Subject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Fri Sep 19, 2014 9:31 am
പാദരേണു തേടിയലഞ്ഞു, ഒരു നാള്‍ വിശന്നേറെ (ദേവദാസി -1979), ഹൃദയം ദേവാലയം (തെരുവുഗീതം - 1979), കുടജാദ്രിയില്‍ (നീലക്കടമ്പ് -1985), പൂവല്ല പൂന്തളിരല്ല (കാട്ടുപോത്ത് -1981), സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം (കാണാന്‍ കൊതിച്ച് -1987), തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം (അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് -1990), നാഥാ നിന്‍ ഗന്ധര്‍വ (എഴുത്തച്ഛന്‍ - 1994), ഇന്ദുസുന്ദര സുസ്മിതം തൂകും (മയില്‍പ്പീലി -1981), യവനകഥയില്‍നിന്നു വന്ന (അന്ന -1995), പാടാം ഞാന്‍ പാടാമൊരു സാന്ത്വനം (അടുക്കള -1987) ഇവയൊക്കെ വെളിച്ചം കാണാത്ത പടങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍.
Ammu Forum Boss
Subject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Fri Sep 19, 2014 9:38 am
സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്യാനിരുന്ന തമ്പുരാനു വേണ്ടി പാട്ടുകള്‍ ഒരുക്കിയത് കൈതപ്രവും സാക്ഷാല്‍ സലില്‍ ചൗധരിയും ചേര്‍ന്ന്.
നാലു പാട്ടുകളാണ് തമ്പുരാനില്‍. മധുവനം പൂത്തൊരുങ്ങി, യാമം മോഹനയാമം, രജനീ ഉണരൂ എന്നീ ഗാനങ്ങള്‍ യേശുദാസ് പാടി. മണിനൂപുരം എന്ന പാട്ട് സുനന്ദയും. എല്ലാ പാട്ടുകള്‍ക്കും ട്രാക്ക് പാടിയത് സലില്‍ദായുടെ മകള്‍ അന്തര ചൗധരി ആണെന്നോര്‍ക്കുന്നു കൈതപ്രം. 'വിസ്മയകരമായ അനുഭവമായിരുന്നു കമ്പോസിങ്. സലില്‍ദാ പല്ലവി ചിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ ചരണം എങ്ങനെ വരുമെന്ന് ഈശ്വരനുപോലും പറയാന്‍ പറ്റില്ല. തികച്ചും പ്രവചനാതീതമായിരിക്കും അതിന്റെ റൂട്ട്.'
തമ്പുരാനെപ്പോലെ പുറത്തുവരാന്‍ യോഗമില്ലാതെപോയ വേറെയും ചിത്രങ്ങള്‍ക്കുവേണ്ടി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് കൈതപ്രം. അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്, എഴുത്തച്ഛന്‍ എന്നീ പടങ്ങള്‍ ഉദാഹരണം. എ.ടി. അബു സംവിധാനം ചെയ്യാനിരുന്ന അനന്തനിലാണ് ജോണ്‍സണ്‍ ഈണമിട്ട തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം എന്ന ഗാനം.
'എ.ടി. അബുവിനു വളരെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു അത്. എന്തു ചെയ്യാം. പ്രൊഡക്ഷനിലെ പ്രശ്‌നങ്ങള്‍ കാരണം പടം റിലീസ് ആയില്ല. എന്നിട്ടും ജനം അതിലെ പാട്ട് ഏറ്റെടുത്തു ഹിറ്റാക്കി എന്നത് ആഹ്ലാദമുള്ള കാര്യം.'
