പ്രണയാതുര ശീലുകള്‍ ഹൃദയതടങ്ങളിലേക്ക് ഊളിയിടുന്ന സായന്തനം. മഴയുടെ നേര്‍ത്ത വിരലുകള്‍ മുട്ടിയുണര്‍ത്തുന്ന ആര്‍ദ്ര സംഗീതത്തിന്റെ നൈര്‍മല്യമായി ചിതറിയുടയുന്ന ഗസല്‍ മുത്തുകള്‍. 'ഖയാല്‍' ശീല്‍ക്കാരങ്ങളില്‍ അഭിരമിച്ച് സിത്താറും തബലയും ഫ്‌ളൂട്ടും ആസ്വാദന തന്തുവില്‍ വിലയിക്കുന്ന ജുഗല്‍ബന്ദിയില്‍ നഗരസരിത്തുകള്‍ കുതിരുന്നു. ബോംബെയുടെ ഗസല്‍ നിശകള്‍ക്ക് ചാരുതപകര്‍ന്ന ഗുരുജി പണ്ഡിറ്റ് ജസ്രാജിന്റെ ഗസല്‍രാവുകളില്‍ തൊട്ടുപിന്നില്‍ താളമിട്ട് മതിമറന്ന കൗമാരം. ഒടുവില്‍ സംഗീതത്തോടുള്ള അഭിനിവേശത്തില്‍ ആനന്ദം കണ്ടെത്തിയ ഗുരുജി അരുമശിക്ഷ്യനാക്കി വളര്‍ത്തി. കേരളത്തിന്റെ വടക്ക് കണ്ണൂരിന്റെ വിപ്ലവം ചുവന്ന മണ്ണില്‍നിന്ന് സംഗീതത്തിന്റെ കൈപിടിച്ചു നടന്ന രമേഷ് നാരായണനെന്ന ഗസല്‍ ഗായകനും സംഗീത സംവിധായകനുമായി പിന്നീട് ലോകമറിഞ്ഞു. കര്‍ണാട്ടിക്കില്‍ തുടങ്ങി ഹിന്ദുസ്‌ഥാനിയില്‍ തിളങ്ങി വിദേശത്തും സ്വദേശത്തും ഗസലിന്റെ പ്രഭാവ പരിവേഷം പകര്‍ത്തുന്ന രമേഷ് നാരായണന്റെ വഴിയിലാണിപ്പോള്‍ മകള്‍ മധുശ്രീയും.
? ഗസല്‍ സന്ധ്യകളില്‍ സജീവസാന്നിധ്യമായിരുന്ന താങ്കളുടെ സിനിമയിലേക്കുളള ചുവടുമാറ്റം എങ്ങനെയായിരുന്നു
രമേഷ്: 1986 ല്‍ പൂനൈ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലം. അവിടത്തെ അധ്യാപകരുടെ കാരുണ്യംകൊണ്ട് ചില ഷോര്‍ട്ട് ഫിലിമുകള്‍ക്കൊക്കെ സംഗീതം ചെയ്യാനവസരം ലഭിച്ചു. എന്റേതൊരു സംഗീത ഫാമിലിയാണ്. അച്‌ഛനും അമ്മയുമൊക്കെ സംഗീതവുമായി ബന്ധമുളളവരാണ്. ഇതൊക്കെ എനിക്ക് സംഗീതത്തില്‍ കൂടുതല്‍ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ കരുത്തും കര്‍മശേഷിയുമൊരുക്കി. പിന്നെ എല്ലാമൊരു നിമിത്തമായിരുന്നു. ഗര്‍ഷോം, മേഘമല്‍ഹാര്‍, സഫലം, മകള്‍ക്ക്, പരദേശി, രാത്രിമഴ, മകരമഞ്ഞ്, എന്നു നിന്റെ മൊയ്‌തീന്‍ വരെ എത്തിനില്‍ക്കുന്നു.
