യഥാര്‍ത്ഥ കലാഘാതകര്‍ ടി.പി. ശാസ്‌തമംഗലം
ഈ വര്‍ഷം ജൂണ്‍ 30 വരെ 82 മലയാള ചിത്രങ്ങളാണ് ഔദ്യോഗിക കണക്കനുസരിച്ച് പുറത്തുവന്നത്. അവയിലെല്ലാം കൂടി ഇരുന്നൂറിനും ഇരുന്നൂറ്റമ്പതിനും ഇടയ്‌ക്ക് ഗാനങ്ങള്‍ നാം കേട്ടു എന്നാണ് ഒരു ഏകദേശ കണക്ക്. അക്കൂട്ടത്തില്‍ എത്ര പാട്ടുകളുണ്ട് ഓര്‍ത്തുവയ്‌ക്കാനും വീണ്ടും മൂളാനും എന്നാലോചിക്കുമ്പോഴാണ് സത്യത്തില്‍ നാം ഹതാശരാവുന്നത്.
ധാരാളം പാട്ടെഴുത്തുകാരും സംഗീതസംവിധായകരും ഗായകരും കടന്നുവന്നു. പുതുമുഖങ്ങള്‍ക്ക് മുമ്പൊന്നുമില്ലാത്തവിധം അവസരങ്ങളും ലഭിച്ചു. പക്ഷേ പഴയവര്‍ക്കാകട്ടെ പുതിയവര്‍ക്കാകട്ടെ ബഹുഭൂരിപക്ഷം പേര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. ഗാനങ്ങളുടെ ഗ്രാഫ് അനുദിനം താഴ്‌ന്നുകൊണ്ടേയിരിക്കുന്നു.
'മൈ ലൈഫ് പാര്‍ട്ട്‌ണര്‍' എന്ന പേരില്‍ ഒരു ചിത്രം വന്നത് എത്രപേര്‍ അറിഞ്ഞിട്ടുണ്ടാവും? അതിലുമുണ്ട് രണ്ടു ഗാനങ്ങള്‍. 2012-ല്‍ പ്രദര്‍ശനത്തിനെത്തിയ 'എം.എല്‍.എ. മണി പത്താംക്ലാസും ഗുസ്‌തിയും' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രാജേഷാണ് ഈ പുതിയ ചിത്രത്തിന്റെയും ഗാനരചയിതാവ്. ഓര്‍മ്മ പുതുക്കാന്‍ വേണ്ടി രാജേഷിന്റെ ആദ്യഗാനത്തിന്റെ പല്ലവി ഇവിടെ കുറിക്കാം.
''ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ
ഇന്നേരമായിട്ടും കാണാത്തതെന്തേ
അന്തി പുലര്‍ന്നു പുലര്‍കാലമായി
പൂവിലെത്തേനിനെത്തേടി വണ്ടെത്തി'' (സംഗീതവും ആലാപനവും കലാഭവന്‍മണി.) പുതിയ ചിത്രത്തിന്റെ സംഗീതസംവിധായകന്‍ സൂര്യനാരായണന്‍ ആണ്. ചെങ്ങന്നൂര്‍ സ്വദേശിയായ ഗിരീഷാണ് സൂര്യനാരായണന്‍ എന്ന പേരില്‍ സംഗീതസംവിധായകനായി മാറിയത്. പെരുമാള്‍, ഹാപ്പി ദര്‍ബാര്‍ എന്നീ മലയാളചിത്രങ്ങള്‍ക്കു വേണ്ടിയും ശ്വേത എന്ന തമിഴ് ചിത്രത്തിനു വേണ്ടിയും ചീര്‍പത്ര, ഭക്‌തപ്രഹ്‌ളാദ തുടങ്ങിയ തെലുങ്ക് ചിത്രങ്ങള്‍ക്കു വേണ്ടിയും സംഗീതമൊരുക്കിയത് അദ്ദേഹമാണ്.
