ചന്ദനമണിവാതില്‍ തുറന്ന് സ്‌നേഹഗായകന്‍... 'തൊട്ടില്‍ പോലുള്ള കട്ടിലുകള്‍. വിടര്‍ന്ന കണ്ണുകളുള്ള മുടിയില്ലാത്ത കുട്ടികള്‍. പകുതിദൂരം നടന്നപ്പോള്‍തന്നെ സഹിക്കാന്‍ പറ്റിയില്ല. തിരിച്ചുനടക്കാന്‍ തുടങ്ങുമ്പോഴാണ് പിറകില്‍ നിന്ന് ആരോ പിടിച്ചുവലിച്ചത്....' നൊമ്പരപ്പെടുത്തുന്ന കുഞ്ഞോര്‍മ്മകളുമായി ഗായകന്‍ ജി.വേണുഗോപാല്‍.
വാത്സല്യം ചുരത്തുന്ന പാട്ടുകളാണ് ജി.വേണുഗോപാലിന്റേത്. അറിയാതെ മനസ്സിലേക്കിറങ്ങിവന്ന് തഴുകിയുറക്കാന്‍ കഴിയുന്ന ശബ്‌ദം. അതില്‍ അമ്മയുടെ തലോടലുണ്ട്, അച്‌ഛന്റെ സാന്ത്വനമുണ്ട്, പ്രണയത്തിന്റെ ആര്‍ദ്രതയും.
ഗായകന്‍ ജി. വേണുഗോപാലിനെത്തേടി കൊച്ചിയിലെ ഏഷ്യാനെറ്റ് സ്‌റ്റുഡിയോയില്‍ എത്തുമ്പോള്‍ അദ്ദേഹം കുഞ്ഞുമക്കള്‍ക്കൊപ്പമാണ്. ഏഷ്യാനെറ്റ് പ്ലസ് സംപ്രേഷണം ചെയ്യുന്ന 'രാരീ രാരീരം രാരോ...' എന്ന ഷോയുടെ ഷൂട്ടിംഗില്‍. കളിച്ചും ചിരിച്ചും കൊഞ്ചിച്ചും മതിവരാതെ അദ്ദേഹം പുറത്തേക്കുവന്നു.
''സാധാരണ മ്യൂസിക് പ്രോഗ്രാം പോലെയല്ലിത്. നമ്മള്‍ പറയുന്നതുപോലെ അഭിനയിക്കുന്നവരല്ല, കുഞ്ഞുങ്ങള്‍. അവര്‍ ചെയ്യുന്നതിന് പിറകെയാണ് ക്യാമറ ചലിക്കുന്നത്. വിജ്‌ഞാനപ്രദമായ ഒരുപാടു കാര്യങ്ങള്‍ ഈ പ്രോഗ്രാമിലുണ്ട്.
ചൈല്‍ഡ് സ്‌പെഷ്യലിസ്‌റ്റ്, ചൈല്‍ഡ് സൈക്യാട്രിസ്‌റ്റ്, പഴയകാലത്ത് കുഞ്ഞുങ്ങളെ നോക്കി പരിചയമുള്ള അമ്മൂമ്മ, സിനിമാതാരം എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ തന്നെ രസമാണ്. അവര്‍ക്കൊപ്പം ചീഫ് ജഡ്‌ജായ ഞാനും.
ഇവിടെ വരുമ്പോള്‍ കുട്ടികളെക്കുറിച്ചുള്ള ഒരു കാര്യവും സത്യം പറഞ്ഞാല്‍ എനിക്കറിയില്ലായിരുന്നു. മറ്റു ജഡ്‌ജുമാര്‍ എന്നെ കളിയാക്കാറുണ്ട്, രണ്ടു കുട്ടികളുടെ അച്‌ഛനായിട്ടും വേണുച്ചേട്ടന് ഇതൊന്നും അറിയില്ലെന്നു പറഞ്ഞാല്‍... ഇതെല്ലാം എന്റെ ഭാര്യയ്‌ക്കറിയാവുന്നതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ ഞാനും പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഈ പ്രോഗ്രാം കഴിയുന്നതോടെ ഞാനും ഒരു ചൈല്‍ഡ് സ്‌പെഷ്യലിസ്‌റ്റാവും. തീര്‍ച്ച.''
കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും വേണുഗോപാല്‍ ആസ്വദിക്കുകയാണ്.
''ഈ പ്രോഗ്രാമിന്റെ പേരുതന്നെ ഞാന്‍ പാടിയ പാട്ടിലെ ആദ്യവരിയാണ്. 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന സിനിമയില്‍ മോഹന്‍ സിത്താര ഈണമിട്ട് ഞാന്‍ പാടിയ പാട്ട്. രാരീ രാരിരം രാരോ... പ്ര?ഡ്യൂസറായ ഷംനാദ് പുതുശ്ശേരി ഈ പേരു പറഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ ത്രില്‍ഡായി.
ഒരു തവണ കൊച്ചുകുട്ടിയുമായി ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വന്നത് റഹീം-രഹ്ന ദമ്പതികളാണ്.
''സാര്‍ പാടിയ ഒരേയൊരു പാട്ടാണ് ഞങ്ങളെ ഒരുമിപ്പിച്ചത്.''
എന്നു പറഞ്ഞുകൊണ്ട് റഹീം തന്റെ പ്രണയകഥ പറഞ്ഞു. റഹീമിന്റെ ആദ്യത്തെ പേര് ശ്രീകുമാര്‍ എന്നായിരുന്നു. കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ശ്രീകുമാര്‍ രഹ്നയെ പരിചയപ്പെടുന്നത്.
പാട്ടുകാരനായ ശ്രീകുമാര്‍ എന്റെയൊരു ആരാധകന്‍ കൂടിയായിരുന്നു. കോളജ് കലോത്സവത്തിന് അയാള്‍ ഒരു പാട്ടുപാടി..രാരീ രാരീരം രാരോ പാടീ രാക്കിളി പാടി.... ആ പാട്ടു പതിഞ്ഞത് രഹ്നയുടെ ഹൃദയത്തിലാണ്. അതോടെയാണ് അവള്‍ ശ്രീകുമാറിനെ ഇഷ്‌ടപ്പെട്ടത്.
ആ ഇഷ്‌ടം പതുക്കെ പ്രണയത്തിലേക്ക് വഴിമാറി. ബന്ധം വീട്ടുകാരറിഞ്ഞപ്പോള്‍ പ്രശ്‌നമായി. രണ്ടുപേരും രണ്ടു മതങ്ങളില്‍ പെട്ടവരാവുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികം. ഒടുവില്‍ ശ്രീകുമാര്‍ മതംമാറി റഹീമായി. രഹ്‌്നയുമൊന്നിച്ച് ജീവിച്ചു.
ഒരു കുഞ്ഞ് പിറന്നപ്പോള്‍ ശ്രീകുമാറിന്റെ ബന്ധുക്കളുടെ എതിര്‍പ്പ് കുറഞ്ഞു. ഇപ്പോള്‍ എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു. റഹീമിന്റെ കഥ കേട്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. എന്റെയൊരു പാട്ടിന് ഇങ്ങനെയും ചില കടമകള്‍ നിര്‍വഹിക്കാനായല്ലോ എന്നോര്‍ത്ത്.''
'രാരീ രാരീരം രാരോ'യുടെ പശ്‌ചാത്തലത്തില്‍ കുഞ്ഞുങ്ങളോടുള്ള വാത്സല്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍.
ചേച്ചിമാരുടെ വാത്സല്യം
വീട്ടില്‍ അച്‌ഛന്‍ സ്‌ട്രിക്‌ടായിരുന്നു. സംഗീതത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ത്തിയത് അമ്മയാണ്. തിരുവനന്തപുരം ഗവ.വിമന്‍സ് കോളജില്‍ മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെഡ്‌ഡായിരുന്നു അമ്മ. അമ്മയുടെ ചേച്ചിമാര്‍ ശാസ്‌ത്രീയസംഗീതം പ്ര?ഫഷനായി കൊണ്ടുനടന്നവരാണ്.
