ചതിക്കാത്ത ചക്ക പാവം മുയലിനെ കൊല്ലാനുള്ള ഒരായുധമാണ് പഴമൊഴിയില്‍ ചക്ക. പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് വിശ്വസിച്ച മലയാളികള്‍ ചക്കയോട് ചിറ്റമ്മനയം കാട്ടി. നനയും വളപ്രയോഗവും വേണ്ടാത്ത, കീടനാശിനി പുരളാത്ത ചക്കയെ തൊടിയില്‍ ചീഞ്ഞളിയാന്‍ വിട്ടു. വല്ലപ്പോഴും കഴിക്കാന്‍ ഒരു ചക്കച്ചുള. അതിലൊതുങ്ങി മലയാളിയുടെ ചക്കപ്രിയം.എന്നാല്‍, ചില മറുനാടന്‍ ചക്കക്കാര്യങ്ങള്‍ കേട്ടുനോക്കൂ. കേരളത്തില്‍നിന്ന് ചക്കാത്തിന് കിട്ടുന്ന ചക്കയ്ക്ക് ഉത്തരേന്ത്യയില്‍ വില 300-400 രൂപ. ഇറച്ചിക്ക് സമാനമായാണ് അവര്‍ ചക്കയെ കാണുന്നത്. പേര് 'ഡമ്മി മീറ്റ്.' തമിഴ്‌നാട്ടിലാകട്ടെ ചക്കയൊന്നിന് വില 25 രൂപ. വിചാരിച്ചാല്‍ ചക്ക നമ്മുടെ സമ്പദ്ഘടനയെ മധുരിപ്പിക്കും. സാമ്പത്തികവശം ഇങ്ങനെ പോകുമ്പോള്‍ ആരോഗ്യവശം വേറെയുണ്ട്. പച്ചച്ചക്ക പുഴുങ്ങിക്കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താം. കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ തടയാം. അതേക്കുറിച്ച് തയ്യാറാക്കിയ പരമ്പര
ചീഞ്ഞളിയുന്നത് 28,000 കോടി രൂപയുടെ മുതല്‍
പഴങ്ങളിലും പച്ചക്കറികളിലും വിഷം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി... കേരളം പരിഹാരംതേടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ആദ്യസ്ഥാനങ്ങളില്‍ വരുന്നവയാണ് ഇവ മൂന്നും. ഇവയ്ക്കിതാ ഒരു ഒറ്റമൂലിചക്ക. അതെ, ഒരുകാലത്ത് പാവങ്ങളുടെ പട്ടിണിമാറ്റിയിരുന്ന ചക്കതന്നെ.
അറിയാമല്ലോ, ഇന്ന് കേരളത്തിലെ വീട്ടുപരിസരങ്ങളിലും പറമ്പുകളിലും ആര്‍ക്കുംവേണ്ടാതെ ചീഞ്ഞളിയുകയാണ് ചക്ക. 28,000 കോടി രൂപയുടെ അസംസ്‌കൃതവസ്തുവാണ് ഇങ്ങനെ കെട്ടുപോകുന്നത്. വിശ്വസിക്കാന്‍ പ്രയാസമുണ്ടാവും. കണക്കുപറഞ്ഞ് ബോധ്യപ്പെടുത്താം. ചക്കയുടെ മഹത്ത്വം നമുക്ക് അറിയില്ലെന്നതാണ് ഈ വമ്പന്‍ഫലത്തിന്റെ ദുര്യോഗം. അത് തിരിച്ചറിഞ്ഞാല്‍മാത്രംമതി കേരളം രക്ഷപ്പെടാന്‍.
അങ്ങനെ സംഭവിച്ചാല്‍ ചക്ക ഇവിടെ വിപല്‍വം സൃഷ്ടിക്കും. അനേകര്‍ക്ക് തൊഴില്‍നല്‍കും. വിദേശനാണ്യവും കൊണ്ടുവരും.