'ശാപമോക്ഷം' കിട്ടാത്ത പടങ്ങളിലെ ഇത്തരം ഗാനങ്ങള്‍ ജനപ്രിയമാക്കി മാറ്റുന്നതില്‍ ഗാനമേളക്കാര്‍ക്കെന്നപോലെ ആകാശവാണിക്കുമുണ്ട് നല്ലൊരു പങ്ക്. റേഡിയോയില്‍ ഇന്നും ഏറ്റവും ആവശ്യക്കാരുള്ള പാട്ടുകളില്‍ ഒന്നാണ് തെരുവുഗീതത്തിലെ ഹൃദയം ദേവാലയം. ബിച്ചു തിരുമല എഴുതി ജയവിജയ ഈണമിട്ട് യേശുദാസ് ശബ്ദം പകര്‍ന്ന ഈ ഗാനം എത്രയോ മലയാളികളുടെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്നു ഇന്നും. ഹൃദയം ദേവാലയം സിനിമക്കുവേണ്ടി എഴുതിയതല്ല ബിച്ചു. മഹാകവി നാലാങ്കലിന്റെ മഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍ എന്ന പുസ്തകം വായിച്ചപ്പോള്‍ തോന്നിയ ഒരു ആശയം കുറെ വരികളിലായി നോട്ടുബുക്കില്‍ കുറിച്ചിട്ടു എന്നുമാത്രം. പിന്നീട് അത് സിനിമയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
സംഗീതസംവിധാനം നിര്‍വഹിച്ച പടങ്ങള്‍ ഭൂരിഭാഗവും പുറത്തിറങ്ങിയില്ല എന്നതാണ് ജെറി അമല്‍ദേവിന്റെ ഭാഗ്യദോഷം. ഗാനങ്ങള്‍ പലതും ശ്രോതാക്കളില്‍ എത്തിയതുമില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കും മുന്‍പ് ജെറി ഒരു പടം ചെയ്തിരുന്നു - 'മമത'. ഒ.എന്‍.വി.യുടെ രചന. യേശുദാസ്, ജയചന്ദ്രന്‍, വാണി ജയറാം എന്നിവരുടെ ആലാപനം. യേശുദാസിന്റെ ഏതോ കിനാവില്‍, പൂക്കളും പുടവയും പൂത്താലി മാലയുമായി എന്നീ പാട്ടുകള്‍ ഓര്‍മയിലുണ്ട്. എന്‍.ശങ്കരന്‍നായരുടെ സംവിധാനത്തില്‍, മറ്റൊരു പേരിലാണ് പില്ക്കാലത്ത് ആ പടം പുറത്തുവന്നത് - ചുവന്ന ചിറകുകള്‍. അപ്പോഴേക്കും സംഗീതസംവിധായകനും മാറിയിരുന്നു; ജെറിയുടെ സ്ഥാനത്ത് സലില്‍ ചൗധരി വന്നു.
അടുത്ത ബന്ധുകൂടിയായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വഴിയാണ് പടത്തിന്റെ നിര്‍മാതാവ് ഈരാളിയെ ജെറി പരിചയപ്പെടുന്നത്. പുതിയൊരാളെ സംഗീതസംവിധാനച്ചുമതല ഏല്പിക്കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ഈരാളിക്ക്. സംവിധായകനാകട്ടെ നേരെ മറിച്ചും. ജെറി ചിട്ടപ്പെടുത്തിയ പാട്ടുകള്‍ കേട്ടശേഷം ശങ്കരന്‍നായര്‍ വിധിയെഴുതി: 'ശരിയായില്ല; നമുക്ക് സലില്‍ ചൗധരിയെ വിളിക്കാം.' സലില്‍ദായുടെ വലിയൊരു ആരാധകന്‍ കൂടിയായിരുന്നു നായര്‍. ഫലം: ജെറി ചിത്രത്തില്‍നിന്ന് അപ്രത്യക്ഷനാകുന്നു. അതിനകം റെക്കോഡ് ആയി പുറത്തുവന്നിരുന്ന ജെറിയുടെ പാട്ടുകള്‍ ചരിത്രത്തില്‍നിന്നു മാഞ്ഞുപോയില്ല എന്നുമാത്രം ആശ്വസിക്കാം നമുക്ക്.
