിമാര്‍ക്കുള്ള ഉപദേശക്ലാസുകള്‍ പോയെയാണ് സിനിമാ-സീരിയല്‍ സംവിധായകനും തിരക്കഥാകൃത്തുമായ ഡോ.എസ്. ജനാര്‍ദന്‍ ഒരുക്കിയ തിരക്കഥ എന്നും പറയേണ്ടിവരും.
ആധുനിക കാലത്തെ യുവദമ്പതിമാരുടെ ജീവിതമെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ തുടക്കം. പരസ്യസംവിധായകനായ ജയിംസും(പൃഥ്വിരാജ്) ബാങ്ക് ഉദ്യോഗസ്‌ഥയായ ആലീസും(വേദിക)യും തങ്ങളുടെ ജോലിത്തിരക്കുമൂലം മകളെ സ്‌കൂളില്‍നിന്നു വിളിച്ചുകൊണ്ടുവരുന്നതിനെച്ചൊല്ലി കലഹിക്കുന്ന സ്വീകന്‍സോടെയാണു സിനിമ തുടങ്ങുന്നത്.
വളരെ റിയലിസ്‌റ്റാക്കായ സമീപനമെന്നു തോന്നുമെങ്കിലും ആദ്യത്തെ അരമണിക്കൂറോ ഇതുനിലനില്‍ക്കുന്നുള്ളു. പിന്നെ മലയാളസിനിമകള്‍ ഇന്നോളം വെള്ളിത്തിരയിലേയ്‌ക്കിറക്കിവിട്ടിട്ടുള്ള സകല ക്ലീഷേകളും കൂടി ഓടിവന്ന് സ്‌ക്രീന്‍ നിറയ്‌ക്കും. അതും അസാധാരണമായ മന്ദതാളത്തില്‍.
സമയബോധവും കാലബോധവുമില്ലാത്ത സിനിമയാണ് ജയിംസ് ആന്‍ഡ് ആലീസ് എന്ന് പറയേണ്ടിവരും. സിനിമയുടെ മാറിയ കാലത്തെക്കുറിച്ചോ തിയറ്ററിനുള്ളില്‍ ചെലവഴിക്കേണ്ടിവരുന്ന പ്രേക്ഷകന്റെ സമയത്തെക്കുറിച്ചോ യാതൊരു ബഹുമാനവുമില്ലാത്ത ആഖ്യാനശൈലി.
അഞ്ചുമിനിട്ടുകൊണ്ടു പറയാവുന്ന കാര്യങ്ങള്‍ക്ക് അരമണിക്കൂറിലേറെ ചെലവിട്ടു ക്ഷമ പരീക്ഷിക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്‌തി ആവില്ല. ഇടവേളയില്‍ ഒരു കാര്‍ ആക്‌സിഡന്റിന്റെ രംഗം പോലും അത്രമേല്‍ വലിച്ചുനീട്ടിയ നാടകമായി അനുഭപ്പെടുന്നത് ഈ 'സ്ലോ മോഷന്‍' ശൈലികൊണ്ടാണ്.
വിവാഹപൂര്‍ണമുള്ള പ്രണയനഷ്‌ടത്തെക്കുറിച്ച് ഒരു ആക്‌സിഡന്റിന്റെ പശ്‌ചാത്തലത്തില്‍ ഓര്‍ത്തെടുക്കുന്ന പ്രമേയം മണിരത്നത്തിന്റെ അലൈപായുതേ ആണ്.
ഒരു ആക്‌സിഡന്റില്‍ കോമ സ്‌റ്റേജില്‍ കിടന്നുകൊണ്ടു തന്റെ പിഴവുകളെപ്പറ്റി ഒരു ഡോക്‌ടര്‍ ഓര്‍ത്തെടുക്കുന്നതു മാധവ് രാംദാസിന്റെ സുരേഷ്‌ഗോപി ചിത്രമായ അപ്പോത്തിക്കിരിയും.
