ശുഷ്‌കിക്കുന്ന ഗാനശാഖ ടി.പി. ശാസ്‌തമംഗലം
ആദ്യകാലത്തിറങ്ങിയ ചില പാട്ടുകള്‍ കേട്ടാല്‍ ഇന്നു നാം ചിരിക്കും. രചനാഗുണം അല്‌പംപോലുമില്ലാത്ത, ഈണത്തിനുവേണ്ടി അര്‍ത്ഥം ബലികഴിച്ച അവ നമ്മുടെ ഗാനചരിത്രത്തിനുതന്നെ അപമാനമാണ്. ചിലതു മാത്രം ഓര്‍മ്മിപ്പിക്കാം.
''ഷോക്ക് ഷോക്ക്
ഷോക്കിതമതി സുഖ-
ജീവിതമോ മമ
ജീവിതമോ മമ
ഭാഗ്യമിതേ ഹേ'' എന്ന് ആദ്യചിത്രമായ 'ബാലനു' വേണ്ടി എഴുതിയത് നാടകകൃത്തും നടനുമായ മുതുകുളം രാഘവന്‍പിള്ളയാണ്. നേരത്തെ കേട്ട ഏതോ ഈണത്തിന്റെ ചുവടുപിടിച്ച്- അത് കാപ്പിരാഗത്തിലായതിനാല്‍ ഇതും - അങ്ങനെ ചിട്ടപ്പെടുത്തിയത് കെ.കെ. അരൂരും ഇബ്രാഹിമും ചേര്‍ന്നാണ്.
''ഹന്ത ഹന്ത രോമം പോലും
വെന്തതില്ലെ - ബഹുവിശേഷം
എന്തു ചൊല്ലാം നിന്‍ മഹത്വം ആഹാ ഹാ'' എന്ന പാട്ടാകട്ടെ 'പ്രഹ്‌ളാദ'യ്‌ക്കു വേണ്ടി വിദ്വാന്‍ വി.എസ്. പാര്‍ത്ഥസാരഥി അയ്യങ്കാര്‍ ചെഞ്ചുരുട്ടി രാഗത്തില്‍ (യഥാര്‍ത്ഥ ഗാനം ആ രാഗത്തിലായിരുന്നിരിക്കണം.) 'ഒരുക്കിക്കൊടുത്ത' ഈണത്തില്‍ കിളിമാനൂര്‍ മാധവവാര്യര്‍ എഴുതിയതാണ്.
''ഉള്ളം തുള്ളി വിളയാടിയിതു നാളില്‍ കിം
മുല്ലേ മുല്ലേ വാടീ ചൊല്‍ക നീയേ ഹാ
മുല്ലേ മുല്ലേ വാടീ ചൊല്‍ക നീ
മേ തഴുകുക കോമളമെയ്
മേയുള്ളം തുള്ളി വന്നിതെന്തു ചൊല്‍ഹേ''
പി.എസ്. ദിവാകറിന്റെ സംഗീതത്തില്‍ പി. കുഞ്ഞുകൃഷ്‌ണമേനോന്‍ കുറിച്ച ഈ വരികള്‍ 'വനമാല' എന്ന ചിത്രത്തിലാണ് കേട്ടത്. ഇങ്ങനെ എത്രയോ 'ചാപിള്ളകള്‍' ഗാനരംഗത്ത് പിറന്നുവീണു. തുടക്കകാലത്തെ ബാലാരിഷ്‌ടത എന്നുപറഞ്ഞ് നമുക്ക് അവയെ മാറ്റിനിര്‍ത്താം. ഈ ശൂന്യതയില്‍നിന്നാണ് പി. ഭാസ്‌കരനും ഒ.എന്‍.വി.യും വയലാര്‍ രാമവര്‍മ്മയും കെ. രാഘവനും വി. ദക്ഷിണാമൂര്‍ത്തിയും ജി. ദേവരാജനും എം.എസ്. ബാബുരാജും മറ്റും ലക്ഷണമൊത്ത, ഇന്നും നാം നെഞ്ചേറ്റി ലാളിക്കുന്ന ഗാനങ്ങള്‍ സൃഷ്‌ടിച്ചത്.