കാട്ടുപോത്തിലെ പൂവല്ല പൂന്തളിരല്ല എന്ന ഗാനത്തിന് എന്തായാലും അത്രത്തോളം ഗതികേടുണ്ടായില്ല. പടം പുറത്തുവന്നില്ലെങ്കിലും പി.ഭാസ്‌കരന്‍- ജെറി ടീം ഒരുക്കിയ ഈ യേശുദാസ് ഗാനം സൂപ്പര്‍ഹിറ്റായി. ഇതേ ചിത്രത്തിലെ മാനവഹൃദയത്തിന്‍ (യേശുദാസ്), ഇല്ലക്കം തേവി (ലതികയും സംഘവും) എന്നീ പാട്ടുകളും ശ്രദ്ധേയമായിരുന്നു. മൂന്നും ജെറിയുടെ ഏറ്റവും മികച്ച ഗാനങ്ങളില്‍ പെടുത്താവുന്നവ. 'ഭാസ്‌കരന്‍ മാഷുടെ വലംകൈയായിരുന്ന പി. ഗോപികുമാര്‍ സംവിധാനം ചെയ്ത പടമാണ് കാട്ടുപോത്ത്. മധുവിന്റെ വളരെ വ്യത്യസ്തമായ നായകകഥാപാത്രം. പടം ഷൂട്ട് ചെയ്തു തീര്‍ത്തു, റീറെക്കോഡിങ് മാത്രം ബാക്കിനില്‌ക്കെ, നിര്‍മാതാവും വിതരണക്കാരനും തമ്മില്‍ എന്തോ കാരണത്താല്‍ ഇടയുന്നു. പടം പുറത്തിറങ്ങാതെപോയത് മിച്ചം. പക്ഷേ, ആ പാട്ടുകള്‍ നമ്മുടെ റെക്കോഡിങ് ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരുന്നു. ഇറക്കുമതിചെയ്ത സ്വിസ് സ്റ്റീരിയോ റെക്കോഡിങ് മെഷീനിലാണ് തരംഗിണിയിലെ യുജിന്‍ പെരേര അവ ആലേഖനം ചെയ്തത്. അന്ന് അതിന്റെ ഇഫക്ട് അസാധാരണമായിരുന്നു.' ഇല്ലക്കം തേവി എന്ന പാട്ടിന്റെ കോറസില്‍ പാടിയത് കൊച്ചിയിലെയും തിരുവനന്തപുരത്തെയും പ്രതിഭാസമ്പന്നരായ ഒരുകൂട്ടം യുവഗായകര്‍ ആയിരുന്നു എന്നും ഓര്‍ക്കുന്നു ജെറി.
അദ്ഭുതം തോന്നാം; ഒരു വിഷ്വലിന്റെയും സഹായമില്ലാതെതന്നെ ജനഹൃദയങ്ങളില്‍ ഇടംനേടിയ ഗാനങ്ങള്‍ ആണ് ഇവയെല്ലാം എന്നോര്‍ക്കുമ്പോള്‍. 'കാവ്യാംശമുള്ള വരികളും അവയ്ക്ക് ഇണങ്ങുന്ന സംഗീതവുംകൊണ്ട് അപൂര്‍വസുന്ദരദൃശ്യങ്ങള്‍ വരച്ചിട്ടവരുടെ കാലമായിരുന്നു അത്. ഇന്നിപ്പോള്‍ ദൃശ്യപ്പൊലിമയില്ലാത്ത സിനിമാഗാനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍പോലും ആവുമോ നമുക്ക്?' ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി ചോദിക്കുന്നു. ഷിബു-ഔസേപ്പച്ചന്‍ ടീമിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്ന് പുറത്തിറങ്ങാത്ത ചിത്രത്തിലേതാണ് എന്നോര്‍ക്കുക. അന്നയ്ക്കുവേണ്ടി യേശുദാസും ചിത്രയും പാടിയ യവനകഥയില്‍നിന്നു വന്ന ഇടയകന്യകേ....
പ്രശസ്ത കഥാകൃത്ത് എന്‍. മോഹനന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്യാനിരുന്ന പടമാണ് അന്ന. അരവിന്ദ് സ്വാമിയും മീനയും മുഖ്യതാരങ്ങള്‍. 'കമ്പോസിങ്ങിനു മുന്‍പ് ചെന്നൈയിലെ ന്യൂ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍വെച്ച് ഔസേപ്പച്ചനെ തിരക്കഥ മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചു .പാട്ടിന്റെ സിറ്റ്വേഷനുകള്‍ നിശ്ചയിച്ചതും ഞങ്ങള്‍തന്നെ. അംഗരക്ഷഗുഡു എന്ന തെലുങ്ക് പടത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്ന ജോഷി ദിവസവും വൈകുന്നേരം ഹോട്ടല്‍ മുറിയില്‍ വന്ന് പാട്ടു കേള്‍ക്കും. സന്തുഷ്ടനായാണ് അദ്ദേഹം തിരിച്ചുപോകുക.' ഷിബു ഓര്‍ക്കുന്നു.