വിഷം അശേഷം തളിക്കാത്ത ചക്കയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ഫലം. ലക്ഷണമൊത്ത പച്ചക്കറിയും പഴവും. ഉത്തരേന്ത്യക്കാരുടെ അടുക്കളയിലാണ് ചക്കയ്ക്ക് സ്ഥാനമെന്നുമാത്രം. അവിടെ ധനികരുടെ സബ്ജിയാണ് ചക്ക. ഇവിടെ പാവങ്ങള്‍ക്കും ചക്കയോട് അയിത്തം. കാരണങ്ങള്‍ പലതുണ്ട്. അതിലേക്ക് വരുംമുമ്പ് ചക്കയുടെ കേരളത്തിലെ അവസ്ഥയൊന്ന് നോക്കാം.
സര്‍ക്കാറിന്റെ ഫാം ഗൈഡ് പ്രകാരം കേരളത്തില്‍ ഒരു വര്‍ഷം ഉണ്ടാകുന്നത് (ഉത്പാദിപ്പിക്കുന്നതല്ല) 38.4 കോടി ചക്കയാണ്. ഇതില്‍ ഇവിടെ ഉപയോഗിക്കുന്നത് കഷ്ടിച്ച് 25 ശതമാനം മാത്രം. അതായത് 9.6 കോടി ചക്ക. ഉപയോഗിക്കപ്പെടാതെ പോകുന്നത് 28.8 കോടിയും.
ഓരോ വര്‍ഷവും അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഏകദേശം 50,000 ടണ്‍ എന്നാണ് കണക്ക്. ചക്കയുടെ ശരാശരി ഭാരം ഒന്നിന് 10 കി.ഗ്രാം എന്നുകൂട്ടിയാല്‍ 50 ലക്ഷം ചക്ക പുറത്തേക്ക് കൊണ്ടുപോകുന്നുവെന്ന് കണക്കാക്കാം.
കേരളത്തില്‍ ഇപ്പോള്‍ ചക്ക സീസണാണ്. പലയിടത്തും വിലപോലും വാങ്ങാതെയാണ് ചക്ക കൊടുക്കുന്നത്. ശരാശരിവില കണക്കാക്കിയാല്‍ത്തന്നെ എട്ടുരൂപയ്ക്ക് അപ്പുറമില്ല. ഇവിടെനിന്ന് മുന്നൂറോ നാനൂറോ കിലോമീറ്റര്‍ അകലെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇതെത്തിച്ചാല്‍ ഒന്നിന് മൂന്നൂറുമുതല്‍ നാനൂറുവരെ രൂപ വിലകിട്ടും. ഇവിടെ 50 ലക്ഷം ചക്കയ്ക്ക് പരമാവധി കിട്ടുക നാലുകോടി രൂപയാണ്. ഒരു ചക്കയ്ക്ക് 300 രൂപ വിലവെച്ചാല്‍പോലും ഉത്തരേന്ത്യയില്‍ ഇതിന് കിട്ടുന്നത് 150 കോടി രൂപയും. 146 കോടിയുടെ അന്തരം!
തൊട്ടടുത്ത തമിഴ്‌നാട്ടില്‍ കിലോയ്ക്ക് 25 രൂപയാണ് വില. ആ കണക്കില്‍ നോക്കിയാലും 50,000 ടണ്‍ ചക്കയ്ക്ക് 125 കോടി രൂപ കിട്ടും.