കാലം എത്ര മാറി. ചലച്ചിത്ര മേഖലയില്‍ മാറ്റത്തിന്റെ കാറ്റുവീശി. സാങ്കേതികമായും കലാപരമായും ചലച്ചിത്രരംഗം വളര്‍ന്നു. എന്നാല്‍ ഗാനശാഖ മാത്രം അനുദിനം ശുഷ്‌കിച്ചുകൊണ്ടേയിരിക്കുന്നു. വേണ്ടതിലധികം പ്രചാരം ഇന്ന് ഗാനവിഭാഗം കൈകാര്യം ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നുണ്ട്. പക്ഷേ പാട്ടുകള്‍ മാത്രം നന്നാവുന്നില്ല. കഷ്‌ടിച്ച് ഒരാഴ്‌ചപോലും ആയുസ് തികയ്‌ക്കുന്നുമില്ല.
ഇപ്പറഞ്ഞതിന് അപവാദമല്ല ഈയിടെ ഇറങ്ങിയ 'റിംഗ് മാസ്‌റ്റര്‍' എന്ന ചിത്രത്തിലെ ഗാനങ്ങള്‍. ശ്വാനന്മാര്‍ക്കു പ്രാധാന്യമുള്ള ചിത്രത്തില്‍ അവരെക്കുറിച്ചുള്ളവയാണ് പാട്ടുകളെല്ലാം. ബി.കെ. ഹരിനാരായണന്‍, നാദിര്‍ഷാ എന്നിവരാണ് ഗാനരചയിതാക്കള്‍. ഗോപിസുന്ദറാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. നജിം അര്‍ഷാദ്, ശങ്കര്‍ മഹാദേവന്‍, വിജയ് യേശുദാസ്, ജാസി ഗിഫ്‌റ്റ്, നാദിര്‍ഷാ, ഗോപിസുന്ദര്‍, സായനോര ഫിലിപ്പ് എന്നിവര്‍ പാട്ടുകള്‍ക്ക് ശബ്‌ദം പകര്‍ന്നിരിക്കുന്നു.
ഒരുകാലത്ത് മോശപ്പെട്ട വരികള്‍ കുറിക്കേണ്ടിവന്നത് അതിനു നിയോഗിതരായവരുടെ ഗതികേടുകൊണ്ടാണ്. മൗലികസംഗീതം അന്യമായിരുന്ന അക്കാലത്ത് അപഹരണങ്ങള്‍ക്കും അനുകരണങ്ങള്‍ക്കും നന്നേ കീഴ്‌പ്പെടേണ്ടിവന്നു സംഗീതസംവിധായകര്‍ക്ക്. ആ സംഗീതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങിനിന്നു ഗാനരചന നിര്‍വഹിച്ചപ്പോള്‍ 'ഷോക്ക് ഷോക്ക്' എന്നും 'ഹന്തരോമം' എന്നും 'കിം മുല്ലേ' എന്നും മറ്റും ഗാനങ്ങളില്‍ ലജ്‌ജയെന്യേ ഇറക്കുമതി ചെയ്യേണ്ടിവന്നു അവര്‍ക്ക്. എന്നാല്‍ ഗാനരചനയുടെയും സംഗീതത്തിന്റെയും ഗ്രാഫ് വളരെ ഉയരെ എത്തിയതിനു ശേഷം കടന്നുവന്നവരാണ് ഈ ചിത്രത്തിനുവേണ്ടി ഗാനവിഭാഗം കൈകാര്യം ചെയ്‌തത്. പട്ടിയെക്കുറിച്ചായാലും അവര്‍ക്ക് നന്നായി എഴുതാനും ചിട്ടപ്പെടുത്താനും കഴിയണം. ദൗര്‍ഭാഗ്യവശാല്‍ ഈ ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് അതു സാധിക്കാതെ പോയി.