'പറവൂര്‍ സിസ്‌റ്റേഴ്‌സ്' എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടത്. രണ്ടുപേരും വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ വാത്സല്യം കൂടി അനുഭവിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ലളിതഗാനം പാടിത്തുടങ്ങിയത് പന്ത്രണ്ടാം വയസ്സിലാണ്.
പാടാന്‍ താല്‍പ്പര്യമുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ അമ്മ എന്നെ ഓരോ മത്സരത്തിനും കൊണ്ടുപോകും. കുട്ടിക്കാലത്ത് അമ്മയുടെയും ചേച്ചിമാരുടെയും താരാട്ടുകേട്ടാണ് വളര്‍ന്നത്.
അമ്മയുടെ ശബ്‌ദം കുട്ടികളിലെത്തുന്നത് പിറകിലൊരു തട്ടും താരാട്ടും കൊണ്ടാണ്. വാവേ വാവാവോ.. എന്ന ശബ്‌ദത്തില്‍ വാത്സല്യവും സുരക്ഷിതത്വവുമൊക്കെ അടങ്ങിയിട്ടുണ്ട്.
അച്‌ഛനുമമ്മയും ജോലിക്കാരായതിനാല്‍ വീട്ടില്‍ എന്നെ ശ്രദ്ധിച്ചിരുന്നത് അമ്മയുടെ ചേച്ചിമാരാണ്. രണ്ടുവര്‍ഷക്കാലം അമ്മ എം.എ. മ്യൂസിക് പഠിക്കാന്‍ മദ്രാസിലേക്ക് പോയി. അവിടെ താമസിച്ചായിരുന്നു പഠിത്തം. മൂന്നുമാസം കൂടുമ്പോഴാണ് നാട്ടില്‍ വരിക.
ആ സമയത്ത് വല്ലാതെ മിസ്സിംഗ് തോന്നിയിട്ടുണ്ട്. പക്ഷേ എന്നേക്കാളും പ്രയാസപ്പെട്ടത് അനിയത്തിയാണ്. അവളന്ന് കൊച്ചുകുട്ടിയാണ്. രാത്രി അവളുണര്‍ന്ന് അമ്മയെ കാണണമെന്ന് പറഞ്ഞ് ഉച്ചത്തില്‍ കരയും. ചേച്ചിമാര്‍ എടുത്ത് താരാട്ടുപാടിയാലും കരച്ചില്‍ നിര്‍ത്തില്ല.
ഒരുപാടു കരഞ്ഞതിനുശേഷം അവള്‍ തനിയെ തളര്‍ന്നുറങ്ങും. 'പറവൂര്‍ സിസ്‌റ്റേഴ്‌സി'ല്‍ ഇളയ ആള്‍ മരിച്ചു. മൂത്തയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. 93 വയസ്സായി.
എന്റെ വീടിന്റെ മൂന്നര കിലോമീറ്റര്‍ അകലെയാണ് താമസം. ഇപ്പോഴും ഇടയ്‌ക്ക് പോയി കാണും. എന്റെ പാട്ടുകള്‍ ഈ പ്രായത്തിലും ടി.വിയിലൂടെ അവര്‍ ആസ്വദിക്കുന്നു.
മോള്‍ക്കുവേണ്ടത് കഥകള്‍
എനിക്ക് രണ്ടു മക്കളാണ്. അര്‍വിന്ദും അനുപല്ലവിയും. അര്‍വിന്ദിപ്പോള്‍ 24 വയസ്സ് കഴിഞ്ഞു. സിനിമ പഠിക്കാനായിരുന്നു അവന് കുഞ്ഞുനാളിലേ താല്‍പ്പര്യം. അതുകൊണ്ടാണ് അവനെ ആ വഴിക്കുവിട്ടത്.
