അടുക്കള ജയിലാക്കിയവര്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള
അടുക്കള ജയിലാക്കി മാറ്റിയ രണ്ടു കൂട്ടരുണ്ട്. അമ്മായിയമ്മമാരും അടുക്കളജോലിക്കാരികളും.
സ്വന്തം പോസ്റ്റില്‍ ഗോളടിക്കുന്നവരെപ്പോലെയാണ് അമ്മായിയമ്മമാര്‍. അടുക്കളയില്‍ സഹായിക്കാന്‍ വേറെ എത്ര പേരുണ്ടെങ്കിലും അമ്മായിയമ്മമാര്‍ അടുക്കളയില്‍നിന്നനങ്ങുകയില്ല. മകളുടെ പുതിയാപ്പിളയെ തീറ്റിക്കലാണ് അവരുടെ ജീവിതാഭിലാഷം. പ്രഭാതംമുതല്‍ പ്രഭാതംവരെ അവര്‍ക്ക് അടുക്കളയില്‍ ഇരിക്കുന്നതിഷ്ടമാണ്. വെറുതേ ഇരിക്കുന്നതല്ല, ജോലി ചെയ്തുകൊണ്ടിരിക്കണം.
ഇത്തരത്തിലുള്ള ഒരമ്മായി ചെറുപ്പക്കാരനേയും കൂട്ടി ക്ലിനിക്കില്‍ വന്നത് ഞാനോര്‍ക്കുകയാണ്. ചെറുപ്പക്കാരന് ഏകദേശം ഇരുപത്തഞ്ചു വയസ്സ് മതിക്കും. അമ്മായിയമ്മയ്ക്കു നാല്പതും. സുന്ദരനും സുമുഖനും അരോഗദൃഢഗാത്രനുമാണ് ചെറുപ്പക്കാരന്‍.
അവര്‍ പറഞ്ഞുതുടങ്ങി.
'ഇതെന്റെ മോളെ പുയ്യാപ്ല്യാ. പ്ലേവുഡിന്റേം പെയിന്റിന്റേം വിസിനസാ. കണ്ടാല് പുവ്വംപയംപോലെ ഇരിക്കെന്നെങ്കിലും ഉശിര് ഒട്ടൂല്ല എന്റെ ഡോട്ടറേ.'
'എന്താ അസുഖം?' ഞാന്‍ ചോദിച്ചു.
ചെറുപ്പക്കാരന്‍ അല്പം നാണത്തോടെ താഴേ നോക്കിയിരിക്കുകയാണ്.
മറുപടി അമ്മായിയമ്മ പറയാന്‍ തുടങ്ങി.
'പുയ്യാപ്ലക്ക് വെശപ്പില്ല ഡോട്ടറേ. ബാല്യക്കാരായാല്‍ ബാരിബലിച്ച് തിന്നണ്ടേ. കൈ നെറയെ ചോറ് പോലും പുയ്യാപ്ല ഉരുട്ടിത്തിന്നൂല.'
'ആട്ടെ, എന്തൊക്കെയാണ് ഇപ്പോള്‍ കഴിക്കുന്നത്?' ഞാന്‍ ചോദിച്ചു.