വേണമെങ്കില്‍ വേരിലും കായ്ക്കാന്‍ മടിയില്ലാത്ത ചക്കയ്ക്ക്, വേണമെന്നുവെച്ചാല്‍ നമ്മുടെ നാട്ടിലും നല്ല വില കിട്ടും. എട്ടും പത്തും രൂപയല്ല, ആയിരങ്ങള്‍. ഇച്ഛാശക്തിമാത്രംമതി. ഇവിടെ പാഴാകുന്നത് 28.8 കോടി ചക്കയെന്നാണല്ലോ കണക്ക്. ഒരു ചക്കയ്ക്ക് 1000 രൂപ കിട്ടുന്നുവെന്നു കരുതുക. അങ്ങനെ കണക്കാക്കിയാല്‍ നഷ്ടമാകുന്നത് 28,800 കോടി രൂപയുടെ ചക്ക. ഇനി ചക്കയൊന്നിന് 1000 രൂപ കിട്ടുമോ എന്നാവും സംശയം. ഒരു ചക്കയില്‍നിന്ന് 3000 രൂപവരെ ഉണ്ടാക്കുന്നവര്‍ ഉണ്ടെന്നറിയുമ്പോള്‍ ആ സംശയം മാറും. അതിനുള്ള സൂത്രവിദ്യകള്‍ നാളെ.
ചക്കവണ്ടികള്‍ പായുന്നു,ഉത്തരേന്ത്യയിലേക്ക്
ഹിന്ദിക്കാരുടെ അടുക്കളയില്‍ വെന്തുപാകമാവുകയാണ് നമ്മുടെ ചക്ക. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചക്ക പോകുന്നത് കേരളത്തില്‍നിന്നാണ്. ചക്കകള്‍ പല അട്ടികളായി ലോറികളില്‍ അടുക്കി ഏറ്റവും മുകളില്‍ ഐസ് കട്ടകള്‍ വെക്കും. ഐസില്‍നിന്നിറങ്ങുന്ന വെള്ളം ചക്ക കേടാകാതെ സഹായിക്കും. പച്ചക്കറിയായിട്ടാണ് അവിടെ ഇത് ഉപയോഗിക്കുന്നത്.
ഇറച്ചിയുടെ പകരക്കാരനാണ് ഉത്തരേന്ത്യയില്‍ ചക്ക. 'ഡമ്മി മീറ്റ്' എന്ന് ഓമനപ്പേര്. വില കൂടുതലായതിനാല്‍ സമ്പന്നരാണ് ഇതിന്റെ ഗുണഭോക്താക്കളിലേറെയും. അതുകൊണ്ട് ധനികന്റെ സബ്ജിയായും അറിയപ്പെടുന്നു.
ഒരു ചക്ക = 3000 രൂപ
രമ ഉണ്ണിക്കൃഷ്ണന്‍. ആലപ്പുഴജില്ലയിലെ നൂറനാട് സ്വദേശി. പ്രീഡിഗ്രിക്കാരിയായ വീട്ടമ്മ. പക്ഷേ, മാസം 50,000 രൂപ വരുമാനമുണ്ടാക്കുന്നുണ്ടിവര്‍.
ചക്ക നല്‍കുന്നതാണിത്. ചക്കകൊണ്ട് വിവിധ ഉത്പന്നങ്ങളുണ്ടാക്കി വില്‍ക്കുകയാണിവര്‍. സര്‍വചെലവും കഴിഞ്ഞ് മാസം 50,000 രൂപ ഇതില്‍നിന്നു കിട്ടുന്നു. ആറു സ്ത്രീകള്‍ക്ക് ജോലിയുംനല്‍കുന്നു. യന്ത്രസഹായമില്ലാതെ കൈകൊണ്ടുമാത്രം ഉത്പന്നങ്ങളുണ്ടാക്കി കൈവരിച്ചതാണ് ഈ നേട്ടം.
കഴിഞ്ഞമാസം ആറന്മുളയില്‍ നടന്ന ചക്കമഹോത്സവത്തില്‍ ഒരു ചെറുചക്കയുടെ പായസം വിറ്റപ്പോള്‍ രമയ്ക്കു കിട്ടിയത് 3,600 രൂപ. ചെലവ് വെറും 500 രൂപയും. 60 ലിറ്റര്‍ പ്രഥമനാണ് ഒരു ചക്കയില്‍നിന്നുണ്ടാക്കിയത്. അടയ്ക്കുപകരം ചക്കപ്പഴം ചേര്‍ത്തുണ്ടാക്കിയ പ്രഥമന്‍ ലിറ്ററിന് 60രൂപവെച്ചുവിറ്റു.
മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കിയാല്‍ ഒരു ചക്കയില്‍നിന്ന് 1,500മുതല്‍ 3,000വരെ രൂപയുണ്ടാക്കാന്‍ പ്രയാസമില്ലെന്ന് രമയുടെ സാക്ഷ്യം.
മുറുക്ക്, പക്കവട, മധുരസേവ, പപ്പടം എന്നിങ്ങനെ പന്ത്രണ്ടു വിഭവങ്ങള്‍ ഇവര്‍ ചക്കയില്‍നിന്നുണ്ടാക്കുന്നുണ്ട്.
രമ ചക്കയുടെ വഴിയിലേക്കു വന്നിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂ. കായംകുളം കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍(കെ.വി.കെ.)നിന്നു കിട്ടിയ പരിശീലനമാണിതിനിടയാക്കിയത്. മനസ്സുവെച്ചാല്‍ കേരളത്തില്‍ ആര്‍ക്കും ഇതു സാധിക്കാം.
****
നന്നായി ഉപയോഗിച്ചാല്‍ ചക്കയില്‍നിന്ന് ഒന്നും കളയാനില്ല. പുറത്തെ മുള്ളൊഴികെ മുഴുവന്‍ ഭക്ഷ്യയോഗ്യം. പുറംതോടും കളയേണ്ട. അത് ഒന്നാംതരം കാലിത്തീറ്റ.
പുഴുക്ക്, അവിയല്‍, തോരന്‍, മെഴുക്കുപുരട്ടി, എരിശ്ശേരി ചക്കകൊണ്ടുണ്ടാക്കാന്‍ നമുക്കറിയുന്ന കറികള്‍ ഏതാണ്ടിവമാത്രം. ചക്കപ്പഴത്തില്‍നിന്ന് ചക്കവരട്ടിയതും കുമ്പിളപ്പവുംകൂടിയായാല്‍ കേരളത്തിന്റെ ചക്കവിഭവങ്ങള്‍ തീര്‍ന്നു. ഈ വിഭവങ്ങളുണ്ടാക്കാന്‍ പരമാവധി വേണ്ടത് ചക്കച്ചുളയും ചക്കക്കുരുവും മാത്രം. ചകിണിയും കൂഞ്ഞിയും ചക്കമടലുമടക്കം എല്ലാം ഉപയോഗിക്കുന്നതാണ് പുതിയ സമീപനം. മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ മൂല്യം വര്‍ധിപ്പിക്കാമെന്ന കണ്ടെത്തലാണ് ചക്കയെ അമൂല്യമാക്കുന്നത്.
പത്തനംതിട്ട കാര്‍ഡ്‌കെ.വി.കെ., കായംകുളം കെ.വി.കെ. എന്നീ സ്ഥാപനങ്ങള്‍ ചക്കയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ പരിശീലനംനല്‍കുന്നുണ്ട്. പത്തനംതിട്ട കെ.വി.കെ.യിലെ സബ്ജക്ട് മാറ്റര്‍ എക്‌സ്പര്‍ട്ട് ഷാനാ ഹര്‍ഷന്‍ പറയുന്നത് നൂറിലേറെ വിഭവങ്ങള്‍ ചക്കയില്‍നിന്നുണ്ടാക്കാമെന്നാണ്. യന്ത്രസഹായത്താല്‍ ചക്ക ഉത്പന്നങ്ങള്‍ കേടുകൂടാതെ നിരവധി മാസങ്ങള്‍ സൂക്ഷിക്കാനുള്ള സാങ്കേതികവൈദഗ്ധ്യവും ഇവര്‍ നല്‍കും.
