അമ്മ ഡോ. മ്യൂസ് മേരി ജോര്ജ്മമ്മി ഈ ലോകത്തെ വിട്ടുപോയിട്ട് ഒന്‍പതു ദിവസം ആയപ്പോഴാണ് ഫെയ്‌സ്ബുക്കില്‍ ഈ വിവരം സുഹൃത്തുക്കളോട് പങ്കുവച്ചത്. അപ്പോള്‍ സിവിക് ചന്ദ്രന്‍ എഴുതി, ''എനിക്കും ഒരു രാത്രി ഈ അമ്മ ആഹാരം വിളമ്പിത്തന്നിട്ടുണ്ട്.''
വ്യക്‌തിപരമായ ഒരു സങ്കടം മാത്രമായി ഞാന്‍ അനുഭവിച്ചിരുന്ന വിയോഗം എന്റെ പല കൂട്ടുകാരും അവരുടെ കൂടി സങ്കടമായി എഴുതിയപ്പോള്‍ മമ്മിയുടെ സ്വഭാവത്തിലെ ഒരു സവിശേഷത ഒന്നുകൂടി ഞാന്‍ ഓര്‍ത്തു.
ഞാനെന്ന അമ്മ ജീവിതത്തിന്റെയും ഉദ്യോഗ-ഗാര്‍ഹിക ഉത്തരവാദിത്വങ്ങളുടെയും ഇടയില്‍ മകള്‍ മാത്രമായി ഞാന്‍ ജീവിച്ച കാലത്തിന്റെ സൂക്ഷ്‌മരേഖകള്‍ പലതും തീര്‍ത്തും നേര്‍ത്തുപോയിരുന്നു.
ഓരോരുത്തര്‍ക്കും അവരുടെ അമ്മ ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കും. പക്ഷേ, നമ്മുടെ കൂട്ടുകാര്‍ക്ക് നമ്മുടെ അമ്മ പ്രിയപ്പെട്ട ആളായിരിക്കുക എന്നത് അത്ര എളുപ്പമല്ല. മമ്മി എന്നെ എന്നെന്നേയ്‌ക്കുമായി വിട്ടുപോയ കാര്യം പത്രത്തില്‍ വായിച്ച കൂട്ടുകാരി സോഫി ഫോണ്‍ ചെയ്‌തു.
അവളപ്പോള്‍ പറഞ്ഞു, ''മ്യൂസ് നീ ഓര്‍ക്കുന്നോ, എന്റെ അമ്മായി (അവള്‍ സ്വന്തം അമ്മയെ അമ്മായി എന്നാണ് വിളിച്ചിരുന്നത്) മരിച്ചതിനു ശേഷം വന്ന ആദ്യത്തെ ഓണത്തിന് മമ്മി പായസം ഉണ്ടാക്കി നിന്റെ കയ്യില്‍ തന്നുവിട്ടത് ഓര്‍ക്കുന്നോ'' എന്ന്.
സത്യത്തില്‍ ഞാനത് നിശേഷം മറന്നുപോയിരുന്നു. അവള്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സോഫിയുടെ അമ്മ മരിച്ചുപോയത്. മുപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവള്‍ അത് ഓര്‍ക്കുന്നു.
ഏറ്റവും അടുത്ത കാലത്ത് എന്റെ സ്‌റ്റുഡന്റായ മിഥുന്‍ മുരളി, മമ്മിയെ കാണാന്‍ എന്നോടൊപ്പം കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ എന്റെ മുഖത്തേയ്‌ക്കുറ്റു നോക്കിയിട്ട് അവനോടു പറഞ്ഞു.
'കാണാമാണിക്യം'. 'എന്താ കാണാമാണിക്യം' എന്നവന്‍ ചോദിച്ചപ്പോള്‍, 'എന്റെ കാണാമാണിക്യമല്ലേ ഇത്' എന്നു പറഞ്ഞ് അമ്മ എന്നെ ചേര്‍ത്തുപിടിച്ചു. അന്‍പതു വയസ്സില്‍ നിന്നു അഞ്ച് വയസ്സിലേക്ക് ആ നിമിഷം ഞാന്‍ എത്തി.