രണ്ടു കര്‍ണാട്ടിക് കൃതികള്‍ ഉള്‍പ്പെടെ പാട്ടുകള്‍ എട്ടെണ്ണവും ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ഇനി ഒരു ആഘോഷം ആകാം എന്നായി ഷിബു. ഔസേപ്പച്ചനും പൂര്‍ണസമ്മതം. പക്ഷേ, ആഹ്ലാദാന്തരീക്ഷം ഏറെ നീണ്ടുനിന്നില്ല. പാട്ടുകളെക്കുറിച്ചുള്ള ചര്‍ച്ച പരസ്പരമുള്ള വാക്തര്‍ക്കത്തില്‍ ചെന്നൊടുങ്ങിയതാണ് കാരണം. ഷിബു ആ കഥ വിവരിച്ചത് ഇങ്ങനെ: 'ഇണക്കങ്ങളും പിണക്കങ്ങളും പതിവാണ് ഞങ്ങളുടെ സൗഹൃദത്തില്‍. പലപ്പോഴും ഇത്തരം കലഹങ്ങളില്‍നിന്നാണ് ഹിറ്റ് ഗാനങ്ങള്‍ ഉണ്ടായിട്ടുള്ളതും. ഇത്തവണ പ്രശ്‌നം എന്റെ അസംതൃപ്തി ആയിരുന്നു. പാട്ടുകള്‍ എല്ലാം സംവിധായകന്‍ ജോഷി ഓക്കെ ചെയ്‌തെങ്കിലും എവിടെയോ എന്തോ ഒരു പോരായ്മ തോന്നി എനിക്ക്. ഞാന്‍ ഔസേപ്പച്ചനോട് അക്കാര്യം തുറന്നുപറയുകയും ചെയ്തു. മോഹനന്റെ കഥയിലെ വിശുദ്ധപ്രണയത്തെ നമ്മള്‍ കാമമാക്കി മാറ്റിയത് ശരിയായോ എന്നായിരുന്നു എന്റെ സംശയം. അത് ഷിബുവിന്റെ വരികളുടെ കുഴപ്പം ആണെന്ന് ഔസേപ്പ്. കാമത്തിന്റെ ഫീല്‍ ഉള്ള ഈണം നിങ്ങള്‍ ഇട്ടുതന്നാല്‍ പിന്നെ അങ്ങനെയല്ലേ എഴുതാനാകൂ എന്ന് ഞാന്‍. കാമം ഇല്ലാതെ പിന്നെന്തു പ്രണയം എന്ന് ഔസേപ്പ്. ഞാന്‍ മിണ്ടിയില്ല. പകരം ശ്രീകുമാരന്‍ തമ്പി സാറിന്റെ ഏഴിലംപാല പൂത്തു പൂമരങ്ങള്‍ കുടപിടിച്ചു എന്ന പാട്ടുപാടി കേള്‍പ്പിച്ചു. ഏകാന്തസന്ധ്യകളില്‍ നിന്നെയോര്‍ത്തു ഞാന്‍ കരഞ്ഞു എന്നൊരു വരിയുണ്ട് ആ പാട്ടിന്റെ ചരണത്തില്‍. ഇതില്‍ എവിടെ കാമം എന്നായിരുന്നു എന്റെ ചോദ്യം.'
ഇത്തരം നിലവാരം കുറഞ്ഞ പാട്ടുകളൊന്നുംതന്നെ പാടി കേള്‍പ്പിക്കേണ്ട എന്നായി ഔസേപ്പ്. ഷിബുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. 'കാര്‍ ഹോട്ടലില്‍ എത്തിയിട്ടും ഔസേപ്പ് പുറത്തിറങ്ങിയില്ല. അങ്ങനെയെങ്കില്‍ അങ്ങനെ എന്നുപറഞ്ഞ് ഞാന്‍ മുറിയിലേക്ക് നടന്നു. അന്ന് ആഘോഷിക്കാന്‍വേണ്ടി വാങ്ങിവെച്ചിരുന്ന റോയല്‍ ചലഞ്ച് വിസ്‌കിയുടെ മുക്കാല്‍ പങ്കും ഞാന്‍ ഒറ്റയ്ക്ക് അടിച്ചുതീര്‍ത്തു എന്നത് കഥയുടെ രത്‌നച്ചുരുക്കം.'