കായംകുളം കെ.വി.കെ. ചക്കയില്‍നിന്ന് യന്ത്രസഹായമില്ലാതെ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാനാണ് പരിശീലിപ്പിക്കുന്നത്. മൂന്നുദിവസത്തെ പരിശീലനംകൊണ്ട് പന്ത്രണ്ടിലേറെ ഉത്പന്നങ്ങളുടെ നിര്‍മാണം പഠിക്കാമെന്നുറപ്പുപറയുന്നു കായംകുളം കെ.വി.കെ.യിലെ സബ്ജക്ട് മാറ്റര്‍ എക്‌സ്പര്‍ട്ട് ജിസ്സി ജോര്‍ജ്. ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മാണത്തിലൂടെ ഒരു ചക്കയില്‍നിന്ന് ഏറ്റവും ചുരുങ്ങിയത് 1,500 രൂപയെങ്കിലുമുണ്ടാക്കാമെന്നത് പരിശീലനം നേടിയവരുടെ അനുഭവം.
ചക്കയ്ക്കു പേരുകേട്ടതാണ് കേരളമെങ്കിലും ചക്കയില്‍നിന്ന് ആദായമുണ്ടാക്കുന്നതില്‍ ഏറ്റവും പിന്നിലാണു നാം. കേരളത്തോളം ചക്ക ഉത്പാദനമില്ലാത്ത വിദേശരാജ്യങ്ങള്‍ അതിന്റെ സാധ്യത ഉപയോഗിക്കുന്നതു കണ്ടുപഠിക്കണം. ഉദാഹരണം വിയറ്റ്‌നാം. അവര്‍ ലോകത്തെ അറിയപ്പെടുന്ന ചക്കഉപ്പേരി നിര്‍മാതാക്കളാണ്. ആധുനികയന്ത്രസാമഗ്രികളുടെ സഹായത്താലുണ്ടാക്കുന്ന ഉപ്പേരി വന്‍തോതില്‍ കയറ്റുമതിചെയ്യുകയാണ്. വാക്വം െ്രെഫഡ് ചിപ്‌സ് എന്നറിയപ്പെടുന്ന ഇതുണ്ടാക്കുന്ന ഇരുപതു കമ്പനികളാണ് വിയറ്റ്‌നാമിലുള്ളത്. മുന്‍നിരയില്‍ വിനാമിറ്റ് എന്ന കമ്പനി. മലേഷ്യ, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളൊക്കെ ചക്ക ഉത്പന്നങ്ങളുമായി വിദേശവിപണിയിലേക്കു കടന്നുകഴിഞ്ഞു.
കേരളമാകട്ടെ ചക്ക തട്ടിക്കളിക്കുകയാണ്. ചക്കയുടെ വിലയറിയാതെ വിലയിടിഞ്ഞ വസ്തുക്കളുടെ വിലവര്‍ധനയ്ക്കുവേണ്ടി കരയുകയാണ്. വിഷംതീണ്ടിയ പച്ചക്കറി അയല്‍സംസ്ഥാനങ്ങളില്‍നിന്നു വരുത്തി രോഗം ഇരന്നുവാങ്ങുന്ന മലയാളിക്ക് ചക്കയുടെ ഔഷധമൂല്യംപോലും അറിയില്ല. എന്തേ ചക്കയോട് ഈ അയിത്തം? എന്താണൊരു പ്രതിവിധി?
മാഗിക്ക് പകരമാകുമോ ചക്ക
കേരളത്തില്‍ ബാറുകള്‍ പൂട്ടുകയും ഇന്ത്യയൊട്ടുക്ക് മാഗി നിരോധിക്കുകയും ചെയ്താല്‍ ചക്കയ്‌ക്കെന്താണ്? മദ്യത്തിനും മാഗിക്കും പകരം നില്‍ക്കാന്‍ ചക്കയ്ക്കാവുമോ? പ്രതിസന്ധികളെ സാധ്യതയാക്കാന്‍ തയ്യാറുണ്ടെങ്കില്‍ ചക്കയ്ക്കും ചിലത് ചെയ്യാന്‍കഴിയും. സാഹചര്യം അതിനനുകൂലമാണ്.