മലയാളത്തിലെ മനോഹരമായ ഒരു വാക്കും അതിന്റെ ഭാവവും എന്നിലേക്ക് ഒഴുകിയെത്തി. പോകാന്‍ നേരം അമ്മ മിഥുനോട് പറഞ്ഞു, ''ആലുവായില്‍ നിന്നു വന്നിട്ട് കാര്യമായൊന്നും തരാന്‍ പറ്റിയില്ല'' എന്ന്. മക്കളുടെ ബന്ധങ്ങളെ തന്നോടു ചേര്‍ത്തുപിടിച്ച ഒരമ്മയുടെ നിസ്സഹായത ഞാനവിടെ കണ്ടു.
ആറ് മക്കളെ വളര്‍ത്തുകയും അധ്യാപികയെന്ന ജോലി ചെയ്യുകയും വീട്ടുകാര്യങ്ങളെല്ലാം കൊണ്ടുനടത്തുകയും ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നവരാണ് മിക്ക അമ്മമാരും. ഞങ്ങളുടെ കൗമാരത്തിലും യൗവനത്തിലും വീട് ഞങ്ങളുടെ മാത്രം വീടല്ലായിരുന്നു.
ആറ് മക്കളുടെയും സഹപാഠികളും കൂട്ടുകാരും വരികയും പോവുകയും ചെയ്യുകവഴി അവരുടെ കൂടി വീടായിരുന്നു. അമ്മ അവര്‍ക്കെല്ലാം മമ്മി ആയിരുന്നു. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ പഠിപ്പിക്കുന്ന രാധാകൃഷ്‌ണന്‍ എന്റെ സഹപാഠിയാണ്.
രാധാകൃഷ്‌ണന്‍ പലപ്പോഴും പറയും, ഏറ്റവും രുചികരമായ മധ്യതിരുവിതാംകൂര്‍ ഭക്ഷണം കഴിച്ചത് മ്യൂസിന്റെ വീട്ടില്‍ നിന്നാണെന്ന്. ആണെന്നും പെണ്ണെന്നും ഭേദമില്ലാതെ - പാര്‍ട്ടിയോ പള്ളിയോ നോക്കാതെ, മതമോ ജാതിയോ നോക്കാതെ, അവര്‍ മക്കളുടെ കൂട്ടുകാരെ സ്‌നേഹിച്ചു; സല്‍ക്കരിച്ചു.
സ്വന്തം മക്കളെ മാത്രമല്ല വിശന്നിരിക്കുന്ന തന്റെ ചുറ്റുപാടുമുള്ളവരെയും ഊട്ടിയിട്ടുണ്ട്. സമൃദ്ധിയുടെ നടുവില്‍ നിന്നുകൊണ്ടല്ല ഇതൊക്കെ ചെയ്‌തത്. വലിയ ഭൂസ്വത്തൊന്നും ഇല്ലാത്ത രണ്ടധ്യാപകരുടെ വരുമാനം കൊണ്ടാണ് നിറവിന്റെ നാളുകളെ അവര്‍ നിര്‍മ്മിച്ചത്.
ആറുമക്കള്‍ ആറു തരം പ്രകൃതവും സാമൂഹ്യബന്ധങ്ങളും ഉള്ളവരും അറുനൂറ്റാറ് സ്വഭാവമുള്ള സുഹൃത്തുക്കളുള്ളവരും ആയിരുന്നു. മൂത്താങ്ങള കുറെക്കാലം ഗാന്ധിമാര്‍ഗ്ഗം പാലിക്കുന്നവനും ബദല്‍ജീവിത പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവനും ആയിരുന്നു. സിവിക് ചന്ദ്രനെപ്പോലുള്ളവരൊക്കെ അവന്റെ സുഹൃത്തുക്കള്‍ ആയിരുന്നു.