ടൈംസിന്റെ കൃഷ്‌ണാ ദ എറ്റേണല്‍, എച്ച്.എം.വി.യുടെ മോക്ഷ തുടങ്ങിയ സംഗീത ആല്‍ബങ്ങള്‍ക്കു വേണ്ടിയും അദ്ദേഹം സംഗീതമൊരുക്കി. പ്രമുഖ ഗുരുക്കന്മാരില്‍നിന്ന് ശിക്ഷണവും നേടി. പക്ഷേ അതിന്റെ ഗുണമൊന്നും 'മൈ ലൈഫ് പാര്‍ട്‌ണര്‍' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കു ലഭിച്ചില്ല.
ഴകാര പ്രേമം
ഈ ചിത്രത്തിലെ ആദ്യത്തെ ഗാനം സൂര്യനാരായണനും ഗായത്രിയും ചേര്‍ന്ന് പാടിയതാണ്.
''മിഴികളില്‍ മഴയെഴുതുമീ പ്രണയമോ
മൊഴികളില്‍ ഇതള്‍ വിരിയുമീ നിമിഷമോ
മഴവില്ലുപോല്‍ അഴകോലുമാ നിറമേഴുമീ
നീയാണെന്‍ പ്രണയം''
ഗാനരചയിതാവായ രാജേഷിന് മലയാള അക്ഷരമാലയിലെ ഏതാണ്ട് അവസാന അക്ഷരമായ 'ഴ'യോട് പ്രത്യേകിച്ചൊരു മമത. അതിന്റെ കാരണം വ്യക്‌തമല്ല. മിഴി, മഴ, എഴുതുക, മൊഴി, മഴവില്ല്, അഴക്, ഏഴ് എന്നിങ്ങനെ ഏഴു വാക്കുകളേ കിണഞ്ഞു ശ്രമിച്ചിട്ടും അദ്ദേഹത്തിന് പല്ലവിയില്‍ പ്രതിഷ്‌ഠിക്കാന്‍ കഴിഞ്ഞുള്ളൂ. ശബ്‌ദതാരാവലിയോ, മറ്റ് മലയാള നിഘണ്ടുവോ അദ്ദേഹത്തിന്റെ പക്കലില്ലായിരുന്നുവെന്നു തോന്നുന്നു. ഉണ്ടായിരുന്നെങ്കില്‍ സര്‍വ്വപ്രയോഗങ്ങളും 'ഴമയ'മാക്കിയേനെ.
മകാരം മാത്യു എന്നൊരാളെ എനിക്കറിയാം. അദ്ദേഹം എന്തും മകാരത്തിലേ മൊഴിയൂ. അതുപോലെ ഴകാരം രാജേഷ് ആകാനാണോ ഈ പാട്ടെഴുത്തുകാരന്റെ ശ്രമം?
ഈ നാലുവരികള്‍ എഴുതിക്കഴിഞ്ഞതിനു ശേഷം അര്‍ത്ഥം അദ്ദേഹം ചിന്തിച്ചോ എന്നു വ്യക്‌തമല്ല. മിഴികളില്‍ മഴയെഴുതുന്നതാണത്രെ പ്രണയം.
പല്ലവിയുടെ ഒടുവില്‍ പറയുന്നു 'നീയാണെന്‍ പ്രണയം' എന്ന്. പ്രണയഗാനങ്ങള്‍ ചലച്ചിത്രങ്ങളില്‍നിന്ന് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എന്റെ വിനീതമായ പക്ഷം. അല്ലെങ്കില്‍ ഇപ്രകാരം കാടുകയറി എന്തു വങ്കത്തവും പ്രണയത്തിന്റെ പേരില്‍ എഴുന്നള്ളിക്കും. പ്രണയമെന്ന വികാരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതു സഹിക്കാവുന്നതിനും അപ്പുറമാണ്. വെറുതെ നാലുവരികള്‍ എഴുതിയെന്നല്ലാതെ പ്രത്യേകിച്ച് ഒരര്‍ത്ഥവും ഇവ ഉളവാക്കുന്നില്ല.