ഹോളിവുഡില്‍ ഫിലിം ഡയറക്ഷന്റെ കോഴ്‌സ് പഠിക്കുകയാണവന്‍. അനു പത്താംക്ലാസിലാണ്. മക്കള്‍ക്ക് കണിശക്കാരനായ അച്‌ഛനല്ല ഞാന്‍. ഫ്രണ്ട്‌ലിയാണ്. എന്നുവച്ച് സ്‌ട്രിക്‌ടാവേണ്ട കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലതാനും.
മക്കള്‍ രണ്ടുപേരും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ട്. അര്‍വിന്ദ് നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ് അനുവിനെ പ്രസവിച്ചത്. മോന്റെ കുട്ടിക്കാലത്ത് അവനെ നന്നായി നോക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല.
കാരണം അക്കാലത്തായിരുന്നു കൂടുതല്‍ സ്‌റ്റേജ് പ്രോഗ്രാമുകളും യാത്രകളും. മോനെ നോക്കിയത് ഭാര്യ രശ്‌മിയാണ്. അതിന്റെ ഗുണം അവനുണ്ടുതാനും.
രാരീ രാരീരം രാരോ...ആണ് എന്റെ ആദ്യത്തെ താരാട്ടുപാട്ട്. അതിനുശേഷവും ആ സ്‌റ്റൈലില്‍ ഒരുപാടു പാട്ടുകള്‍ പാടി. പക്ഷേ എനിക്കിഷ്‌ടമുള്ള താരാട്ടുപാട്ട് അതൊന്നുമല്ല. 'സീത' എന്ന ചിത്രത്തിലെ പാട്ടുപാടിയുറക്കാം ഞാന്‍, താമരപ്പൂംപൈതലേ... എന്ന പാട്ടാണ്.
ആ പാട്ടിനിടയില്‍ 'എടാ' എന്നൊക്കെ വിളിക്കുന്നുണ്ട്. എന്നാലീ സാമ്രാജ്യം എനിക്ക് കൈവന്നെടാ... കേള്‍ക്കുമ്പോള്‍ത്തന്നെ വാത്സല്യം അനുഭവിക്കാന്‍ കഴിയുന്ന ഗാനമാണത്. അതിന്റെ ചുവടുപിടിച്ചാണ് മലയാളത്തില്‍ ഒരുപാട് താരാട്ടുപാട്ടുകളുണ്ടായത്. ഞാനും പാടിയിട്ടുണ്ട്, കുറെ ഓമനത്തമുള്ള പാട്ടുകള്‍.
എന്റെ മക്കളെ എത്രയോ തവണ താരാട്ടുപാടി ഉറക്കിയിട്ടുണ്ട്. 'പൂക്കാലം വരവായി' എന്ന സിനിമയില്‍ ഞാന്‍ പാടിയ 'ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു...' എന്ന പാട്ടാണ് മക്കള്‍ക്കിഷ്‌ടം. പക്ഷേ മോള്‍ക്ക് പാട്ടുമാത്രം പോരാ.
ഉറങ്ങണമെങ്കില്‍ കഥ കൂടി കേള്‍ക്കണം. അതിനുവേണ്ടിയുള്ള കഥാപാത്രങ്ങളെ അവള്‍ തന്നെ എനിക്കു മുമ്പിലിട്ടുതരും. മുയല്‍, ആന, ഉറുമ്പ്, മുതല... ഈ നാല് ജീവികളെ തന്നിട്ട് ഇവയെ ഉള്‍പ്പെടുത്തി ഒരു കഥ പറയണം. കുറച്ച് റിസ്‌കുള്ള പണിയാണത്.
എങ്കിലും എന്റെ ഭാവനയ്‌ക്കനുസരിച്ച് കഥയുണ്ടാക്കും. ഒരുപക്ഷേ മണ്ടത്തരമൊക്കെയുണ്ടാവും, അതില്‍. കഥ തീരുന്ന മുറയ്‌ക്ക് അവള്‍ ഉറക്കത്തിലേക്ക് ചായും.
മോന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരപകടം പറ്റി. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വഴുതിവീണ് കാലിന്റെ ചിരട്ട ഇളകിപ്പോയി. പെട്ടെന്നുതന്നെ അവനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉടന്‍ സര്‍ജറി വേണമെന്നായി ഡോക്‌ടര്‍മാര്‍.