''ഡയാനാ ഡയാനാ ഡയാനാ
ഡയാനാ ഡയാനാ ഡയാനാ
ആക്‌ട് ചെയ്‌താല്‍ കരീനാ
നോക്കിലോ നീ തമന്നാ
പാട്ടിലോ നീ മഡോണാ
പ്രിന്‍സില്‍ ഡയാനാ
ശുനകകുമാരീ ശുനകകുമാരീ
ശ്വാനസുരാംഗീ അനുപമറാണീ
ഇനി മാലോകരെ നായാക്കണ നാടിന്‍ മനങ്ങളില്‍
സ്വയം ആളായൊരു നായാണിവളാണേ മനോഹരി
ഡയാനാ ഡയാനാ ഡയാനാ
ഈ ലോകം നിന്‍ കൈയില്‍ ബനാനാ
ഡയാനാ ഡയാനാ ഡയാനാ''
ഇത്തരം സന്ദര്‍ഭത്തില്‍ പലരും നര്‍മ്മത്തെ കൂട്ടുപിടിക്കും. രചയിതാവായ ബി.കെ. ഹരിനാരായണനോ, സംഗീതമേകിയ ഗോപിസുന്ദറിനോ അങ്ങനെയൊരു ചിന്തയേയില്ല. നായികയെ സംബന്ധിക്കുന്ന പാട്ടിന്റെ മട്ടില്‍ ഇത് ഉണ്ടാക്കിയിരിക്കുന്നു. ആലാപനത്തിന് ദേശീയ പുരസ്‌കാരം നേടിയ ശങ്കര്‍ മഹാദേവന്‍തന്നെ ഈ പാട്ട് പാടണം എന്നു തീരുമാനിച്ചതുപോലും അതിന്റെ ഭാഗമണ്. ഫലമോ? പാട്ട് എല്ലാവിധത്തിലും മോശമായി. ആടിനെ പട്ടിയാക്കുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇപ്പോള്‍ മനസിലായി.
ഈ വരികളെഴുതാന്‍ ബി.കെ. ഹരിനാരായണന്‍ തന്നെ വേണമെന്നില്ല. ആര്‍ക്കുമെഴുതാം. ആദ്യകാലത്ത് ചെയ്‌തതുപോലെ ഹിന്ദിയില്‍നിന്നോ, തമിഴില്‍നിന്നോ അടിച്ചുമാറ്റിയാല്‍ ഒരു ട്യൂണുമായി. (ഇന്നു ചെയ്യുന്നതും ഏറെക്കുറെ അതുതന്നെയാണല്ലോ.) അതിനനുസരിച്ച് പ്ര?ഡക്‌്ഷന്‍ യൂണിറ്റിലെ ആരെക്കൊണ്ടെങ്കിലും പദപൂരണം നടത്തിയിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ നന്നാകുമായിരുന്നു. ഹരിനാരായണന്റെ പാട്ടുമായി താരതമ്യം ചെയ്‌താല്‍ മുതുകുളം രാഘവന്‍പിള്ള, കിളിമാനൂര്‍ മാധവവാര്യര്‍, പി. കുഞ്ഞുകൃഷ്‌ണമേനോന്‍ എന്നിവരുടെ വരികള്‍ എത്ര ഭേദം!
'പാലൂട്ടും കൈയില്‍തന്നെ കടിക്കല്ലേ കള്ളിയേ
തോളേറി ചെവി തിന്നാന്‍ തുടങ്ങല്ലേ സഖിയേ
തേരാടും സമയം നാലാളു പൊതിയെ
കാണാതെ നടിക്കും ജാട വേണ്ട
നീ വന്ന വഴികള്‍ വേഗത്തില്‍ മറക്കാന്‍
നായല്ലേ നീ നാടിന്‍ ആരോമല്‍പ്പൂമുത്തല്ലേ നീ''
കാശിനു കൊള്ളാത്ത ഈ വരികള്‍ എന്തിന് ഉദ്ധരിച്ചു എന്നായിരിക്കും മാന്യവായനക്കാര്‍ ചിന്തിക്കുന്നത്. വരികളുടെ തനിനിറം നിങ്ങളറിയണം. ഇത്തരം ചിലതെല്ലാം പടച്ചുവിടുന്നവരാണ് ഇന്ന് കവിസ്‌ഥാനീയരായി ചലച്ചിത്രരംഗത്ത് വിലസുന്നത്. ഇവര്‍ക്ക് പ്രോത്സാഹനമേകാന്‍ ചിലര്‍ കച്ചകെട്ടിയിരിപ്പുണ്ട്. അമാന്യമായ ഭാഷ പ്രയോഗിച്ചാല്‍പോലും അവര്‍ അതിനെ ന്യായീകരിക്കും. സത്യത്തില്‍ ഇത്തരം വരികള്‍ക്കുകൂടി കത്രികപ്രയോഗം വേണ്ടതാണ്.