'വണ്മുകില്‍ച്ചേലുമായ് വാണു നീ
ദൂരെ പൊന്‍നിറം ചൂടി വാ സന്ധ്യയില്‍
കാതരേ നിന്‍ കൊഞ്ചലില്‍ കാട്ടുമൈന മൂളിയോ
രാഗമായ് നാദമായ് നീ വരൂ''
ഞാന്‍ അത്ഭുതപ്പെട്ടു പോവുകയാണ്. ഇത്രയും മോശമായ വരികള്‍ ഒരാള്‍ക്ക് എങ്ങനെ എഴുതാന്‍ മനസ്സ് വരുന്നു? അറിഞ്ഞുകൂടാത്ത പണിക്ക് പോകുമ്പോള്‍ ആരും ഒന്നാലോചിക്കണം. വെണ്‍മുകിലിന്റെ ചേലുമായി വാഴുന്ന നായികയെ പൊന്‍നിറം ചൂടി സന്ധ്യക്ക് ദൂരെ വരാനാണ് നായകന്റെ ക്ഷണം. ഏതു നായകനും തന്റെ അരികിലെത്താനേ നായികയോട് ആവശ്യപ്പെടുകയുള്ളൂ. കഷ്‌ടം! എന്തെഴുതണമെന്ന് അറിഞ്ഞുകൂടെങ്കില്‍ എന്താ ചെയ്യുക? പാവം നായിക. അവളുടെ ഗതികേടോര്‍ത്ത് നമുക്ക് സഹതപിക്കാം.
ഭയമുള്ളവള്‍, പാരവശ്യമുള്ളവള്‍, ചഞ്ചലയായവള്‍ എന്നൊക്കെയാണ് കാതര എന്ന പദത്തിന് അര്‍ത്ഥകല്‌പനകള്‍. അത് സ്‌ത്രീലിംഗപദമാണെന്നു വ്യക്‌തം. ഇവിടെ നായികയാണ് 'കാതരേ നിന്‍ കൊഞ്ചലില്‍...' എന്ന ഗാനഭാഗം പാടുന്നത്. അപ്പോള്‍ നായകനെ ഉദ്ദേശിച്ചാണ് കാതരേ എന്ന സംബോധന എന്നുവരുന്നു. കാതരന്‍ എന്നാണ് പുല്ലിംഗത്തില്‍ പ്രയോഗം. ആണിനെ പെണ്ണാക്കുന്ന പ്രക്രിയ വൈദ്യരംഗത്തു മാത്രമല്ല ഗാനരചനാരംഗത്തുമുണ്ടെന്ന് തെളിയിക്കുകയാണ് രാജേഷ്.
''ചില്ലിളം കാറ്റിലും മോഹമായ്
ആരും ചെല്ലിടും പാട്ടിലോ ലാസ്യമായ്
നോക്കിലും നിന്‍ വാക്കിലും സ്വപ്‌നമായ് നീ എന്നിലോ
സിരകളില്‍ പ്രണയമായ് നീ വരൂ''
എന്താണീ ചില്ലിളം കാറ്റ്? ഇളങ്കാറ്റിനെപ്പറ്റി നമുക്കറിയാം. ചില്ല് സ്‌ഫടികമാണ്. അതും ഇളങ്കാറ്റും തമ്മില്‍ എങ്ങനെ ചേരും? മോരും മുതിരയും പോലെ നില്‍ക്കുന്ന പദങ്ങള്‍ ചേര്‍ത്തുവച്ച് ഇതാ തന്റെ ഉദാത്തഗാനം എന്ന് ഉദ്‌ഘോഷിക്കുകയാണല്ലോ ഓരോ ഗാനരചയിതാവും. പദങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരാള്‍ തൂലികയേന്തുന്നതിന്റെ അനൗചിത്യം അദ്ദേഹമോ മനസിലാക്കിയില്ല, ചിത്രത്തിന്റെ സംവിധായകനെങ്കിലും അറിയേണ്ടതല്ലെ? സാഹിത്യം തെല്ലും വശമില്ലാത്ത, സാങ്കേതികവശം മാത്രം അറിയാവുന്ന സംവിധായകരില്‍നിന്ന് അങ്ങനെയൊരു നടപടി പ്രതീക്ഷിക്കാനാവാത്ത കാലമാണിത്. സര്‍വതും സഹിക്കുകതന്നെ.