ഈ രണ്ടുചിത്രങ്ങളുടേയും ഒരു മിക്‌സാണ് ജയിംസ് ആന്‍ഡ് ആലീസിന്റെ പ്രമേയവും ഘടനയും. അപ്പോത്തിക്കിരി നാടകമാണെങ്കില്‍ ജയിംസ് ആന്‍ഡ് ആലീസ് ബാലെ ആണു എന്നുമാത്രം.
രണ്ടാം പകുതിയില്‍ അഭൗമ ഏജന്റായി വരുന്ന, പൃഥ്വിരാജിനെ ആശുപത്രിക്കിടക്കയില്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന മിസ്‌റ്റിക് കഥാപാത്രത്തെ(സിജോയ് വര്‍ഗീസ്) കേന്ദ്രീകരിച്ചാണു കഥ നീങ്ങുന്നത്.
ഓഷോ രജനീഷ് ശൈലിയില്‍ തൊപ്പിയും താടിയും വളര്‍ത്തി അനൂപ് മേനോന്റെ ശബ്‌ദത്തില്‍ കട്ടഫിലോസഫി പറയുന്ന ഒരു ന്യൂജന്‍ പുണ്യാളന്‍ ബ്രോ.
കാലന്റെ കണക്കപ്പിള്ള ചിത്രഗുപ്‌തനാണെന്നും പീറ്റര്‍ പുണ്യാളനെന്നും സ്വയം വിശേഷിപ്പിക്കുന്ന ഈ കഥാപാത്രം വരുന്നതുമുതല്‍ രഞ്‌ജിത്ത് സിനിമകളില്‍ മാത്രം കണ്ടുശീലിച്ചിട്ടുളള മാരകഫിലോസഫി മുഴങ്ങും. 'ഹോ, പൊളിച്ചു ബ്രോ' എന്നങ്ങു പറങ്ങാല്‍ മതിയല്ലോ.
പിന്നദ്ദേഹം വിവാഹജീവിതത്തില്‍ വരുത്തേണ്ട അഡ്‌ജസറ്റ്‌മെന്റുകളെപ്പറ്റി സ്‌റ്റഡി ക്ലാസുകളെടുക്കുകയാണ്. ആദ്യപകുതിയിലെ സംഭവങ്ങള്‍ ഇങ്ങനെയായിരുന്നെങ്കില്‍ എത്രമാത്രം നന്നാകുമായിരുന്നു എന്ന് കാട്ടിയുള്ള ആവര്‍ത്തനമായി പിന്നീടുള്ള രംഗങ്ങള്‍ മാറുകയും ചെയ്യും.
കാണാന്‍ വിധിക്കപ്പെട്ട നാം ഒരു വധശിക്ഷ രണ്ടുരീതിയില്‍ അനുഭവിക്കേണ്ടി വന്ന തിയറ്റര്‍ തടവുകാരാകും.അനാഥനും റിബലും ക്രിയേറ്റീവും അസാധാരണ പ്രതിഭയുമായ നായകനും കോടീശ്വരിയായ കാമുകിയും എന്ന ക്ലീഷേകള്‍ ഇപ്പോഴും സിനിമയില്‍ അന്യം നിന്നിട്ടില്ലാത്തതിനാല്‍ വെറുതേ വിടാം.
എന്നാല്‍ തൊണ്ണൂറുകളുടെ ഒടുക്കത്തോടെ സിനിമയില്‍ വംശനാശം വന്നുപോയ കലാരൂപമാണ് ക്ലൈമാക്‌സില്‍ മെഴുകുതിരിയുടെ മുന്നില്‍ അല്ലെങ്കില്‍ പൂജാമുറിയുടെ മുന്നിലുള്ള പ്രാര്‍ഥനയും ആശുപത്രിയിലെ രക്ഷപ്പെടലും.
അതുപോലും ഒരുമടിയുമില്ലാതെ തിരിച്ചുകൊണ്ടുവരാന്‍ ജയിംസ് ആന്‍ഡ് ആലീസിനു സാധിച്ചിരിക്കുന്നു എന്നത് തീര്‍ച്ചയായും 'അഭിനന്ദനാര്‍ഹമാണ്.' കരയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടുത്തിട്ടുള്ള ചില സീരിയലുകളേക്കാള്‍ കഷ്‌ടമാണ് ചിലപ്പോള്‍ ജയിംസിന്റെയും ആലീസിന്റേയും പ്രണയം.