ഉച്ചയ്ക്ക് എന്തുകഴിച്ചു എന്നുചോദിച്ചാല്‍ 'ചക്കപ്പുഴുക്ക്' എന്നുപറയാന്‍ കേരളത്തിലെ പുതുതലമുറയ്ക്ക് മടിയായിരിക്കും. അതേകൂട്ടര്‍ കഴിച്ചത് 'മാഗി' എന്ന് പറഞ്ഞിരുന്നത് തെല്ല് അഭിമാനത്തോടെയായിരുന്നു. ചക്കയോട് അത്രയ്ക്ക് പുച്ഛം.
ചക്കയെ പാവങ്ങളുടെ ഭക്ഷണമായി കൂട്ടിവായിക്കുന്നതാവാം ഈ അയിത്തത്തിന് ഒരു കാരണം. ചക്കയോട് മതിപ്പുണ്ടാക്കുകയാണ് പരിഹാരം. അതിനെന്താണ് വഴി? പുതിയ തലമുറയ്ക്ക് പ്രിയങ്കരമായ ഭക്ഷണങ്ങളിലൂടെ അവരെ ചക്കയിലേക്ക് അടുപ്പിക്കുകതന്നെ. ചക്കപ്പുഴുക്ക് കുറച്ചിലായി കാണുന്നവര്‍ക്ക് ചക്കനൂഡില്‍സ് സ്വീകാര്യമായേക്കാം. അപ്പോള്‍ ചക്കയില്‍നിന്ന് നൂഡില്‍സ് ഉണ്ടാക്കാന്‍ കഴിയുമോ എന്നുനോക്കണം. മാഗിക്കുപകരം ജൈവനൂഡില്‍സ് എന്നുപറഞ്ഞാല്‍ കൊട്ടിഗ്‌ഘോഷിക്കാന്‍ എല്ലാ തലമുറകളുമുണ്ടാവുകയും ചെയ്യും. അതാണല്ലോ ട്രെന്‍ഡ്.അത് നടക്കുമെന്ന് തെളിയിച്ചുകഴിഞ്ഞു. ഇതാ ചക്ക നൂഡില്‍സ്.
പച്ചരിയും പച്ചച്ചക്കച്ചുളയും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് പൊടിച്ചതില്‍ ജീരകം, അയമോദകം എന്നിവ കലര്‍ത്തി നൂഡില്‍സ് ഉണ്ടാക്കി വിളമ്പിയത് കര്‍ണാടകത്തിലാണ്. കഴിഞ്ഞയാഴ്ച തുംകൂറില്‍ നടന്ന ചക്കമേളയില്‍ ജി.എല്‍. സുനിത കാന്താചാര്യ എന്ന യുവതി അവതരിപ്പിച്ച ചക്കനൂഡില്‍സിന് വലിയ പ്രിയമായിരുന്നു. ഇവിടെയും സാധ്യത തുറന്നുകിടക്കുകയാണ്.
മദ്യം വിലക്കിയ സാഹചര്യവും ചക്കയ്ക്ക് വന്‍ അവസരം തുറക്കുന്നുണ്ട്. വിദേശമദ്യത്തിന് പകരമായി ധാരാളം വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതാണ് അനുകൂലഘടകം. വൈനുണ്ടാക്കാന്‍ ചക്കയോളം പറ്റിയ മറ്റൊരു പഴവുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പഴുത്താല്‍ പെട്ടെന്ന് കേടാവുന്ന കൂഴച്ചക്കയാണ് (പഴംചക്ക) ഇതിന് ഏറ്റവും പറ്റിയത്. കൂഴച്ചക്കയുടെ തലവര തെളിയാന്‍ പറ്റിയ സമയം.