പിറ്റേന്നു കാലത്ത് ഫോണ്‍ മണിയടിക്കുന്നത് കേട്ടാണ് ഷിബു എഴുന്നേറ്റത്. മറ്റേയറ്റത്ത് ഔസേപ്പച്ചന്‍. 'ഇന്നലെ നീ ഒരു പാട്ടിന്റെ കാര്യം പറഞ്ഞില്ലേ? ഇതാ, ഈ ട്യൂണ്‍ കൊള്ളാമോ എന്നു പറ.' ഔസേപ്പ് ഒരു ഈണം മൂളുന്നു. ഏഴിലംപാലയുടെ മീറ്ററില്‍ ആണെങ്കിലും വ്യത്യസ്തമായ ഒരു ഈണം. അതിനൊത്ത് ആ നിമിഷംതന്നെ ഷിബുവിന്റെ ചുണ്ടില്‍ വരികളും വന്നുപിറന്നു എന്നതാണ് അദ്ഭുതം. യവനകഥയില്‍നിന്ന് വന്ന ഇടയകന്യകേ... അടുത്ത ദിവസംതന്നെ ചെന്നൈ മീഡിയ ആര്‍ട്ടിസ്റ്റ്‌സ് സ്റ്റുഡിയോയില്‍വെച്ച് വിഖ്യാത സൗണ്ട് എഞ്ചിനീയര്‍ ശ്രീധര്‍ പാട്ടുകള്‍ ആലേഖനം ചെയ്യുന്നു. അന്ന പുറത്തുവന്നില്ലെങ്കിലും ആ പടത്തിന്റെ ഓഡിയോ കാസറ്റുകള്‍ അഞ്ചു ലക്ഷമാണ് വിറ്റഴിഞ്ഞതെന്നോര്‍ക്കുന്നു ഷിബു.
ഇനി സംഗീതസംവിധായകന്‍ ബോംബെ എസ്. കമാലിന്റെ കഥ കേള്‍ക്കുക. സിനിമ ആഹ്ലാദത്തെക്കാള്‍ വേദനകളാണ് തനിക്കു നല്കിയതെന്നു പറയും അദ്ദേഹം. കമാലിന്റെ മികച്ച സൃഷ്ടികള്‍ പലതും ഇറങ്ങാത്ത പടങ്ങളുടെ ഭാഗമായിരുന്നു. യേശുദാസ് പാടിയ പാടാം ഞാന്‍ പാടാം ഒരു സാന്ത്വനം എന്ന ഹൃദയസ്പര്‍ശിയായ ഗാനം ഉള്‍പ്പെട്ട അടുക്കള എന്ന സിനിമ (1986) ഫസ്റ്റ് പ്രിന്റ് ആയിട്ടുപോലും തിയേറ്ററുകളില്‍ എത്തിയില്ല എന്നതാണ് ഏറ്റവും വലിയ ദുഃഖം. കാരണം, സാമ്പത്തികപ്രതിസന്ധിതന്നെ. 'സംവിധായകന്‍ രവി ആലുംമൂടന്റെ ഭാര്യ കൃഷ്ണയാണ് പാട്ടുകള്‍ എഴുതിയത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട വരികളാണ്. ചെയ്ത ജോലിക്ക് പ്രതിഫലം കിട്ടിയില്ലെങ്കിലും ആ പാട്ടുകള്‍ - പ്രത്യേകിച്ച് ദാസിന്റെ പാട്ട് - ജനങ്ങള്‍ സ്വീകരിച്ചു എന്നതില്‍ സന്തോഷമുണ്ട്.' വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും സംഗീതലോകത്ത് സജീവമായ കമാല്‍ പറഞ്ഞു.
ഒരര്‍ഥത്തില്‍ ആ സ്വീകരണം തന്നെയല്ലേ ഗാനശില്പിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ പ്രതിഫലവും?
Michael Jacob Forum Owner
Location : Kochi
Subject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Fri Sep 19, 2014 9:48 am
Ammu
parutty Forum Boss
Subject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Fri Sep 19, 2014 10:52 am