ഇവരുടെ പ്രണയത്തെപ്പറ്റിയും അതിന്റെ ആഴത്തെപ്പറ്റിയും കാഴ്‌ച്ചക്കാരനെ ബോധിപ്പിക്കാന്‍ സിനിമയ്‌ക്കാകുന്നില്ലെങ്കിലും
പരസ്‌പരം മനസിലാക്കാനാവാത്ത ഈഗോ വിട്ടു പെരുമാറനറിയാത്ത രണ്ടു വ്യക്‌തികളെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് എന്നു പറയേണ്ടിവരും.
ജയിംസിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് മൂന്നു കാലഘട്ടത്തിലുള്ള വേഷങ്ങളിലാണെത്തുന്നത്. തന്റെ ട്രേഡ്‌മാര്‍ക്ക് ശരീരഭാഷയിലൂന്നിയാണ് പൃഥ്വി ജയിംസിനെ അവതരിപ്പിക്കുന്നത്.
ഒട്ടുമേ 'ഇംപ്രസീവ്' അല്ല.
അതേസമയം ആലീസിനെ അവതരിപ്പിച്ച ഇതരഭാഷാ നടിയായ വേദിക തെല്ലൊന്നമ്പരപ്പിച്ചു. മുന്‍ സിനിമകളിലെ 'പാവാഭിനയത്തില്‍' നിന്നു ഭിന്നമായി ആലീസ് എന്ന മുഴുനീള വേഷത്തെ വേദിക ദദ്രമായി അവതരിപ്പിച്ചു.
അവരുടെ മുന്‍സിനിമകളെയും അന്യഭാഷാനടികളുടെ പ്രകടനത്തെയും താരതമ്യപ്പെടുത്തിയാല്‍ വേദികയുടേത് നല്ല പ്രകടനം തന്നെയെന്നു പറയേണ്ടിവരും.
അടിമുടി ജാടകള്‍ നിറഞ്ഞ കഥാപാത്രമായിരുന്നു സിജോയ് നമ്പ്യാരുടേത്. സായ്‌കുമാര്‍, കിഷോര്‍ സത്യ, വിജയരാഘവന്‍, മഞ്‌ജുപിള്ള, പാര്‍വതി നായര്‍ എന്നിവരാണു മറ്റുവേഷങ്ങള്‍ ചെയ്‌തത്. ചെറുതെങ്കിലും തങ്ങളുടെ പങ്ക് എല്ലാവരും ഭംഗിയാക്കിയിട്ടുണ്ട്.
ഗോപീസുന്ദറിന്റേതാണു പാട്ടുകള്‍. ഓര്‍മയില്‍ നില്‍ക്കുന്നത് എന്നുപറയാന്‍ ഒരു പാട്ടുപോലുമില്ല. സംവിധായകനായ സുജിത് വാസുദേവന്‍ തന്നെയാണു ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്.
വിഷ്വല്‍ എഫക്‌ടുകളില്‍ കഴിയുന്നത്ര ശ്രദ്ധിച്ച് ജയിംസ് ആന്‍ഡ് ആലീസ് നിറമുളളതാക്കാന്‍ സുജിത്തിലെ ദൃശ്യകലാകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
എന്നാല്‍ എഡിറ്റിങ്ങില്‍ കുറച്ചുകൂടി ശ്രദ്ധിച്ച് എഡിറ്റങ്ങില്‍ ഒന്നുകാര്യമായി ശ്രദ്ധിച്ചിരുന്നെങ്കില്‍ വലിയ മുഷിപ്പില്ലാത്ത കുടുംബചിത്രമായി ജയിംസിന്റെയും ആലീസിന്റെയും സൗന്ദര്യപ്പിണക്കം ഒരുപക്ഷേ പരിണമിക്കുമായിരുന്നേനെ.