കേരളത്തില്‍ ഇതേവരെ വൈനറിക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. ഇവിടെ വില്‍ക്കുന്ന വൈന്‍ അത്രയും അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വരുന്നതാണ്. പുതിയ സാഹചര്യത്തില്‍ വൈനറികള്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ ചക്കയ്ക്ക് പ്രിയമേറും. പൊതുമേഖലയിലും വൈന്‍ ഉണ്ടാക്കാം. മദ്യനിര്‍മാണം നിലച്ച തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗര്‍ ഫാക്ടറി വെറുതേ കിടക്കുകയാണ്. ഇവിടെ വൈന്‍ നിര്‍മാണത്തിന് പൊതുമേഖലയില്‍ വൈനറി ഉണ്ടാക്കാവുന്നതാണ്. കേരളത്തില്‍ പാഴാക്കുന്ന ചക്ക ഫലപ്രദമായി ഉപയോഗിക്കുകയും പുറത്തുനിന്ന് വൈന്‍ കൊണ്ടുവരുന്നത് ഒഴിവാക്കുകയും ചെയ്യാം.
പത്തുകിലോ തൂക്കമുള്ള ഒരു കൂഴച്ചക്കയില്‍നിന്ന് നാടന്‍രീതിയില്‍പോലും 20 ലിറ്റര്‍ വൈന്‍ ഉണ്ടാക്കാമെന്ന് കായംകുളം കെ.വി.കെ.യിലെ ജിസ്സി ജോര്‍ജ് പറയുന്നു. വൈനിന് വിപണിവില ലിറ്ററിന് 150 മുതല്‍ 20 രൂപവരെ. സാധാരണ വൈനിലടങ്ങിയതിനേക്കാള്‍ ആല്‍ക്കഹോള്‍ അംശം ചക്കയില്‍ കൂടുതലാണെന്നും തെളിഞ്ഞിട്ടുണ്ട്. നാടന്‍രീതിയില്‍ നിര്‍മിച്ചാല്‍പോലും ഒരു ചെറിയ ചക്കയില്‍നിന്ന് 3000 രൂപയുടെ വൈന്‍ ഉത്പാദിപ്പിക്കാമെന്ന് സാരം.
ഇവിടെ മദ്യശാലകളില്‍ കിട്ടുന്നതിലേറെയും മുന്തിരിവൈനാണ്. മുന്തിരിക്ക് വിഷം തളിക്കുമെന്നതിനാല്‍ വൈന്‍ ശുദ്ധമെന്നുറപ്പില്ല. വളമോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാല്‍ ചക്കയില്‍നിന്ന് കിട്ടുന്ന വൈന്‍ ശുദ്ധമായിരിക്കുമെന്നുമുറപ്പ്.
******
ഒരുകാലത്ത് കേരളത്തിന്റെ വിശപ്പടക്കിയ ചക്കയ്ക്ക് ഇന്ന് മലയാളിയുടെ അടുക്കളയില്‍ സ്ഥാനമില്ല. കാരണം പലതാണ്. ഇവിടെ ഏറെയും അണുകുടുംബങ്ങള്‍. അവരെ സംബന്ധിച്ച് ചക്ക ഒരുക്കല്‍ പാടാണ്. അരക്കും മറ്റും കൈകളില്‍ പുരളുന്നത് എളുപ്പ പാചകത്തിന് തടസ്സം. ഉയരമുള്ള മരത്തില്‍നിന്ന് പറിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും ചക്കയെ അടുക്കളയില്‍നിന്ന് അകറ്റുന്നു.
പരിഹാരങ്ങള്‍ പലതുണ്ട്. ചക്കയില്‍ അടങ്ങിയിട്ടുള്ള പോഷകഗുണത്തെപ്പറ്റിയുള്ള അജ്ഞത മാറ്റിയാല്‍ത്തന്നെ ഇതിന് സ്വീകാര്യത വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവാണ് ആധുനിക മലയാളിയെന്നതുതന്നെ കാരണം. കോഴി, താറാവ് തുടങ്ങിയവയുടെ ഇറച്ചി ധാരാളം കഴിക്കുന്ന മലയാളി തിരിച്ചറിയണം, അവയെ ഇറച്ചിയാക്കാനുള്ള പാടില്ല ചക്ക ഒരുക്കാനെന്ന്. എല്ലാം പാകംചെയ്യാനോ തിന്നാനോ പാകത്തില്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആധുനിക തലമുറയ്ക്കുമുമ്പില്‍ ചക്കയെയും അതേരീതിയില്‍ അവതരിപ്പിക്കുക. റെഡി റ്റു കുക്ക്, റെഡി റ്റു ഈറ്റ് എന്ന തത്ത്വം ഈ മേഖലയിലും നടപ്പാക്കണം. അതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്. സ്റ്റാര്‍ ഹോട്ടലുകളില്‍ ചക്കവിഭവങ്ങളെയും താരപദവിയോടെ അവതരിപ്പിക്കുന്നതും ചക്കയുടെ തൊട്ടുകൂടായ്മ മാറ്റും. ചക്ക ഭക്ഷ്യമേളകളും പരീക്ഷിക്കാവുന്നതാണ്.