? അപ്രതീക്ഷിതമായി മധുശ്രീക്കു ലഭിച്ച സംസ്‌ഥാന അവാര്‍ഡ് എങ്ങനെ വിലയിരുത്തുന്നു
മധുശ്രീ: വളരെ സന്തോഷം തോന്നി. അവാര്‍ഡുകള്‍ എപ്പോഴും നമുക്ക് സന്തോഷമാണല്ലോ പൊതുവെ നല്‍കുക. എന്നാല്‍ ഈ അവാര്‍ഡിന് നേരിയ ഒരു ദുഃഖംകൂടിയുണ്ട്. വിമലങ്കിളിനെ എനിക്ക് ഇവിടെ വന്ന് നന്നായി അറിയാം. എന്റെ ഫാമിലിയുമായി നല്ല ബന്ധമുണ്ട്. വിമലങ്കിളാണ് ഈ പാട്ട് വേണമെന്ന് വാശിപിടിച്ചത്. പക്ഷേ ഈ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്താത്ത വിവരം എന്നെയോ അച്‌ഛനെയോ അറിയിച്ചിരുന്നില്ല എന്നതാണ് ദുഃഖം. ഞാന്‍ സ്‌കൂളിലെ എന്റെ കൂട്ടുകാരോടും അധ്യാപകരോടുമൊക്കെ പറഞ്ഞ് സിനിമ കാണാന്‍ വിട്ടു. അവര്‍ക്കൊപ്പം ഫസ്‌റ്റ് ഷോ കാണുമ്പോഴാണ് ഞാനറിയുന്നത് ഞാന്‍ പാടിയ പാട്ട് സിനിമയിലില്ലെന്ന്. എനിക്ക് സങ്കടം സഹിക്കാനാവാതെ കരഞ്ഞുപോയി. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ എനിക്ക് ഇത്രയും സങ്കടംവരില്ലായിരുന്നു.
? ഒരു വീട്ടില്‍ രണ്ട് അവാര്‍ഡ് ലഭിച്ചതിനെപ്പറ്റി ചില അസ്വാരസ്യങ്ങള്‍ കേള്‍ക്കുന്നു. എന്തു മറുപടിയാണുളളത്
രമേഷ്: ഒരു വീട്ടില്‍ രണ്ട് സംസ്‌ഥാന അവാര്‍ഡ് ഒരേസമയം ലഭിക്കുക എന്നത് ആദ്യമായിട്ടാണെന്നു തോന്നുന്നു. അതുകൊണ്ടെന്താ കുഴപ്പം. മികച്ച ജഡ്‌ജിംഗ് പാനലല്ലേ അവാര്‍ഡിനര്‍ഹരായവരെ തെരഞ്ഞെടുത്തത്. ശരത്താണ് പാനലിലെ ഒരാള്‍. മികച്ച സംഗീതജ്‌ഞനല്ലേ അദ്ദേഹം. അദ്ദേഹം തെരഞ്ഞെടുത്തതില്‍ എനിക്കും മകള്‍ക്കും അഭിമാനമുണ്ട്. പിന്നെ നിങ്ങള്‍ കേട്ടതല്ലേ. ഞങ്ങള്‍ ഇരുവരും നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന് തെളിവാണല്ലോ നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ ഈ അംഗീകാരം. വിമല്‍ എന്റെ സുഹൃത്താണ്. വിമല്‍ എന്നോടാണ് ഈ സബ്‌ജക്‌ട് പറയുന്നത്. എനിക്ക് കേട്ടപ്പോള്‍ കൊളളാമെന്നു തോന്നി. ഞാന്‍ പ്രോത്സാഹിപ്പിച്ചു. കാഞ്ചനമാലയെ കണ്ട് കൂടുതല്‍ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ഞാനാ നിര്‍ദേശിച്ചത്. പക്ഷേ സ്‌ക്രിപ്‌റ്റ് ശരിയായെങ്കിലും നിര്‍മാതാവിനെ ലഭിച്ചില്ല. എന്റെ ഈ വീട്ടിലിരുന്നാണ് വിമലും കാഞ്ചനമാലയും സിനിമയുടെ പ്രോമോഷനെക്കുറിച്ച് സംസാരിക്കുന്നതു തന്നെ.