ഗാനനിരൂപണം ഞാനെഴുതിത്തുടങ്ങുന്ന കാലത്ത് (1978-ല്‍) ചില വാക്കുകള്‍, ചില പ്രയോഗങ്ങള്‍ എന്നിവ മാത്രമേ പിഴച്ചിരുന്നുള്ളൂ. പിന്നീട് ഗാനത്തിന് ആത്മാവുതന്നെ നഷ്‌ടപ്പെട്ടു. ഇന്ന് അതിന്റെ അസ്‌ഥികൂടം പോലുമില്ലാത്ത സ്‌ഥിതിയാണ്. ബി.കെ. ഹരിനാരായണനെപ്പോലെയുള്ളവര്‍ അതിനു വഹിച്ച പങ്ക് അത്ര ചെറുതല്ല. എന്റെ ഈശ്വരാ, ഈ പാപമെല്ലാം ഇവര്‍ എവിടെക്കൊണ്ടു കഴുകിക്കളയും?
*ഗായകനു പറ്റിയ അമളി
പാവം നജിം അര്‍ഷാദ്. ആ കൊച്ചനുജനോട് എനിക്ക് സഹതാപം തോന്നുന്നു. വളര്‍ന്നുവരുന്ന യുവഗായകനാണ് അദ്ദേഹം. ഇത്തവണ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം (മികച്ച ഗായകനുള്ളത്) അദ്ദേഹത്തിനു ലഭിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. അത് മറ്റൊരാള്‍ക്കു പോയി. ഇനി അടുത്തവര്‍ഷം കിട്ടുമെന്ന് കരുതാം. അങ്ങനെ ലഭിക്കണമെങ്കില്‍ പാട്ടുകളുടെ ആലാപനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. വരുന്ന ഏതു ചവറു പാട്ടും കയറി പാടരുത്. ആലാപനത്തിനു മുമ്പ് ഒരു സ്വയം വിലയിരുത്തല്‍ ഗാനത്തെക്കുറിച്ച് ആവശ്യമാണ്. അങ്ങനെയായിരുന്നുവെങ്കില്‍ 'റിംഗ് മാസ്‌റ്ററി'ലെ ഈ ഗാനം നജീം അര്‍ഷാദ് ഉപേക്ഷിക്കുമായിരുന്നു. (ഗാനശില്‌പികള്‍ കഴിഞ്ഞ ഗാനത്തിന്റേതുതന്നെ. ശില്‌പികള്‍ എന്നു വിശേഷിപ്പിച്ചത് എന്റെ വിവരക്കേട്. കുത്സിതഗാനങ്ങള്‍ കേള്‍പ്പിക്കുന്നവരെ അങ്ങനെ പറയുന്നതെങ്ങനെ?)
''ആരോ ആരോ
ചാരേ ആരോ
ആരും കാണാന്‍
മെയ്യിനു കൂട്ടായി
സ്വനമേ സഖിയോ സഹയാത്രികയോ
നിഴലോ നിധിയോ കനവിന്‍ തിരിയോ
മനസ്സിന്‍ മൊഴിപോല്‍ ചെറുവാലാട്ടി
വരുവാലായ് നീ കണ്ണേ നീയെന്‍ ഉയിരായ്
ആരോ ആരോ
ചാരേ ചാരേ''
ഈ വരികള്‍ പാടാന്‍ വേണ്ടി പഠിച്ചപ്പോള്‍ ഗായകന് തോന്നിയ വികാരമെന്തെന്ന് അറിഞ്ഞാല്‍ കൊള്ളാം. മുമ്പ് യേശുദാസിനോ, ജയചന്ദ്രനോ ആലാപനത്തിന്റെ കാര്യത്തില്‍ ഒരു തിരഞ്ഞെടുപ്പ് ആവശ്യമായി വന്നില്ല. കാരണം അവരെ പാടാന്‍ ക്ഷണിക്കുന്നത് ജി. ദേവരാജന്‍, വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, എം.എസ്. ബാബുരാജ് തുടങ്ങിയവരാണ്. അവരുടെ സംഗീതം ഒരിക്കലും മോശമാവുകയില്ല. വരികള്‍ എഴുതിയിരുന്നതോ? വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി. മുതലായവര്‍. ഗാനസാഹിത്യവും ശരാശരിക്കു താഴെയാവുകയില്ലെന്ന് ഉറപ്പ്. അതുകൊണ്ട് അവര്‍ ധൈര്യമായി ഏതു പാട്ടും പാടി.
ഇവിടെ നജിം അര്‍ഷാദിനെയാകട്ടെ, ശങ്കര്‍ മഹാദേവനെയാകട്ടെ സംഗീതസംവിധായകനും ഗാനരചയിതാവും സംവിധായകനും മറ്റും ചേര്‍ന്ന് കുഴിയില്‍ ചാടിച്ചിരിക്കുകയാണ്.