രചനാവൈകല്യം
അരവിന്ദ് വേണുഗോപാല്‍ പാടിയതാണ് അടുത്ത ഗാനം. കഴിഞ്ഞ ഗാനത്തെ സംബന്ധിച്ചിടത്തോളം ആലാപനം ഭേദമാണ്. രചന പൂര്‍ണ്ണമായും സംഗീതം ഭാഗികമായുമാണ് പരാജയപ്പെട്ടത്. ഈ ഗാനത്തിന്റെ ആലാപനവും പരാജയപ്പെട്ടത്തിന്റെ കൂട്ടത്തില്‍ പെടും. ആലാപനത്തിന് തെല്ലും 'പ്ര?ഫഷണല്‍ ടച്ച്' ഇല്ല.
''നീ അകലെയാണോ നീ അരികിലാണോ
നീലക്കടല്‍പ്പോലെയോ ശാന്തമായ്
നീയെന്‍ നിലാപ്പൊയ്‌കയില്‍ താരമായ്
കൂടും തേടി നീയും പാടി രാവിന്റെ വാനമ്പാടി
എന്നും പ്രിയമെന്നില്‍ നീ ചേരുമോ
നീ അരികിലാണോ നീ അലകളാണോ...''
യഥാര്‍ത്ഥ കവി വാക്കുകളെ മെരുക്കിയെടുക്കും. ഇതിന് ഏറ്റവും നല്ല ഉദാഹരണം ചങ്ങമ്പുഴയാണ്. ഗാനരചനാരംഗത്ത് വയലാര്‍ രാമവര്‍മ്മയുടെ പേരു പറയാം. കവി പോയിട്ട് ഭേദപ്പെട്ട ഗാനരചയിതാവു പോലുമല്ലാത്ത രാജേഷ് ഇവിടെ പദങ്ങളെ പിച്ചിച്ചീന്തുന്നു. ഓരോ വാക്കിനും ശരീരമുണ്ട്, ആത്മാവുണ്ട്. അദ്ദേഹം രണ്ടിനെയും മുറിവേല്‍പ്പിക്കുന്നു.
'നീ' എവിടെയാണെന്ന് രചയിതാവിന് നിശ്‌ചയം പോരാ. ആ നിശ്‌ചയമില്ലായ്‌മയ്‌ക്ക് കാവ്യപരിവേഷം നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. പിന്നീടുള്ള വരികളൊന്നും ആദ്യ പാദത്തോട് യോജിക്കുന്നവയല്ല. പല്ലവിക്കൊടുവില്‍ 'നീ അരികിലാണോ നീ അലകളാണോ' എന്ന ചോദ്യങ്ങള്‍ വേറെയും തൊടുക്കുന്നുണ്ട് അദ്ദേഹം. നീ എന്ന ഏകവചനവുമായി അലകള്‍ എന്ന ബഹുവചനത്തെ ബന്ധിപ്പിക്കാന്‍ ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ പോലുമറിയാത്ത ഒരാള്‍ക്കേ സാധിക്കുകയുള്ളൂ. 'നീലക്കടല്‍ പോലെ ശാന്തമായ്' പോലെയുള്ള അബദ്ധങ്ങള്‍ ഗാനത്തില്‍ വേറെയുമുണ്ട്.
