ഐ.എ.എസ്... ഒരു കടമ്പയല്ല അഖിലേന്ത്യാതലത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്‌ക്ക് രണ്ടാം റാങ്കു കരസ്‌ഥമാക്കിയ ഡോ. രേണുരാജ് സിവില്‍ സര്‍വ്വീസ് കടമ്പകളെപ്പറ്റി സംസാരിക്കുന്നു.
കുറച്ചു നാളുകള്‍ക്കു മുന്‍പ് വരെ മലയാളികളെ സംബന്ധിച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷ ഒരു ബാലികേറാമലയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കുന്നവരില്‍ കൂടുതലും മലയാളികളാണ്.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അഖിലേന്ത്യാതലത്തില്‍ ഒന്നാംസ്‌ഥാനം സ്വന്തമാക്കിയ ഹരിത വി. കുമാറിന്റെ പാത പിന്‍തുടര്‍ന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഇത്തവണ രണ്ടാം റാങ്കു സ്വന്തമാക്കിയിരിക്കുന്നത് ചങ്ങനാശ്ശേരി സ്വദേശിനി ഡോ. രേണുരാജാണ്.
തീവ്രമായ ആഗ്രഹത്തോടെ സിവില്‍ സര്‍വ്വീസ് പരീക്ഷയെ സമീപിച്ചാല്‍ ഏതൊരു ശരാശരിക്കാരനും ഐ.എ.എസ്. ഒരു കടമ്പയാകില്ലെന്ന് ഡോ. രേണു തന്റെ അനുഭവത്തിന്റെ അടിസ്‌ഥാനത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.
ആതുരസേവനരംഗത്തു നിന്നും സിവില്‍ സര്‍വ്വീസിലേക്ക്?
ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ സിവില്‍ സര്‍വ്വീസ് എന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെക്കാലത്തൊക്കെ സിവില്‍ സര്‍വ്വീസ് ഒരു കിട്ടാക്കനിയാണെന്നായിരുന്നു പൊതുവെയുള്ള ധാരണ.
അതുകൊണ്ട് ആദ്യം സുരക്ഷിതമായ മറ്റൊരു പ്ര?ഫഷന്‍ തിരഞ്ഞെടുക്കണം എന്നു തോന്നിയിരുന്നു. അതുകൊണ്ട് എന്‍ട്രന്‍സ് കോച്ചിംഗിന്റെ കൂടി സൗകര്യം കണക്കിലെടുത്ത് പ്ലസ്‌ടു പഠിച്ചത് തൃശൂര്‍ സേക്രട്ട്‌ഹാര്‍ട്ട് സ്‌കൂളില്‍ ആയിരുന്നു.
ആദ്യ അവസരത്തില്‍ തന്നെ മെഡിക്കല്‍ എന്‍ട്രന്‍സിന് 60-ാം റാങ്കു നേടുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ്. കരസ്‌ഥമാക്കുകയും ചെയ്‌തു. തുടര്‍ന്ന് കല്ലുവാതിക്കല്‍ ഇ.എസ്.ഐ. ഹോസ്‌പിറ്റലില്‍ സേവനമനുഷ്‌ഠിക്കുന്ന സമയത്താണ് പഴയ സിവില്‍ സര്‍വ്വീസ് മോഹം പൊടി തട്ടിയെടുത്തത്.
സദാസമയവും പഠിക്കുന്നവര്‍ക്ക് മാത്രമാണോ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കാന്‍ കഴിയുന്നത്?