പട്ടി മിണ്ടാപ്രാണിയല്ലേ, അതിനെക്കുറിച്ച് പാടിയതിലെന്താണ് തെറ്റ് എന്നൊക്കെ ചിലര്‍ ചോദിച്ചെന്നു വരും. സമ്മതിച്ചു. ഒരു തെറ്റുമില്ല. പട്ടിയെക്കുറിച്ചുള്ള പാട്ട് പാടിയതിലല്ല ഞാന്‍ കുറ്റപ്പെടുത്തുന്നത്. നിലവാരമില്ലാത്ത വരികളും സംഗീതവും പാടേണ്ടി വന്നതിലാണ്. അതൊഴിവാക്കാമായിരുന്നു എന്നുതന്നെയാണ് എന്റെ പക്ഷം.
''നിന്റെയുള്ളം സ്‌നേഹമല്ലേ
നിന്നുടലോ നന്ദിയല്ലേ
കണ്ണുരണ്ടും കാവലല്ലേ
മണ്ണിതില്‍ നീ നന്മയല്ലേ...'' ഇങ്ങനെയൊക്കെ ചില വരികളുണ്ട് ഈ ഗാനത്തില്‍. ശ്വാനന്റെ ഉടല്‍ നന്ദിയാണെന്ന ബി.കെ. ഹരിനാരായണന്റെ കണ്ടുപിടിത്തം കൊള്ളാം. ഗോപിസുന്ദര്‍ ഇട്ടുകൊടുത്ത ഈണത്തിനനുസരിച്ച് വെറുതെ കുറെ വരികള്‍ എഴുതിയിരിക്കുന്നു; അത്രമാത്രം.
നാദിര്‍ഷാ മിമിക്രി കലാകാരനും പാരഡി ഗാനരചയിതാവുമാണ്. എല്ലാത്തിലുമുപരി നന്നായി അദ്ദേഹം പാടുകയും ചെയ്യും. ഇതിനു മുമ്പും ചില ഹാസ്യഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഈ ചിത്രത്തിലുമുണ്ട് അത്തരത്തിലൊന്ന്. 'മീശമാധവനി'ലെ 'ചിങ്ങമാസം വന്നുചേര്‍ന്നാല്‍...' എന്ന പാട്ടിന്റെ പാരഡിയായാണ് 'റിംഗ് മാസ്‌റ്ററി'ലെ ഗാനത്തിന്റെ തുടക്കം. നായയെ സംബന്ധിക്കുന്ന പഴഞ്ചൊല്ലുകള്‍ ഏതാണ്ടു മുഴുവനും ഗാനത്തില്‍ കടന്നുവന്നിട്ടുണ്ട്.
''കന്നിമാസം വന്നുചേര്‍ന്നാല്‍
നിന്നെ ഞാനെന്‍ സ്വന്തമാക്കും...'' എന്ന് ആരംഭിക്കുന്ന ഗാനം.
''ഒരുദിവസം ഏതു നായ്‌ക്കും ടൈമു വരും
അതു പുതുക്കന്‍ പഴഞ്ചൊല്ല്
കുഴലിലിട്ടാല്‍ വാലുതാനേ നിവര്‍ന്നുവരും
അതു മുടന്തന്‍ ന്യായം പുല്ല്
പാലൂട്ടും ഉടമയെ കണ്ടാല്‍ വാലാട്ടും
എന്നും നന്ദി ചൊല്ലി വണങ്ങും....''
എന്നിങ്ങനെയുള്ള വരികളിലൂടെ കടന്നുപോകുന്നു. ബി.കെ. ഹരിനാരായണന്റെ രണ്ടു പാട്ടുകളുമായി തട്ടിച്ചുനോക്കിയാല്‍ ഈ ഗാനം രസമരുളുന്നുണ്ട്. ഔചിത്യബോധം മാറ്റിവച്ചുവേണം ഇത്തരം പാട്ടുകളെ സമീപിക്കാന്‍. ഉള്ളതു പറയട്ടെ, മൂന്നു പാട്ടും നാദിര്‍ഷാ എഴുതിയാല്‍ മതിയായിരുന്നു. എങ്കില്‍ കുറഞ്ഞപക്ഷം അവയില്‍ നര്‍മ്മമെങ്കിലും തുളുമ്പുമായിരുന്നു.