''നീയെവിടെ നിന്‍ നിഴലെവിടെ
നിന്നില്‍ കാലം നട്ടുവളര്‍ത്തിയ
നിശ്ശബ്‌ദ മോഹങ്ങളെവിടെ...?'' (ചിത്രം: ചിത്രമേള)
എന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനം രാജേഷ് കേട്ടിട്ടുണ്ടോ? തമ്പിയുടെ ഗാനം കേള്‍ക്കുമ്പോള്‍ 'നീ' എവിടെയാണെന്ന ഉല്‍കണ്‌ഠ നമുക്കുണ്ടാവും. എന്നാല്‍ രാജേഷിന്റെ ഗാനം കേള്‍ക്കുമ്പോള്‍ അത്തരമൊരു വികാരം തോന്നുകയേയില്ല. വരികളുടെ രചനാവൈകല്യം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. രചനയാണോ സംഗീതമാണോ ആലാപനമാണോ കൂടുതല്‍ മോശം എന്ന് പറയാനാകാത്ത വിധം അവ തമ്മില്‍ മത്സരിക്കുകയാണ്.
''ദൂരെ വെയില്‍ വീണ വഴിയെ
സ്‌നേഹം മഴത്തുള്ളിപോലെ
ഞാനും കുളിരണിയുകയായ്
വേഗം മനമുണരുകയായ്
നീയും നിറമണിയുകയായ് തേടുന്നു എന്‍ കനവില്‍
ഒന്നായ് വന്നുചേരൂ എന്നും രാവില്‍ താരമായ്''
എന്റെ പേരമകന്‍ കളിക്കുമ്പോള്‍ ചില സമയത്ത് തനിയെ പാട്ടുപാടുന്നതു കേള്‍ക്കാം. പാടുന്നതിന് അര്‍ത്ഥമൊന്നും കാണുകയില്ല. വായില്‍ വരുന്നത് പാട്ടാക്കി മാറ്റും അവന്‍. ആ നാലരവയസുകാരന്റെ ബാലചാപല്യം രാജേഷിന്റെ വരികളെക്കാള്‍ ഭേദമാണെന്നു ഞാന്‍ പറഞ്ഞാല്‍ എന്റെ പൗത്രനായതുകെണ്ട് പുകഴ്‌ത്തുകയാണെന്ന് ധരിക്കരുത്. യാഥാര്‍ത്ഥ്യം അതായതുകൊണ്ട് രേഖപ്പെടുത്തുകയാണ്.
കഴിഞ്ഞ ഗാനത്തില്‍ മഴ പ്രണയമായെങ്കില്‍ ഈ പാട്ടില്‍ സ്‌നേഹം മഴത്തുള്ളിയായി മാറിയിരിക്കുന്നു. ആധുനിക ഗാനരചയിതാക്കളില്‍ പലരുടെയും ദൗര്‍ബല്യമാണ് മഴ. ഇവര്‍ എത്രകാലത്തോളം മഴ നനയും? പദസ്വാധീനമാണ് ഒരു കവിയുടെ കൈമുതല്‍. കവിയല്ലാത്തതുകൊണ്ടാകാം രാജേഷിന്റെ നിഘണ്ടു തീരെ ചെറുതാണ്. കീശനിഘണ്ടു (പോക്കറ്റ് ഡിക്ഷണറി) എന്നു പറയാം.