ആ സമയത്ത് ഞാന്‍ സ്‌ഥലത്തില്ല. വിദേശത്താണ്. മകന്റെ സര്‍ജറി നടക്കുന്ന അതേ സമയത്താണ് പാടാനായി സ്‌റ്റേജിലേക്ക് കയറുന്നത്. മനസ്സ് മുഴുവന്‍ അവനാണ്.
ആടെടീ, ആടാടെടീ ആലിലക്കുരുവിയേ.. കാലില്‍ ചിലമ്പുചുറ്റിയ... എന്നു പാടിയപ്പോഴേക്കും എന്റെ കണ്ണുനിറഞ്ഞു. ഒരുഘട്ടത്തില്‍ പതറിപ്പോകുമെന്ന് ഞാന്‍ ഭയന്നെങ്കിലും പിടിച്ചുനിന്നു.
പാടിക്കഴിഞ്ഞ് ആശുപത്രിയിലേക്ക് വിളിച്ചപ്പോള്‍ സര്‍ജറി കഴിഞ്ഞു, കുഴപ്പമില്ലെന്ന മറുപടിയാണ് കിട്ടിയത്. അപ്പോഴാണ് ഞാനൊന്നു വിതുമ്പിക്കരഞ്ഞത്.
കാന്‍സര്‍ വാര്‍ഡിലെ കുട്ടി
എട്ടുവര്‍ഷം മുമ്പാണ് ഞങ്ങള്‍ അഞ്ചുപേര്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പോയത്. വേദന സഹിച്ച് കഴിയുന്നവരെയും വേദനയില്‍ ആശ്വാസം കണ്ടെത്തിയവരെയുമൊക്കെ അവിടെ കണ്ടു. എല്ലാവരെയും സമാധാനിപ്പിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ അവിടെയുള്ള അറ്റന്റര്‍ പറഞ്ഞു.
''സാറെ, അതാണ് കുട്ടികളുടെ വാര്‍ഡ്. ധൈര്യമുണ്ടെങ്കില്‍ മാത്രം കയറിയാല്‍ മതി.''
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ എപ്പോഴും ഒരു പരിഗണനയുണ്ടെനിക്ക്. അതിനാല്‍ കയറണമെന്ന് തോന്നി.
കൂടെവന്ന രണ്ടുപേര്‍ മാറിനിന്നു. അവിടുത്തെ കാഴ്‌ചകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. തൊട്ടില്‍ പോലുള്ള കട്ടിലുകള്‍. വിടര്‍ന്ന കണ്ണുകളുള്ള മുടിയില്ലാത്ത കുട്ടികള്‍. പകുതിദൂരം നടന്നപ്പോള്‍ തന്നെ സഹിക്കാന്‍ പറ്റിയില്ല.
''ഈ കാഴ്‌ചകള്‍ കണ്ടുനില്‍ക്കാന്‍ കഴിയില്ല.''
കൂടെ വന്ന സുഹൃത്തിനോട് പറഞ്ഞു. തിരിച്ചുനടക്കാന്‍ തുടങ്ങുമ്പോഴാണ് എന്റെ കുര്‍ത്തയില്‍ ആരോ പിടിച്ചുവലിക്കുന്നതുപോലെ തോന്നിയത്.
നോക്കുമ്പോള്‍ ചെറിയൊരു കുട്ടി കുര്‍ത്ത പിടിച്ചുവച്ചിരിക്കുകയാണ്. കൈയില്‍ കാര്‍ട്ടൂണ്‍ ബുക്ക് പോലുള്ള പുസ്‌തകം. ഞാന്‍ അവനെ നോക്കി ചിരിച്ചപ്പോള്‍ ആ മുഖം വിടര്‍ന്നു. പല്ലുകള്‍ മുഴുക്കെക്കാട്ടി അവന്‍ സന്തോഷത്തോടെ ചിരിച്ചു.
''മാമനെ എനിക്ക് ഭയങ്കര ഇഷ്‌ടമാണ്. പാട്ടുകള്‍ കേട്ടിട്ടുണ്ട്. എനിക്കൊരു ഒപ്പ് തരാമോ?''