വിമലിന്റെ ആത്മാര്‍ഥത കണ്ട് എന്റെ സുഹൃത്തിനെ വിളിച്ചാണ് നിര്‍മാതാവാക്കിയത്. അവസാനം പാട്ടു ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ പുറത്തായി. ഒടുവില്‍ നിര്‍മാതാവിന്റെ സമ്മര്‍ദംമൂലമാണ് എന്റെ പാട്ടുകള്‍ വിമല്‍ ഉള്‍പ്പെടുത്തിയത്. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമെന്താണെന്ന് അറിയില്ല. പക്ഷേ, പൃഥ്വിരാജ് വന്നതോടെയാണ് ഇതിന്റെ നിറം മാറിയത്. അതുവരെ വളരെ ലളിതമായി കാര്യങ്ങള്‍ പോകുകയായിരുന്നു. പക്ഷേ, പടം ഹിറ്റായി. സന്തോഷമുണ്ട്. എന്നെവച്ച് മുന്നോട്ടു പോവില്ലാന്ന് വിമലും പൃഥ്വിരാജും തീരുമാനമെടുത്തപ്പോള്‍ ഞാന്‍ പിന്‍മാറാന്‍ ഒരുക്കമായിരുന്നു. പ്രോജക്‌ട് മുടങ്ങരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഞാനുള്‍പ്പെട്ട് തുടങ്ങിയ പ്രോജക്‌ട് ഒരിക്കലും നിന്നുപോകരുതെന്ന് ആഗ്രഹമുണ്ടായിരുന്നു.
? മധുശ്രീയുടെ അഭിപ്രായത്തില്‍ അച്‌ഛന്‍ എങ്ങനെയാണ്
അച്‌ഛന്‍ വളരെ ആത്മാര്‍ഥതയോടെ പാട്ടിനെ സമീപിക്കുന്ന ഒരാളാണ്. പാട്ട് ഏതായാലും ആ ആത്മാര്‍ഥത അച്‌ഛന്‍ ചെയ്യുന്ന ഗാനങ്ങളില്‍ നിഴലിക്കും. പിന്നെ നല്ലതു കിട്ടാന്‍ ഞങ്ങളെയൊക്കെ ശകാരിക്കും. ഇത് എല്ലാ അച്‌ഛന്‍മാരും ചെയ്യുന്നതല്ലേ.
? എം. ജയചന്ദ്രന് എന്നു നിന്റെ മൊയ്‌തീനിലെ ഗാനത്തിനു ദേശീയ അവാര്‍ഡ് ലഭിച്ചു
രമേഷ്: വളരെ സന്തോഷം തോന്നുന്നു. ജയചന്ദ്രന്‍ വളരെ കഴിവുളള സംഗീത സംവിധായകനാണ്. അതിലുപരി ഗുരുത്വമുള്ളയാളാണ്. ഈ പാട്ട് ചെയ്യാന്‍ പൃഥ്വിരാജ് നിര്‍ബന്ധിച്ചെങ്കിലും എന്നോട് വിളിച്ചു ചോദിച്ചിട്ടായിരുന്നു ജയചന്ദ്രന്‍ പാട്ട് ചെയ്യാന്‍ തുടങ്ങിയത്. ജയന് ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ആര്‍.എസ്.
വിമല്‍ സംഗീതം ചെയ്ാന്‍ വിളിച്ചായല്‍ ഇനിയും പോകും. സംഗീതം എന്റെ ജീവനും ജീവിതവുമാണ്. സിനിമതന്നെയാവണമെന്നില്ല. എനിക്ക് ആരോടും പരിഭവമില്ല. പിന്നെ ഈ പ്രോജക്‌ടിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്നയാള്‍ എന്ന നിലയില്‍ അകാരണമായി അവഗണിക്കപ്പെട്ടപ്പോള്‍ തോന്നിയ വിഷമം പങ്കിട്ടന്നേയുളളൂ. ? മധുശ്രീയുടെ ലക്ഷ്യം സിനിമയാണോ
സിനിമയെന്നല്ല സംഗീതത്തില്‍ ചുവടുറപ്പിക്കണമെന്നു തന്നെയാണ് ആഗ്രഹം. അതിനായി പരിശ്രമിക്കുന്നു.
? പുതിയ സംഗീത സംവിധായകരെക്കുറിച്ച്
കഴിവുള്ളവരാണ്. പക്ഷേ പലരും അടിപൊളിക്കുപിന്നാലെ പോകുന്നു. മെലഡി മാത്രമേ നിലനില്‍ക്കൂ. മെലഡി ചെയ്യാന്‍ താല്‌പര്യം കാണിക്കണമെന്നാണ് എനിക്കു പറയാനുള്ളത്.
? കുടുംബം
ഭാര്യ: ഹേമ സംഗീതജ്‌ഞയാണ്. മക്കള്‍: മധുവന്തി, മധുശ്രീ. ഇരുവരും ഗായകരാണ്. തിരുവനന്തപുരത്ത് കരമന തമലത്ത് താമസിക്കുന്നു.