''ഉള്ളില്‍ ഉണരുമൊരു മോഹം
തുള്ളും കിനാവിന്റെ കോണില്‍
മേഘമാരി പൊഴിയുകയായ്
മാരിവില്ല് നനയുകയായ്
നീലവാനം വിടരുകയായ്
മനസ്സിലും നീ നിറയുകയായ്
ഈറക്കുഴല്‍ നാദം നമ്മില്‍ ചിന്തും രാഗമായ്''
എന്തെല്ലാം വിവരക്കേടുകളാണ് രചയിതാവ് കൂസലില്ലാതെ വിളമ്പിയിരിക്കുന്നതെന്ന് നോക്കുക. കിനാവ് തുള്ളുന്നു, ആ കിനാവിന്റെ കോണില്‍ ഉള്ളില്‍ ഉണരുന്ന മോഹം കടന്നുകയറുന്നു. ഇതു ശരിക്കും കടന്നുകയറ്റം തന്നെ! സഹൃദയരുടെ ആസ്വാദനനിലവാരത്തിനു മേലുള്ള കടന്നുകയറ്റം. മേഘമാരി പൊഴിയുന്നതിനും മഴവില്ല് നനയുന്നതിനും നീലവാനം വിടരുന്നതിനും മറ്റും പുതുമയൊന്നുമില്ല. പ്രസ്‌താവങ്ങളായി അവ അധഃപതിച്ചു. കഴിഞ്ഞ ഗാനത്തില്‍ കടന്നുവന്ന വാക്കുകളില്‍ ചിലതെങ്കിലും (അതോ പ്രയോഗങ്ങളും) ഇതിലും സ്‌ഥാനംപിടിച്ചിട്ടുണ്ട്. ഉള്ളതുകൊണ്ട് ഓണംപോലെ എന്ന ചൊല്ലില്‍ അഭയം തേടുകയാണോ ഈ ഗാനരചയിതാവ്?
ഈ ചിത്രത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ തയാറാകാത്തത് നമ്മുടെ ഭാഗ്യം. അല്ലെങ്കില്‍ അവകൂടി നമ്മുടെ സമയത്തെയും ആസ്വാദനക്ഷമതയെയും അപഹരിച്ചേനെ. ഈ രണ്ടു പാട്ടുകളും ഒരു തവണ കേട്ടപ്പോള്‍ തന്നെ മുഷിച്ചില്‍ എന്താണെന്ന് ഞാനറിഞ്ഞു. കളങ്കപ്പെട്ട എന്റെ മനസ് ശുദ്ധമാകാന്‍ പി. ഭാസ്‌കരന്റെ 'കരയുന്നോ പുഴ ചിരിക്കുന്നോ' എന്ന ഗാനം നാലഞ്ചുതവണ ഞാന്‍ കേട്ടു.
ചലച്ചിത്രഗാന രചയിതാവ് എന്ന ലേബലില്‍ ആയിരിക്കുമല്ലോ രാജേഷ് അറിയപ്പെടുക. അതിന് അദ്ദേഹത്തിന് എന്ത് അര്‍ഹതയാണുള്ളതെന്ന് വായനക്കാര്‍ വിധിയെഴുതുക. കലാസൃഷ്‌ടി സഹൃദയരെ ആഹ്‌ളാദിപ്പിക്കാനായിരിക്കണം; ദ്രോഹിക്കാനുള്ളവയാകരുത്. ഇക്കാലത്ത് ഗാനസ്രഷ്‌ടാക്കള്‍ നാം ആസ്വാദകരെ എങ്ങനെ അലോസരപ്പെടുത്താം എന്ന് ആലോചിക്കുന്നവരാണ്.
അക്കൂട്ടത്തില്‍ ചില കണ്ണികള്‍ മാത്രമാണ് രാജേഷും സൂര്യനാരായണനും അരവിന്ദ് വേണുഗോപാലും. ഗാനങ്ങള്‍ എത്ര മോശമായാലും വേണ്ടില്ല അവ ഉള്‍പ്പെടുത്തി മാത്രമേ ചിത്രങ്ങള്‍ വെള്ളിത്തിരയിലെത്തിക്കൂ എന്ന് ശഠിക്കുന്ന സംവിധായകരെയാണ് കുറ്റപ്പെടുത്തേണ്ടത്. അവരാണ് ശരിക്കും കലാഘാതകര്‍ എന്ന് പറയാതെവയ്യ.