'സുബഹി ബാങ്ക് കേക്കുമ്പം ന്റെ മോള് മുറീന്ന് പുറത്തു വരും. അപ്പൊ ഞാമ്മുറീക്കേറും. രണ്ട് പുയ്ങ്ങിയ മുട്ടേം ഒരു നേന്ത്രപ്പഴം ബാട്ടിയതും ചായയും ഞാന്‍ പുയ്യാപ്ലക്ക് കൊടുക്കും. അത് കയിച്ച് കൈയിം കൈയ്കി പുയ്യാപ്ല പിന്നേം കൊറച്ച് കെടക്കും. പത്തുപത്തര മണിയാവ്‌മ്പോം രണ്ട് തടിച്ച പത്തിരീം മീം പൊരിച്ചതും ആട്ടെറച്ചീന്റെ ഇഷ്ടുക്കറീം കൊടുക്കും. ആട്ടെറച്ചീം മീന്‍ പൊരിച്ചതും മുയ്മനും തിന്നാലും പത്തിരി ഒരു കണ്ടം ബാക്കി ബെക്കും. ഓന് വെശപ്പില്ല ഡോട്ടറേ. ഉച്ച രണ്ട് മണിയാവ്മ്പം ബിരിയാണിയോ, നെയ്‌ച്ചോറോ ഉണ്ടാക്കിക്കൊടുക്കും. അതും മുയ്മന്‍ തിന്നൂല. കൊറേ ബാക്കിയാക്കും. ബൈന്നേരം പയം പൊരിച്ചതും മസാലവടയും ചായയും കുടിക്കും. എന്നിട്ടെന്താ, മോന്തിയാവ്‌മ്പോം ബെശപ്പ് ബരണ്ടേ. പൊടിയരീന്റെ തേങ്ങാപ്പാല് ചേര്‍ത്ത കഞ്ഞീം കായിന്റെ പുയ്ക്കും മൂരിയിറച്ചി ബരട്ടീതും കൊടുക്കും. അതും മര്യാദക്ക് പാത്തിരം കാലിയാക്കി കൈക്കൂല. ലേശം ബാക്കിയാക്കും. ന്താ കഷ്ടം. ബെശപ്പില്ല...' ഈ ആഹാരങ്ങള്‍ മുഴുവനും ഉണ്ടാക്കുന്നത് അമ്മായിയമ്മയാണ്. ഒന്ന് വിശ്രമിക്കാനോ പ്രാര്‍ഥിക്കാനോ പോലും അവര്‍ക്കു സമയം കിട്ടുകയില്ല. ഇങ്ങനെ അമ്മായിയമ്മമാരുടെ ജീവിതം അടുക്കളകളില്‍ തളച്ചിടപ്പെടുന്നു.
ഇതിനെക്കാള്‍ കഷ്ടപ്പെടുന്നവരാണ് അടുക്കളജോലിക്കാരികള്‍. എന്റെ ബാല്യകാലം ഞാനോര്‍ക്കുകയാണ്. അന്ന് ഞങ്ങളുടെ തറവാട്ടില്‍ ഇഷ്ടംപോലെ പണിക്കാരത്തികളുണ്ടായിരുന്നു. നെല്ല് പുഴുങ്ങാനും ഉണക്കാനും കുത്തി അരിയും തവിടും വേര്‍തിരിക്കാനും ചോറും കറികളും ഉണ്ടാക്കാനും പലഹാരങ്ങള്‍ ചുട്ടെടുക്കാനും അവ പാത്രങ്ങളിലാക്കി ഉമ്മറത്തേക്ക് കൊടുത്തയയ്ക്കാനും നിയോഗപ്പെടുത്തിയത് സ്ത്രീകളെയായിരുന്നു. ഇവരെയെല്ലാം നിയന്ത്രിച്ചിരുന്നത് ഞങ്ങളെല്ലാം പാത്തൂച്ച എന്നു വിളിക്കുന്ന കുലീനത്വമുള്ള ഒരു സ്ത്രീയായിരുന്നു. പതിറ്റാണ്ടുകള്‍ അവര്‍ ഞങ്ങളുടെ അടുക്കളയെ സേവിച്ചുകൊണ്ടിരുന്നു. പ്രധാനപ്പെട്ട കറികളും പലഹാരങ്ങളും അവര്‍തന്നെയാണ് ഉണ്ടാക്കുക. ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായാല്‍പ്പോലും മറ്റാരെയും അനുവദിച്ചിരുന്നില്ല. അക്കാലത്ത് സ്റ്റൗവോ ഗ്യാസ് അടുപ്പുകളോ ഒന്നും ഉണ്ടായിരുന്നില്ല. വിറക് കത്തിച്ച് അടുപ്പുകളില്‍നിന്നാണ് ഇക്കണ്ട ഭക്ഷണസാധനങ്ങള്‍ മുഴുവനും പാകംചെയ്തിരുന്നത്. ആയുഷ്‌കാലം മുഴുക്കെ തീ ഊതിയൂതി ജീവിതാവസാനത്തില്‍ അവര്‍ ക്ഷയരോഗം പിടിപെട്ട് അത്യാസന്നനിലയിലായി മരിക്കുകയാണുണ്ടായത്. പ്രഭാതംമുതല്‍ പ്രഭാതംവരെ അടുക്കളയിലായിരുന്നു അവരുടെ ജീവിതം. അന്ത്യവും അതിനകത്തുവെച്ചുതന്നെ.
വ്രതാനുഷ്ഠാനകാലമായ റംസാന്‍മാസത്തിലാണ് ഇവരുടെ കഷ്ടപ്പാടുകള്‍ അതിന്റെ മൂര്‍ധന്യദിശയിലെത്തുക.
അത്താഴംമുട്ട്* കേള്‍ക്കുമ്പോള്‍ ജോലിക്കാരികളെല്ലാം എഴുന്നേറ്റ് ജാഗരൂകരാകുന്നു. സുബഹി ബാങ്ക് കൊടുക്കുന്നതിനുമുമ്പ് എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കണം. ചിലര്‍ ചോറും കറികളും മൃഷ്ടാന്നം ഭുജിക്കും, ചിലര്‍ നെയ്‌ച്ചോറോ ബിരിയാണിയോ കഴിക്കും, ആരോഗ്യം അവശരായവര്‍ കഞ്ഞിയും പുഴുക്കിലുമൊതുക്കും. ചിലര്‍ ചായയും പലഹാരങ്ങളും കൊണ്ട് തൃപ്തിപ്പെടും.
അത്താഴം കഴിച്ച് സംതൃപ്തരായി ഏമ്പക്കവും വിട്ട് എല്ലാവരും പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്കു പോകുന്നു. പക്ഷേ, പണിക്കാരികള്‍ക്ക് പ്രാര്‍ഥിക്കാന്‍കൂടി സമയം കിട്ടുകയില്ല. യജമാനന്മാര്‍ എച്ചിലാക്കിയ പാത്രങ്ങളും ചെമ്പും വട്ടളവും ചട്ടിയും കലവും എല്ലാം കഴുകി വൃത്തിയാക്കി അടുക്കള അടിച്ചുവാരുമ്പോഴേക്കും പ്രഭാതം പൊട്ടിവിടരുന്നുണ്ടാകും.
വ്രതമനുഷ്ഠിക്കാന്‍ നിവൃത്തിയില്ലാത്ത കുട്ടികള്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും രജസ്വലയായവര്‍ക്കും പകല്‍ ആഹാരം വേണ്ടിവരും. അപ്പോള്‍ പകല്‍സമയത്തും ഇവര്‍ക്ക് അടുക്കളയില്‍ ജോലി ചെയ്യേണ്ടിവരുന്നു. ഉച്ചയാകുന്നതോടെ നോമ്പുതുറയ്ക്കും മുത്താഴത്തിനും അത്താഴത്തിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. നോമ്പുതുറയ്ക്കും അത്താഴത്തിനും ഇടയിലുള്ള ഭക്ഷണസമയമാണ് മുത്താഴം.
നോമ്പുതുറയ്ക്ക് ഇരുപത്തൊന്നു തരം പലഹാരങ്ങള്‍ ഉണ്ടാക്കേണ്ടിവരും. പരിപ്പുവട, ഉള്ളിവട, ഈത്തപ്പഴം മാവില്‍ മുക്കിപ്പൊരിച്ചത്, പഴംപൊരി, കായട, ഉന്നക്കായ, പഴം നിറച്ചത്, കായ വാട്ടിയത്, കോഴിയട, ഓട്ടട, ഇലയട, തിരുള് പത്തിരി, തേങ്ങാപ്പത്തിരി, നെയ്പ്പത്തിരി, നെയ്യപ്പം, സുഗീന്‍, അരിപ്പത്തിരി (ടയര്‍പത്തിരി), ചട്ടിപ്പത്തിരി, മുട്ടപ്പത്തിരി, റവയുണ്ട, മുട്ട വരിഞ്ഞ് മസാല പുരട്ടി പൊരിച്ചത് തുടങ്ങിയവയോടൊപ്പം ആപ്പിള്‍, ഓറഞ്ച്, മുന്തിരി, പൈനാപ്പിള്‍, കദളിപ്പഴം എന്നിവയും ഉണ്ടാകും.
ദ്രാവകമായി തരി കാച്ചിയതും ഫലൂദയും സുലൈമാനിയും ചായയുമുണ്ടാകും.
സന്ധ്യാനമസ്‌കാരം കഴിഞ്ഞുവന്നാല്‍ 'മെയിന്‍ ഫുഡ്' കഴിക്കാനിരിക്കും. പൊറോട്ട, ചപ്പാത്തി, നൈസ് പത്തിരി (പൊടിപ്പത്തിരി എന്നും പറയും), തടിച്ച പത്തിരി തുടങ്ങിയവയോടൊപ്പം ആട്ടിറച്ചിയും മത്സ്യവും ചെമ്മീനും കറികളായുണ്ടാവും.
തറാവീഹ് നമസ്‌കാരം കഴിഞ്ഞുവന്നാല്‍ (രാത്രി 10 മണി, 11 മണി), ജീരകക്കഞ്ഞിയും പച്ചക്കായയും പയറും ചേര്‍ത്ത പുഴുക്കോ അല്ലെങ്കില്‍ ചേമ്പിന്റെ പുഴുക്കോ കൂട്ടി കഴിക്കുന്നു.
ഇത്രയൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കി വിളമ്പിയ പണിക്കാരത്തികള്‍ പച്ചവെള്ളംപോലും കുടിച്ചിട്ടുണ്ടാകുകയില്ല. ഭക്ഷണം ഇല്ലാഞ്ഞിട്ടല്ല. ഇതെല്ലാം കണ്ടുകണ്ട് മനം മടുത്തിരിക്കും.
എസ്സന്‍സ്
എന്റെ സുഹൃത്ത് പാല രവി എത്രയോ വര്‍ഷങ്ങളായി രാത്രി കഴിക്കുന്ന ഭക്ഷണം (Dinner). അതൊരു സൂപ്പാണ്.
1.500 ഗ്രാം അരി
500 ഗ്രാം ചെറുപയര്‍
500 ഗ്രാം ഗോതമ്പ്
500 ഗ്രാം തിന
വറുത്തുപൊടിക്കുക.
2. 50 ഗ്രാം എള്ള് (വെളുത്തത്)
25 ഗ്രാം അയമോദകം
വറുക്കാതെ പൊടിക്കുക.
രണ്ടും ചേര്‍ത്ത മിശ്രിതത്തില്‍നിന്ന് 50 ഗ്രാം പൊടി 400 മില്ലി വെള്ളത്തില്‍ ചേര്‍ത്ത് തിളയ്ക്കാന്‍ വെക്കുക. ഇഷ്ടപ്പെട്ട രണ്ടോ മൂന്നോ തരം മലക്കറികള്‍ (പച്ചക്കറികള്‍) ഇതില്‍ അരിഞ്ഞിടുക.
ഇത്രയും നല്ല രാത്രിയാഹാരം വേറെയില്ല.
Good night.
(കൈപ്പുണ്യം എന്ന പുസ്തകത്തില്‍ നിന്ന്)