പ്രകൃതിചികിത്സയുടെ വക്‌താവും പ്രയോക്‌താവുമായ ജേക്കബ് വടക്കഞ്ചേരി ഇന്നത്തെ പോലെ ഒരു പ്രസ്‌ഥാനം ഒന്നും ആയിരുന്നില്ല. ഗാന്ധിമാര്‍ഗ്ഗവും പ്രകൃതിചികിത്സാപരീക്ഷണങ്ങളും ജാപ്പി (ചായയ്‌ക്കും കാപ്പിക്കും ബദല്‍)പോലുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമൊക്കെയായി മോട്ടോര്‍ സൈക്കിളില്‍ കേരളം ചുറ്റുന്ന കാലമാണ്.
അയാളുടെ യാത്രയ്‌ക്കിടയില്‍ ഞങ്ങളുടെ വീടും മമ്മിയും സ്വന്തം വീടും അമ്മയും പോലെയായിരുന്നു. അവന്റെ ഹോസ്‌റ്റലില്‍ നിന്ന് പലസ്വഭാവക്കാരായ കൂട്ടുകാര്‍ വരുമ്പോള്‍ ഇഷ്‌ടംപോലെ ഭക്ഷണവും സ്വന്തം വീട്ടിലെന്നപോലെ സ്വസ്‌ഥതയും കൊടുത്തിരുന്നു.
രണ്ടാമത്തെ ആങ്ങള വൈദികവിദ്യാര്‍ത്ഥിയായിരുന്നു. സ്വാഭാവികമായും അവന്റെ സുഹൃത്തുക്കള്‍ വൈദിക വിദ്യാര്‍ത്ഥികളും മറ്റും ആയിരുന്നു. കൂടാതെ പുരോഹിതന്‍മാര്‍ അവരുടെ മേലധികാരികള്‍ എന്നിവരൊക്കെ വീട്ടിലെത്തുമ്പോള്‍ അവര്‍ക്കും മമ്മി പ്രിയപ്പെട്ട അമ്മയായിരുന്നു.
സെമിനാരി ജീവിതം വളരെ അടക്കവും ചിട്ടയുമുള്ള ഒന്നാണല്ലോ. അപ്പോള്‍ ആങ്ങളയുടെ കൂട്ടുകാരും അങ്ങനെയുള്ളവര്‍ ആയിരിക്കും. ഞങ്ങളുടെ വീട്ടിലെ ഏറ്റവും സുന്ദരനും പഠിക്കാന്‍ അതിസമര്‍ത്ഥനും (ഏഴാംക്ല ാസുമുതല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് നേടിയ ആളാണ്) ആയ മകന്‍ വൈദികനാകാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ മമ്മിയും പപ്പയും എതിര്‍ത്തില്ല.
പഠിച്ച് ഉയര്‍ന്നു നേടാവുന്ന എല്ലാ സാമ്പത്തിക വിഭൂതികളെയും ആങ്ങളയ്‌ക്കൊപ്പം അവരും ഉപേക്ഷിച്ചു. സന്യാസ വൈദികനായ മകനെയും അവന്റെ സുഹൃത്തുക്കളെയും മേലധികാരികളെയും അതേ അര്‍ത്ഥത്തിലും അവസ്‌ഥയിലും ഉള്‍ക്കൊള്ളുകയും സല്‍ക്കരിക്കുകയും ചെയ്‌തു.
മൂന്നാമത്തെ ആങ്ങളയാകട്ടെ പഠിക്കാന്‍ അതിസമര്‍ത്ഥനായിരുന്നെങ്കിലും അന്തര്‍മുഖത്വം കുറെയുള്ളവനായിരുന്നു. വളരെ നന്നായി പുകവലിക്കുകയും വായനാഭ്രാന്തും (മാര്‍കോസിന്റെ ' ഘലമള േെീൃാ' എന്ന കൃതി ഞാനാദ്യം കാണുന്നത് അവന്റെ കയ്യിലാണ്) അത്യാദര്‍ശജീവിതവും ഒക്കെയുള്ള ആള്‍.
ആരെയും വേദനപ്പെടുത്തുകയോ കഠിനവാക്കുകള്‍ പറയുകയോ ഇല്ല. കൂട്ടുകാരും കുറവ്. അവന്റെ ജീവിതാവശ്യങ്ങള്‍ക്കു വേണ്ടുന്ന വരുമാനം 'മലനാട്' സോപ്പ് വിറ്റും മറ്റും നേടിയിരുന്നു. അയഞ്ഞ ജുബ്ബയും കണ്ണാടിയും ആരോടും അധികം മിണ്ടാത്ത പ്രകൃതവും ഉള്ള അവനെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ മമ്മിക്ക് സാധിച്ചു.
അവന്റെ ആഴമേറിയ സ്‌നേഹവും തെളിഞ്ഞ മനസ്സും ഇന്നും എന്നും നിലനില്‍ക്കാന്‍ സാധിച്ചത് അവനെ അവനായി അംഗീകരിച്ചതിനാലാണ്.
അനിയത്തിയാകട്ടെ നിയമവിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കേരളത്തിലെ പരിസ്‌ഥിതി സ്‌ത്രീമുന്നേറ്റങ്ങളുടെ ആദ്യകാലപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.
അക്കാലത്തെ പെണ്‍കുട്ടികളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇത്തരം ആക്‌റ്റിവിസം ഉള്ളവരായിരുന്നത്. അതിനാല്‍ തന്നെ അവളുടെ സുഹൃത്തുക്കളും അങ്ങനെയുള്ളവരായിരുന്നു.
സാറാജോസഫും അജിതയും ഒക്കെ നേതൃത്വം നല്‍കി നടത്തിയ സ്വതന്ത്രസ്‌ത്രീ സംഘടനകളുടെ 1991-ലെ കോഴിക്കോട് സമ്മേളനത്തിന്റെ കോര്‍ഗ്രൂപ്പില്‍ ഒരാളായിരുന്നു അവള്‍.
കേരളത്തില്‍ സ്‌ത്രീവാദ ആശയങ്ങള്‍ രൂപപ്പെട്ടുവരുന്നതേയുണ്ടായിരുന്നുള്ളൂ. അതിന്റെ ഭാഗമായി അജിതയും സാറാജോസഫും മറ്റും നേതൃത്വം കൊടുത്ത വാഹനപ്രചരണ ജാഥ കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോള്‍ മമ്മി എല്ലാവര്‍ക്കും വേണ്ടി ആഹാരമൊരുക്കി കാത്തിരുന്നു.
ഫെമിനിസത്തിന്റെ സൈദ്ധാന്തികതയോ പ്രായോഗികതയോ ഒന്നും പഠിച്ചറിഞ്ഞ് ഉണ്ടായ സഹഭാവമല്ലായിരുന്നു അത്. മമ്മിയുടെ രാഷ്‌ട്രീയവും വിശ്വാസവും, മകളുടെയോ സുഹൃത്തുക്കളുമായി വരുന്നവരുടേതോ ആയിരുന്നുമില്ല. പക്ഷേ, ഒരു മകളുടെ സത്യാന്വേഷണ പരീക്ഷണങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന അമ്മയെ ഞാനവിടെ കണ്ടു.
ഏറ്റവും ഇളയ അനിയനാകട്ടെ, വിദ്യാര്‍ത്ഥിരാഷ്‌ട്രീയവും കൂട്ടുകാരുമൊക്കെയായി ജീവിക്കുമ്പോള്‍ മിക്ക കൂട്ടുകാരും വിശന്നായിരിക്കും വരിക. ഒരു മടുപ്പും കൂടാതെ സ്വന്തം അമ്മയെന്നപോലെ അവരെ സ്‌നേഹത്തോടെ വരവേറ്റു.