എന്റെ അനുഭവത്തില്‍ ഒരിക്കലുമല്ല. ദിവസം 4 മണിക്കൂറില്‍ കൂടുതല്‍ പഠനത്തിനായി ഞാന്‍ ചിലവഴിച്ചിട്ടില്ല. പരീക്ഷാസമയങ്ങളില്‍പോലും കൃത്യം 8 മണിക്കൂര്‍ ഉറങ്ങുമായിരുന്നു. തുടര്‍ച്ചയായി ഒരേ സമയം കുത്തിയിരുന്ന് പഠിക്കുന്ന ഒരു ശീലവുമില്ലായിരുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ പഠനത്തോടൊപ്പം തന്നെ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 3-ാം വയസ്സു മുതല്‍ ഭരതനാട്യവും, കുച്ചിപ്പുടിയും മോഹിനിയാട്ടവും അഭ്യസിച്ചിരുന്നു. സ്‌കൂള്‍ കോളജ് കാലയളവില്‍ ജില്ലാതല യുവജനോല്‍സവങ്ങളില്‍ വരെ പങ്കെടുത്തിരുന്നു. അതോടൊപ്പം തന്നെ കവിത, ലേഖനം തുടങ്ങിയ എഴുതുന്ന ശീലമുണ്ടായിരുന്നു.
സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂ നടക്കുന്ന സമയത്തുപോലും ഞാന്‍ ഇ.എസ്.ഐ.യില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഐ.എ.എസിന്റെ മെയിന്‍ എക്‌സാം നടക്കുന്ന സമയത്ത് മാത്രമാണ് ലീവെടുത്ത് 6 മണിക്കൂര്‍ പഠിത്തത്തില്‍ ഏര്‍പ്പെട്ടത്.
പുസ്‌തകപ്പുഴു ആയിരുന്നതുകൊണ്ട് മാത്രം സ്വന്തമാക്കാവുന്ന ഒന്നല്ല സിവില്‍ സര്‍വ്വീസ്. മനസ്സിനെ പാകപ്പെടുത്തിയെടുക്കുക എന്നത് മാത്രമാണ് ഇതില്‍ പ്രധാനം.
എന്നാലും പലരുടെയും മനസ്സില്‍ ഐ.എ.എസ്. ഒരു വലിയ കടമ്പ ആയിട്ടാണ് തോന്നുന്നത്?
സിവില്‍ സര്‍വ്വീസ് പരീക്ഷ തീര്‍ത്തും എളുപ്പമാണെന്ന് പറയില്ല. പക്ഷേ ചെറുപ്പം മുതലേ അങ്ങനെ ഒരു ആഗ്രഹത്തോടെ ചിട്ടയോടെ പരിശീലിച്ചാല്‍ ഇതൊരിക്കലും ഒരു കടമ്പയാകില്ല.
ഒരു പ്രത്യേക വിഷയം മാത്രമല്ല ഇതിനുവേണ്ടി പഠിക്കാനുള്ളത്. അതുകൊണ്ടാണ് പലര്‍ക്കും ഇത് പ്രയാസമായി തോന്നുന്നത്. പിന്നെ ഒരു സെറ്റ് പരീക്ഷ തീരാന്‍ ഒരു വര്‍ഷമെടുക്കുന്നതും പലര്‍ക്കും ബുദ്ധിമുട്ടായി തോന്നും. അതിനെയൊക്കെ മറികടക്കാന്‍ ഒരു മനസ്സുണ്ടായാല്‍ മാത്രം മതി.
പിന്നെ കൃത്യമായി പത്രം വായിക്കുകയും പരമാവധി വാര്‍ത്തകള്‍ അറിയാന്‍ ശ്രമിക്കുകയും വേണം. ഒരു ദിവസംപോലും ഇതിനു മുടക്കം വരരുത്. അങ്ങനെ തടസ്സം നേരിട്ടാല്‍ പിന്നെ അപ്‌ഡേറ്റ് ആകാന്‍ പ്രയാസമായിരിക്കും.
പിന്നെ ഒരു സുപ്രഭാതത്തില്‍ നേടിയെടുക്കാന്‍ പറ്റുന്ന ഒന്നല്ല സിവില്‍ സര്‍വ്വീസ്. ചെറുപ്പം മുതലേ അതിനുവേണ്ടി പരിശ്രമിച്ചെങ്കില്‍ മാത്രമേ ഈ വലിയ ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കൂ.
ഇതിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറ ചെയ്യേണ്ടത്, തീവ്രമായി ആഗ്രഹിക്കുക. എന്നിട്ട് ആ ആഗ്രഹത്തിനനുസരിച്ച് സിലബസുകള്‍ മനസ്സിലാക്കി പഠിക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ്.
ഇപ്പോള്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗിനായി ധാരാളം സെന്ററുകള്‍ വരുന്നുണ്ട്?
അത് നല്ലൊരു കാര്യമാണ്. പണ്ടു തന്നെ ഇങ്ങനെയുള്ള സ്‌ഥാപനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ സിവില്‍ സര്‍വ്വീസുകാരുണ്ടാകുമായിരുന്നു.
റിട്ടയര്‍ ചെയ്‌ത പ്രഗത്ഭരായ സിവില്‍ സര്‍വ്വീസുകാരാണ് നമുക്ക് അവിടെ ഗൈഡന്‍സ് തരുന്നത്. എന്നെപ്പോലെ സാധാരണ കുടുംബത്തില്‍ നിന്നും വരുന്നവര്‍ക്ക് ഈ ഗൈഡന്‍സ് അത്യാവശ്യമാണ്.
എങ്കില്‍ മാത്രമേ സിലബസിനെപ്പറ്റി വ്യക്‌തമായി മനസ്സിലാക്കാന്‍ സാധിക്കൂ. പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ സെന്ററില്‍ ഞാനും കോച്ചിംങിന് പോകുന്നുണ്ടായിരുന്നു. അവര്‍ നമുക്കായി നടത്തിയ മോഡല്‍ പരീക്ഷയുടെ പല ചോദ്യങ്ങളും മെയിന്‍ പരീക്ഷയില്‍ ഉണ്ടായിരുന്നു.
അതുകൊണ്ടാണ് എനിക്ക് പ്രിലിമിനറിയും മെയിനും നല്ല രീതിയില്‍ വിജയിക്കാന്‍ കഴിഞ്ഞത്. ഇനിയും ഇത്തരം ധാരാളം കോച്ചിംങ് സെന്ററുകള്‍ വരണം എന്ന് ആഗ്രഹിക്കുന്ന കൂട്ടത്തിലാണ് ഞാന്‍.
കാരണം സിവില്‍ സര്‍വ്വീസ് പരീക്ഷയ്‌ക്ക് മലയാളം ഓപ്‌ഷണല്‍ വിഷയമായി തിരഞ്ഞെടുത്ത എനിക്ക് ഏതൊക്കെ പുസ്‌തകമാണ് അതിനുവേണ്ടി വായിക്കേണ്ടത് എന്നു പറഞ്ഞു തന്നത് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകരാണ്.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളം ഐച്‌ഛികമായി എടുത്ത് വിജയം നേടിയവര്‍ വളരെ ചുരുക്കമാണ്?
സിവില്‍ സര്‍വ്വീസ് പരീക്ഷയ്‌ക്ക് മൊത്തം ഒന്‍പത് പേപ്പര്‍ ആണുള്ളത്. അതില്‍ ഏഴ് പേപ്പര്‍ എല്ലാവര്‍ക്കും ഒരേ പോലെ പഠിക്കേണ്ട ഒന്നാണ്. അത് ഇംഗ്ലീഷില്‍ തന്നെ എഴുതുകയും വേണം. അവസാനത്തെ രണ്ടു പേപ്പര്‍ രണ്ടു പാര്‍ട്ടാണ്.
അതില്‍ നമുക്ക് ഇഷ്‌ടമുള്ള വിഷയം തിരഞ്ഞെടുക്കാം. സാധാരണ ആള്‍ക്കാര്‍ ചെയ്യുന്നത് ഡിഗ്രിക്കു പഠിക്കുന്ന വിഷയം തന്നെ ഇതില്‍ ഓപ്‌ഷനായി തിരഞ്ഞെടുക്കുകയാണ്. അങ്ങനെ ചിന്തിച്ചിരുന്നുവെങ്കില്‍ ഞാന്‍ തിരഞ്ഞെടുക്കേണ്ടത് മെഡിക്കല്‍ സയന്‍സാണ്.