ഞാന്‍ ആ പുസ്‌തകം വാങ്ങി അതില്‍ ആശംസാസന്ദേശമെഴുതി ഒപ്പിട്ടു. ജീവിതം തിരിച്ചുകിട്ടിയ സന്തോഷം ആ മുഖത്തുനിന്ന് വായിച്ചെടുക്കാം. പക്ഷേ ആ കുട്ടി മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. അന്നു രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. അതില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് 'സസ്‌നേഹം വേണുഗോപാല്‍' എന്ന പേരില്‍ ചാരിറ്റി തുടങ്ങിയത്.
സിനിമാപ്പാട്ടിന്റെ ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ പാട്ടുകള്‍ ഇഷ്‌ടപ്പെടുന്നവര്‍ അതിനു പിന്നില്‍ അണിചേര്‍ന്നു. കുട്ടികള്‍ക്കുവേണ്ടിയാണ് ഈ ചാരിറ്റി പ്രവര്‍ത്തിക്കുന്നത്.
കല, സംഗീതം, ചിത്രരചന, ശില്‌പകല തുടങ്ങിയ അന്യം നിന്നുപോകുന്ന നമ്മുടെ സംസ്‌കാരത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പരിശീലനം സിദ്ധിച്ചവര്‍ ഈ വിഷയത്തില്‍ സൗജന്യമായി ക്ലാസുകളെടുത്തുവരുന്നു.
പുതിയ സിനിമകളില്‍ അമ്മമാര്‍ക്ക് റോളില്ല. ന്യൂ ജനറേഷനാണ് എല്ലാം. ടേക്കിംഗ്‌സില്‍ ശ്രദ്ധിക്കുന്നുണ്ട്, പുതിയ തലമുറ. പക്ഷേ ആര്‍ദ്രതയും സ്‌നേഹവും അതിലില്ല. സിനിമയില്‍ അവര്‍ ചെയ്യുന്ന കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് മനോഹരമാണ്. അത് നമ്മെ ഞെട്ടിക്കും.
എന്നാല്‍ ഉള്ളില്‍ സന്തോഷം തരുന്ന, നൊമ്പരപ്പെടുത്തുന്ന സീനുകള്‍ ഉണ്ടാവുന്നില്ല. അങ്ങനെയുള്ള അവസ്‌ഥയില്‍ 'രാരീ രാരീരം രാരോ' പോലുള്ള പരിപാടികള്‍ ഗുണംചെയ്യും.
കുട്ടികളെ വിജയിപ്പിക്കാന്‍ വേണ്ടിയുള്ള തത്രപ്പാടിലാണ് രക്ഷിതാക്കളിപ്പോള്‍. എല്ലാവര്‍ക്കും കുട്ടികളെ എന്‍ജിനീയര്‍മാരും ഡോക്‌ടര്‍മാരുമാക്കണം. അതിനുവേണ്ടിയുള്ള പരക്കംപാച്ചിലിലാണവര്‍. ഇംഗ്ലീഷും മലയാളവുമൊന്നും ആര്‍ക്കും വേണ്ട.
ഒന്നുകില്‍ കൊമേഴ്‌സ്. അല്ലെങ്കില്‍ മെഡിസിന്‍. കലാകാരന്മാര്‍, ചിത്രകാരന്മാര്‍, ശില്‍പ്പികള്‍, നര്‍ത്തകര്‍ ഇവരൊന്നുമില്ലാത്ത കാലത്തിലേക്കാണ് നമ്മള്‍ പോകുന്നത്.
സംഗീതവും നൃത്തവുമെല്ലാം മത്സരത്തിനു വേണ്ടി മാത്രമാവുന്നു. ഇത് അപകടമാണ്. ഹൃദയത്തിനകത്ത് നോവ് വേണം. അതുണ്ടാവുമ്പോഴേ മറ്റുള്ളവരുടെ നോവ് മനസ്സിലാക്കാന്‍ കഴിയൂ.