മിശ്രവിവാഹിതനായ അവന്റെ കൂട്ടുകാരന് കുഞ്ഞുണ്ടായപ്പോള്‍ ആ കുഞ്ഞിന് ആദ്യമൊരു ആഭരണം വാങ്ങിനല്‍കിയത് മമ്മിയാണ്. പിന്നീട് അവന്റെ വിവാഹം ഒരു തമിഴ്‌ബ്രാഹ്‌മിന്‍ പെണ്‍കുട്ടിയുമായി നടന്നപ്പോഴും ഒരു പ്രത്യേകതരം ഉള്‍ക്കൊള്ളല്‍സമീപനം മമ്മിയില്‍ ഞാന്‍ കണ്ടു.
സ്വപ്‌നങ്ങളും വായനയും സൗഹൃദങ്ങളും ഒക്കെയുണ്ടായിരുന്ന ആറുമക്കളെയും അവരായി ഉള്‍ക്കൊള്ളുമ്പോഴും അവര്‍ വഴിതെറ്റിയും തകര്‍ന്നും പോകാതിരിക്കത്തക്കവിധം സൂക്ഷ്‌മജാഗ്രത പുലര്‍ത്തിയിരുന്ന ഒരു കരുതല്‍ മമ്മി സൂക്ഷിച്ചു.
തകര്‍ച്ചകളിലേയ്‌ക്ക് കൂപ്പുകുത്തിപ്പോകാമായിരുന്ന സന്ദര്‍ഭങ്ങളെ തന്റെ മക്കള്‍ മറികടന്നുപോകുന്നതുവരെ അവര്‍ക്കുമേല്‍ കര്‍ശനവും സൗമ്യവുമായ കരുതല്‍ മമ്മി പാലിച്ചു. താന്‍ വച്ചുവിളമ്പിക്കൊടുത്തവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് വാര്‍ദ്ധക്യത്തില്‍ അവരെ കാണാന്‍ എത്തിയിരുന്നത്.
പക്ഷേ, ഒരിക്കല്‍പോലും അതിന്റെ പേരില്‍ മക്കളുടെ കൂട്ടുകാരെക്കുറിച്ച് യാതൊരു അലോസരവും പ്രകടിപ്പിച്ചില്ല. തന്റെ മതവിശ്വാസവും രാഷ്‌ട്രീയബോധങ്ങളും നിലനിര്‍ത്തിക്കൊണ്ട് മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുക അത്ര എളുപ്പമല്ല. അതാണ് മമ്മി പ്രയോഗിച്ചത്.
മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ' എന്ന കൃതി ലോകസാഹിത്യത്തിലെക്ല ാസിക്കുകളില്‍ ഒന്നാണ്. പിലഹേയ നിലോവ്‌ന എന്ന വീട്ടമ്മയില്‍ നിന്നും അമ്മയില്‍ നിന്നും അവര്‍ വളര്‍ന്ന് വിപ്ലവകാരിയായ തന്റെ മകന്റെയും കൂട്ടുകാരുടെയും മുഴുവന്‍ അമ്മയായി മാറിയ ആ അമ്മയെ വായിക്കുമ്പോള്‍ ഒരു കാലത്ത് വലിയ ആദരവ് തോന്നിയിരുന്നു.
മഹാശ്വേതാദേവിയുടെ 'അമ്മ' എന്ന നാടകം വായിച്ചപ്പോള്‍ വളരെ വൈകി മാത്രം മകന്റെ കൂട്ടുകാരിയിലൂടെ മകനെ അറിഞ്ഞ അമ്മയെക്കുറിച്ച് സങ്കടവും തോന്നിയിരുന്നു.
അമ്മ എന്നത് തന്റെ ഇച്‌ഛകള്‍ക്കനുസരിച്ച് മാത്രം മക്കളെ നിര്‍മ്മിക്കുന്ന ഒരു സ്‌ഥാപനമല്ല; മക്കളെ തിരിച്ചറിഞ്ഞുകൊണ്ട് അവരോടിടപെടുന്നവരിലെല്ലാം നിറഞ്ഞുപരക്കുന്ന നിറനിലാവിന്റെ ജൈവികസാധ്യതയാണ് അമ്മ.