ശ്രീലങ്കയില്‍ ചക്ക ഒരുക്കി പായ്ക്ക്‌ചെയ്താണ് വില്‍ക്കുന്നത്. 5000 സ്ത്രീകള്‍ ഈ മേഖലയില്‍ അവിടെ ജോലിചെയ്യുന്നു. ഇവിടെയും അത് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? ധാരാളം പേര്‍ക്ക് തൊഴിലവസരമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വെറുതേകിട്ടുന്ന ചക്ക ചുമ്മാ കളയാതെ അത് വ്യവസായസാധ്യതയായി കാണുന്നതിലാണ് ഭരണാധികാരികള്‍ സാമര്‍ഥ്യം കാട്ടേണ്ടത്.
******
കാന്‍സര്‍ പ്രതിരോധത്തിനും ചക്ക
*സവിശേഷ പോഷകമൂല്യമുള്ള നാടന്‍ ഫലം. ജീവകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍, ഫ്ലേവനോയ്ഡ്‌സ്, ഫിനോള്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.
*മനഃസംഘര്‍ഷം, ലഹരി ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവമൂലം ശരീരത്തില്‍ പെരുകുന്ന വിഷവസ്തുക്കളെ ( ഫ്രീ റാഡിക്കല്‍സ് ) നിര്‍ജീവമാക്കുന്നതിന് ആന്റി ഓക്‌സിഡന്റുകള്‍ സഹായകമാണ്. കാന്‍സറിനെ പ്രതിരോധിക്കാനും ഇതിന് കഴിയും. വാര്‍ധക്യത്തെപ്പോലും നീട്ടാന്‍ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും.
*നാരുകള്‍ ഏറെ അടങ്ങിയതിനാല്‍ ദഹനപ്രക്രിയയെ സഹായിക്കും. അമിതമായ കൊഴുപ്പ്, പഞ്ചസാര എന്നിവയെ ആഗിരണം ചെയ്ത് മാറ്റും. മലബന്ധത്തിന് പ്രതിവിധിയാണ്. വന്‍കുടല്‍ കാന്‍സറിന് കാരണമായ വിഷവസ്തുക്കളെ നാരുകള്‍ ശുദ്ധീകരിച്ചുമാറ്റും.
*വിളവെത്തുംമുമ്പുള്ള ചക്കയില്‍ അന്നജം കുറവായിരിക്കും. ഇത് പ്രമേഹക്കാര്‍ക്ക് നന്ന്.
*അന്നജം ഏറെ അടങ്ങിയിട്ടുള്ളതിനാല്‍ നല്ല ഊര്‍ജസ്രോതസ്സാണ്. 90 ശതമാനത്തിലേറെ അന്നജമാണ്. കുട്ടികള്‍ക്ക് ചക്കവിഭവങ്ങള്‍ നല്‍കുന്നത് ഉണര്‍വിനും ഉന്മേഷത്തിനും പ്രസരിപ്പിനും ഉത്തമം.
*ജീവകം എയും സിയും ഇതില്‍ ധാരാളം. ഇത് കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചക്ഷമതയ്ക്കും നന്ന്.
(വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ബി. പദ്മകുമാര്‍, അഡീഷണല്‍ പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, ആലപ്പുഴ )