എന്നാല്‍ ചെറുപ്പം മുതലേയുള്ള കവിത എഴുത്താണ് എന്നെ മലയാളം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. അത് തീവ്രമായ ഒരു ആഗ്രഹമായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ച ഞാന്‍ പത്താംക്ലാസുവരെ മാത്രമേ മലയാളം പഠിച്ചിട്ടുണ്ടായിരുന്നുള്ളൂ.
വീട്ടമ്മയായ എന്റെ അമ്മയുടെ സബ്‌ജക്‌ട് മലയാളം ആയിരുന്നു. അതുകൊണ്ട് അമ്മയുടെ ഒരു സപ്പോര്‍ട്ട് ഇക്കാര്യത്തില്‍ കിട്ടുമെന്ന് എനിക്കുറപ്പായിരുന്നു. അതിനുമപ്പുറം പറയുകയാണെങ്കില്‍ മാതൃഭാഷയോടുള്ള ഒരു സ്നേഹം.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മെയിന്‍ എക്‌സാം വിജയിച്ചാലും ഇന്റര്‍വ്യൂ ഒരു കടമ്പയാണെന്ന് കേട്ടിട്ടുണ്ട്?
അങ്ങനെയൊന്നുമില്ല. ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അടങ്ങുന്ന ഒരു ബോര്‍ഡാണ് നമ്മളെ ഇന്റര്‍വ്യൂ ചെയ്യുന്നത്. സാമൂഹികവും സാംസ്‌കാരികവുമായ നമ്മുടെ അറിവുകള്‍ പരിശോധിക്കുക എന്നതാണ് ചെയ്യുന്നത്.
ശരിക്കും അവര്‍ ഇതിനെ ഒരു ഇന്റര്‍വ്യൂ ആയല്ല കണക്കാക്കുന്നത്. ഒരു പേഴ്‌സനാലിറ്റി ടെസ്‌റ്റ്. അത്രമാത്രം. ആത്മവിശ്വാസത്തോടെ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നുള്ളതാണ് നമ്മള്‍ ചെയ്യേണ്ടത്.
അറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമറിയില്ല എന്നു പറയാനുള്ള ആര്‍ജ്‌ജവം നമ്മള്‍ കാണിക്കണം. അല്ലാതെ അവരെ ഇംപ്രസ് ചെയ്യിക്കാനായി അറിയാത്ത ചോദ്യങ്ങള്‍ക്ക് നമ്മള്‍ എന്തെങ്കിലും ഉത്തരം പറഞ്ഞാല്‍ അത് നമ്മുടെ പൊട്ടത്തരമായി അവര്‍ കണക്കാക്കും.
കുടുംബം നല്‍കുന്ന പിന്‍തുണ?
എന്റെയും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെ പിന്‍തുണ കൊണ്ടു മാത്രമാണ് ഞാനിവിടെ വരെ എത്തിയത്. കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും ഡി.റ്റി.ഒ. ആയി റിട്ടയര്‍ ചെയ്‌ത അച്‌ഛന്‍ രാജകുമാരന്‍നായരും വീട്ടമ്മയായ ലതയും എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനി ആയ അനിയത്തി രമ്യാരാജും എനിക്ക് അത്രമേല്‍ പിന്‍തുണ നല്‍കിയിരുന്നു.
വിവാഹം കഴിഞ്ഞിട്ടും എനിക്ക് ഇത് നേടാനായത് മംഗലാപുരം മെഡിക്കല്‍ കോളജില്‍ എം.ഡി. ചെയ്യുന്ന ഭര്‍ത്താവ് ഭഗതും കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തന്ന പിന്‍തുണ കൊണ്ടു മാത്രമാണ്.
എനിക്കു മാത്രമല്ല സിവില്‍ സര്‍വ്വീസ് സ്വപ്‌നം കാണുന്ന ഏതൊരാള്‍ക്കും കുടുംബത്തിന്റെ പിന്‍തുണയില്‍ മാത്രമേ ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ.